-->
നാടിന്റെ അടിസ്ഥാനപരമായ വികസനത്തിന് ബജറ്റില്‍ അനുവദിക്കുന്ന തുക കൊണ്ടു മാത്രം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല. ഇതു മുന്നില്‍ കണ്ടാണ് വികസനത്തിനു കൂടുതല്‍ പണം സ്വരൂപിക്കുന്നതിനായി ഇടതു സര്‍ക്കാര്‍ കിഫ്ബി രൂപീകരിച്ചത്.
കിഫ്ബിയുടെ തണലിൽ സമസ്ത മേഖലയിലും വികസനമൊരുക്കുകയാണ് പത്തനാപുരം മണ്ഡലം. നിരവധി പാലങ്ങളും റോഡുകളും കുടിവെള്ള പദ്ധതികളും സ്‌കൂൾ കെട്ടിടങ്ങളും കിഫ്ബിയിലൂടെ നടപ്പായപ്പോൾ പത്തനാപുരം കണ്ടത് വികസനരംഗത്തെ വിപ്ലവമാണ്. 250 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബിയിലൂടെ മണ്ഡലത്തിൽ നടപ്പാക്കുന്നതെന്ന് ഗതാഗത മന്ത്രിയും പത്തനാപുരം എം.എല്‍.എ.യുമായ കെ ബി ഗണേഷ് കുമാർ പറഞ്ഞു.
പുലിക്കാട്ടൂർ പാലം, ആയുർവേദ ആശുപത്രി , പട്ടാഴി വടക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയവയെല്ലാം നൂറുകണക്കിന്ന് സാധാരണക്കാര്‍ക്കാണ് ആശ്വാസം നൽകുന്നത്. എംഎൽഎ ഫണ്ടിനൊപ്പം കിഫ്‌ബി ഫണ്ടിലൂടെയുള്ള വികസന പ്രവർത്തനങ്ങൾ കൂടിയായപ്പോൾ മണ്ഡലത്തിന്റെ മുഖഛായതന്നെ മാറി.
68 കോടി രൂപയുടെ കിഫ്‌ബി ഫണ്ടിലൂടെ നിർമ്മിച്ച പട്ടാഴി കുടിവെള്ള പദ്ധതി നിരവധി പഞ്ചായത്തുകൾക്കാണ് കുടിവെള്ളത്തിന്റെ കാര്യത്തില്‍ ആശ്വാസമായത് .പട്ടാഴി വടക്കേക്കര കലഞ്ഞൂർ കുടിവെള്ള പദ്ധതിക്കായി 60.13 കോടി രൂപയാണ് കിഫ്‌ബി വഴി നൽകിയത് . എട്ട് പഞ്ചായത്തുകൾ ഉള്ള മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും കിഫ്‌ബി പദ്ധതിയിലൂടെ കുടിവെള്ളം ഉറപ്പാക്കാനായി .
മെതുകുംമേൽ, പട്ടാഴി , തലവൂർ, കുന്നികോട് , പൊലികോട് റോഡിന് 42.5 രൂപയും ഏനാത്ത് പത്തനാപുരം റോഡിന് 66.16 കോടിയും പള്ളിമുക്ക് — മുക്കടവ് റോഡിന് 34 കോടിയും , പള്ളിമുക്ക് ചാവിപുന്ന കറവൂർ ആലിമുക്ക് റോഡിന് 5150 കോടിയും കിഫ്‌ബി വഴി അനുവദിച്ചു. കേരളത്തിന്റെ വികസന ചരിത്രത്തിലെ വലിയ അധ്യായമാണ് കിഫ്ബിയുടെ പ്രവർത്തനമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.