-->
യുവതലമുറയുടെ ഹരമായി മാറിയിരിക്കുന്ന താരമാണ് നസ്ലെന്‍. ഗിരീഷ് എ.ഡി പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറഞ്ഞ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തിയ നസ്ലെന്റെ അഭിനയത്തിന് ഒരു തനതായ ശൈലിയുണ്ടെന്ന് പ്രേക്ഷകര്‍ ഐക്യകണേ്ഠന പറയാറുണ്ട്. ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമയിലെ മുന്‍നിര താരമായി നസ്ലെന്‍ മാറി. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവിലൂടെ കേരളത്തിന് പുറത്തും നസ്ലെന്‍ ശ്രദ്ധേയനായി. പ്രേമലു തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും വലിയ സ്വീകാര്യതയാണ് നസ്ലെന് നേടിക്കൊടുത്തത്.
നസ്ലെന്റെ ഏറ്റവും പുതിയ സിനിമയാണ് ഖാലിദ് റഹ്മാന്റെ സംവിധാനത്തിലിറങ്ങിയ ആലപ്പുഴ ജിംഖാന. ഔട്ട് ആൻഡ് ഔട്ട് കോമഡി ട്രാക്കില്‍ പോകുന്ന സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സിനിമയുടെ പ്രൊമോഷന്‍ തിരക്കിലായിരുന്നു താരങ്ങള്‍. അതിനിടെ പ്രമോഷന്‍ പരിപാടിക്കായി അണിയറക്കാര്‍ ചെന്നൈ എസ്.ആര്‍.എം യൂണിവേഴ്സിറ്റിയില്‍ എത്തിയിരുന്നു. അവിടെ വച്ച് തെലുങ്ക് ഓഡിയന്‍സിനായി നസ്ലെന്‍ ബാലയ്യക്ക് ജയ് പറഞ്ഞത് തമിഴ്നാട്ടില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ അതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നസ്ലെന്‍. പ്രമോഷനായി കോളേജില്‍ പോയപ്പോള്‍ തെലുങ്ക് ഓഡിയൻസ് പറഞ്ഞത് പ്രകാരമാണ് താൻ ‘ജയ് ബാലയ്യ’ എന്ന് വിളിച്ചതെന്ന് നസ്ലെൻ പറയുന്നു. അല്ലാതെ സ്റ്റേജില്‍ കയറി നിന്ന് വെറുതെ ബാലയ്യ എന്ന് വിളിക്കാൻ തനിക്ക് വട്ടൊന്നുമില്ലെന്നും നസ്ലെൻ പറഞ്ഞു.
‘‘ഞാൻ അവിടെ പോയപ്പോള്‍ തെലുങ്ക് ഓഡിയൻസ് പറഞ്ഞതാണ് ‘ജയ് ബാലയ്യ’ എന്ന്. ഞാനായിട്ട് അത് പറഞ്ഞതല്ല. എനിക്ക് വെറുതെ സ്റ്റേജില്‍ പോയി നിന്ന് ബാലയ്യ എന്ന് വിളിക്കാൻ വട്ടൊന്നും ഇല്ലല്ലോ. അവിടെ സ്റ്റുഡൻസ് എല്ലാവരും ചേർന്ന് ബാലയ്യയുടെ പേര് വിളിച്ചപ്പോള്‍, അത് പറയേണ്ട സന്ദർഭം വന്നപ്പോള്‍ ഞാനും വിളിച്ചതാണ്...’’ നസ്ലെൻ പറഞ്ഞു. ആലപ്പുഴ ജിംഖാനയുടെ പ്രസ് മീറ്റില്‍ സംസാരിക്കുന്നതിനിടെയാണ് നസ്ലെൻ ഇക്കാര്യം പറഞ്ഞത്.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാന ചെയ്ത ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്ലെൻ, ഗണപതി, ലുക്ക്മാൻ അവറാൻ, ഫാലിമി ഫെയിം സന്ദീപ് പ്രദീപ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രില്‍ 10നാണ് തീയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സിങ് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന കോമഡി ആക്ഷൻ സിനിമ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആലപ്പുഴയിലെ ഒരു ജിംഖാനയെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. തല്ലുമാലയുടെ അതേ ടാർഗറ്റ് ഓഡിയൻസാണ് ആലപ്പുഴ ജിംഖാനയ്ക്കും. പ്ലസ്ടു തോറ്റ ജോജോയും കൂട്ടരും ഗ്രേസ് മാർക്കിന് വേണ്ടി ബോക്സിങ് പഠിക്കാൻ ആലപ്പുഴ ജിംഖാന എന്ന ക്ലബിൽ ചേരുന്നതും പിന്നീട് നടക്കുന്ന ബോക്സിങ് ചാമ്പ്യൻഷിപ്പും ആണ് സിനിമയുടെ കഥ.
ചിത്രത്തിന്റെ ആദ്യദിനം വമ്പൻ വരവേൽപ്പാണ് ബോക്സ്ഓഫിസിൽ നിന്നും ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് ഏറെ ആരാധകരെ നേടിയ നടനാണ് നസ്‍ലെന്‍. ഭാവി സൂപ്പര്‍താര കസേരയുടെ അവകാശികളിലൊരാളായി വിലയിരുത്തപ്പെടുന്ന വളര്‍ച്ചയാണ് ഈ യുവതാരം നേടിയത്. കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്ന പ്രേമലുവിനും ഐ ആം കാതലനും ശേഷം നസ്‍ലെന്‍ നായകനായ ചിത്രമാണ് ആലപ്പുഴ ജിംഖാന. പതിവ് പോലെ നസ്‌ലെൻ ജോജോയെന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
Naslen knows how to promote a film for Telugu Audience 😁😁 #AlappuzhaGymkhana pic.twitter.com/fNOz2hufUf— SmartBarani (@SmartBarani) April 8, 2025