Friday, March 20, 2026 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 14 Apr 2025 12.49 AM

എസ്.എഫ്.ഐ.ഒ. കേസ്; കുറ്റപത്രം റദ്ദാക്കിച്ച് ഇ.ഡിയെ തടയാന്‍ വീണയുടെ ശ്രമം; നിയമോപദേശം തേടും

എസ്.എഫ്.ഐ.ഒ. കേസിലെ കുറ്റപത്രം റദ്ദാക്കേണ്ടത് ഇ.ഡി. അന്വേഷണം ചെറുക്കാനും ആവശ്യമാണെന്ന വിലയിരുത്തലിലാണ് വീണയുടെ നീക്കം. ഇതിനായി നിയമോപദേശം തേടും
veena vijayan

തിരുവനന്തപുരം: എസ്.എഫ്.ഐ.ഒ. കേസില്‍ സമന്‍സ് കിട്ടിയാലുടന്‍ കുറ്റപത്രം റദ്ദാക്കാനുള്ള നിയമപോരാട്ടത്തിനൊരുങ്ങി മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ. എസ്.എഫ്.ഐ.ഒ. അന്വേഷണത്തിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ സി.എം.ആര്‍.എല്‍. നല്‍കിയ ഹര്‍ജി 21-ന് പരിഗണിക്കും. അതിനു മുമ്പ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി(7)യുടെ സമന്‍സ് വീണയ്ക്കു കിട്ടാനിടയുണ്ട്.

എസ്.എഫ്.ഐ.ഒ. കേസിലെ കുറ്റപത്രം റദ്ദാക്കേണ്ടത് ഇ.ഡി. അന്വേഷണം ചെറുക്കാനും ആവശ്യമാണെന്ന വിലയിരുത്തലിലാണ് വീണയുടെ നീക്കം. ഇതിനായി നിയമോപദേശം തേടും. എസ്.എഫ്.ഐ.ഒ. കുറ്റപത്രത്തില്‍ കേസ് നമ്പറിട്ടശേഷം ഒന്നാംപ്രതി എസ്.എന്‍. ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതി വീണ വരെയുള്ള എതിര്‍കക്ഷികള്‍ക്കു കോടതി നോട്ടീസ് അയയ്ക്കും. ഈ സമന്‍സ് കിട്ടിയശേഷമേ പ്രതികള്‍ക്കു വിടുതല്‍ഹര്‍ജിയോ കേസ് റദ്ദാക്കണമെന്ന ആവശ്യമോ കോടതിക്കു മുന്നില്‍ ഉന്നയിക്കാനാകൂ.

വീണ തൈക്കണ്ടിയില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി സമന്‍സ് അയക്കും. ഇതിനായി കേസ് വിചാരണക്കോടതി ഉടന്‍ പരിഗണിക്കും.കമ്പനി നിയനമത്തിലെ 447 വകുപ്പ് അനുസരിച്ച് വഞ്ചന ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് എസ്എഫ്ഐഒ ചുമത്തിയത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ കേസ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നും മുഖ്യമന്ത്രിയെ ആക്രമിക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ അതിനു പിന്നിലെന്നുമാണ് സി.പി.എം. പറയുന്നത്. കേസിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗം തീരുമാനിച്ചിട്ടുണ്ട്.

സുതാര്യമായി രണ്ടു കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടുകളാണ്‌ തെറ്റായരീതിയില്‍ മുഖ്യമന്ത്രിയുടെ പേര്‌ ഉപയോഗിച്ച്‌ മറ്റ്‌ തലത്തിലേക്ക്‌ മാറ്റാന്‍ നോക്കുന്നതെന്ന് സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ആദായനികുതി സെറ്റില്‍മെന്റ്‌ ബോര്‍ഡ്‌ എല്ലാ നിയമപരിരക്ഷയും സി.എം.ആര്‍.എല്ലിന്‌ നല്‍കി പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിച്ചതാണ്‌. ഈ കേസ്‌അവിടെ തീരേണ്ടതായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ രാഷ്‌ട്രീയ ഗൂഢാലോചനയാക്കി ഇത്‌ മാറ്റുകയായിരുന്നു.-എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW