-->
സിനിമാമേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി കൂടിക്കൂടി വരുകയാണ്. അടുത്തിടെയായി പലരുമിത് തുറന്നു പറയുന്നുമുണ്ട്. ചില തുറന്നു പറച്ചിലുകള്‍ സിനിമാ മേഖലയില്‍ വലിയ മാറ്റങ്ങളും വരുത്തുന്നുമുണ്ട്. സിനിമാ ലൊക്കേഷനില്‍ തന്നെ അപമാനിച്ചതായി നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയ നടന്‍ മലയാള സിനിമയിലെ സ്ഥിരം പ്രശ്നക്കാരനായ യുവനടന്‍.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അത്തരത്തിലൊരു വെളിപ്പെടുത്തല്‍ മലയാള സിനിമയിലും ഞെട്ടലുണ്ടാക്കി. യുവതലമുറയിലെ നായിക വിന്‍സി അലോഷ്യസാണ് ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നായകനടനിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് തുറന്നു പറഞ്ഞത്. ലഹരി ഉപയോഗത്തിന്റെ പേരില്‍ മുമ്പും പലതവണ വിവാദത്തിലായ യുവനടനാണ് തന്നോട് മോശമായി പെരുമാറിയതെന്ന് വിന്‍സി തുറന്നു പറഞ്ഞു. എറണാകുളം - അങ്കമാലി അതിരൂപതയുടെ കെസിവൈഎം സംഘടന സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പയിനിലാണ് വിന്‍സിയുടെ ഈ വിവാദ വെളിപ്പെടുത്തല്‍. സഹതാരങ്ങളടക്കം പലരും ഈ തുറന്നു പറച്ചിലിനു ശേഷം വിന്‍സിക്ക് പിന്തുണ കുറിച്ചിരുന്നു.
ഇപ്പോഴിതാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മിയും വിന്‍സിക്ക് പിന്തുണ അറിയിച്ച് സോഷ്യല്‍ മീഡിയ കുറിപ്പ് പങ്കിട്ടിരിക്കുകയാണ്. അഭിമാനം തോന്നുന്നുവെന്നും വിന്‍സിയുടെ നിലപാട് ധീരമാണെന്നുമാണ് ഭാഗ്യലക്ഷ്മി കുറിച്ചത്.
‘‘നിലപാട്. അത് എല്ലാവര്‍ക്കും ഉണ്ടാവില്ല...ഉള്ളവര്‍ക്ക് ഈ സമൂഹത്തില്‍ ജീവിക്കാനും ആവില്ല. പ്രത്യേകിച്ച് സിനിമയില്‍...പക്ഷെ സമാധാനം ഉണ്ടാവും. സ്വയം അഭിമാനം തോന്നും...വിൻസിയുടെ നിലപാട് ധീരമാണ്. അത്ര എളുപ്പമല്ല വളര്‍ന്ന് വരുന്ന ഒരു കലാകാരിക്ക് അങ്ങനെ ഉറക്കെ വിളിച്ച് പറയാന്‍. വിന്‍സിയുടെ വാക്കുകള്‍...‘സിനിമ എനിക്ക് ഇഷ്ടമാണ് പക്ഷേ സിനിമ ഇല്ലെങ്കില്‍ ഞാന്‍ ജീവിക്കില്ല എന്നൊന്നും ഇല്ല...’ ആത്മവിശ്വാസമാണ് ആ വാക്കിൽ ഞാൻ കണ്ടത്...പല വിഷയത്തിലും സിനിമയിലെ സ്ത്രീകള്‍ ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്... ഗ്രേറ്റ് വിന്‍സി... ഹാറ്റ്സ് ഓഫ്...’’ എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചത്.
എന്നാല്‍ ഈ പോസ്റ്റിനു താഴെ പലരും വിമര്‍ശിച്ചും പിന്തുണച്ചും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘എന്ത് നിലപാട്. ആളിന്റെ പേര് പറയണം അതാണ് ആർജവം, ആളുടെ പേരും കൂടി പറയാനുള്ള ആർജവം ഉണ്ടാവണം. എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് പോലെയാവും ഇത്, അന്തസ്സ് ഉണ്ടെങ്കിൽ പേര് പറഞ്ഞു കേസ് കൊടുക്ക്...’ എന്ന വിമര്‍ശനങ്ങളും ‘വിൻസിയുടെ എടുത്ത തീരുമാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡയറക്ടേഴ്‌സ് അസോസിയേഷനും കൂടി എടുത്താൽ സിനിമ രംഗത്ത് ഒരുപാട് മാറ്റങ്ങൾ വരും, ഈ ഒരു കുട്ടി കാണിച്ച ധൈര്യം ഇവിടെ കൊമ്പും പത്രാസും ഉള്ള ഒരു നടനോ നടിക്കോ ഇല്ല..’ എന്ന് പിന്തുണച്ച് കമന്റിടുന്നവരുമുണ്ട്.
ലഹരി ഉപയോഗിച്ച നടൻ തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയെന്നാണ് വിന്‍സി വെളിപ്പെടുത്തിയത്. സിനിമ പൂർത്തിയാക്കാൻ സംവിധായകൻ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റിൽ തുടർന്നതെന്നും വിൻസി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമചെയ്യില്ലെന്ന് വിൻസിയുടെ പ്രസ്താവനയുണ്ടായിരുന്നു. വിശദീകരണമെന്നനിലയിലാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.
ലൊക്കേഷനിൽവെച്ച് എന്റെ വസ്ത്രത്തിന്റെ ഷോൾഡറിന് ചെറിയൊരു പ്രശ്നംവന്നപ്പോൾ അടുത്തുവന്നിട്ട് ‘ഞാൻ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം’ എന്നൊക്കെ നടൻ പറഞ്ഞു. മറ്റൊരവസരത്തിൽ ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്റെ വായിൽനിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കുതുപ്പുന്നതു കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റിൽത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നെന്നുമാണ് വിന്‍സി പറഞ്ഞത്.