-->
സിങ്കപ്പുർ റിവർ വാലിയിലെ തീപ്പിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു പവന്‍ കല്യാണിന്റെ മകന്‍ വീട്ടില്‍ തിരിച്ചെത്തിയതായി സഹോദരന്‍ ചിരഞ്ജീവി. എക്‌സിലെ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാര്‍ക് ശങ്കര്‍ സുഖംപ്രാപിച്ചുവരുന്നതായും ചിരഞ്ജീവി അറിയിച്ചു.
'ഞങ്ങളുടെ കുഞ്ഞ് മാര്‍ക് ശങ്കര്‍ വീട്ടിലെത്തി. അവന്‍ സുഖം പ്രാപിക്കേണ്ടതുണ്ട്. കുലദൈവമായ ആഞ്ജനേയ സ്വാമിയുടെ അനുഗ്രവും കാരുണ്യത്താലും അവന്‍ ഉടന്‍ തന്നെ പൂര്‍ണ്ണ ആരോഗ്യവാനായി സാധാരണനിലയിലേക്ക് മടങ്ങിയെത്തും', ചിരഞ്ജീവി കുറിച്ചു. അപകടത്തില്‍ കുടുംബത്തിനൊപ്പം നിന്നവര്‍ക്കും മാര്‍ക് ശങ്കറിന് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും ചിരഞ്ജീവി നന്ദി പറഞ്ഞു.
സിങ്കപുരിലെ സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിലാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ മകന് പൊള്ളലേറ്റത്ത്. എട്ടുവയസ്സുകാരനായ മാര്‍ക് ശങ്കറിന്റെ കൈയ്ക്കും കാലിനുമായിരുന്നു പൊള്ളലേറ്റത്. പുക ശ്വസിച്ചതിനെത്തുടര്‍ന്ന് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകളും നേരിട്ടിരുന്നു. തുടര്‍ന്ന് സിങ്കപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടവാര്‍ത്ത അറിഞ്ഞ പവന്‍ കല്യാണ്‍ ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി സിങ്കപുരിലേക്ക് പോയിരുന്നു. പവന്‍ കല്യാണിനൊപ്പം ചിരഞ്ജീവിയും ഭാര്യ സുരേഖയുമുണ്ടായിരുന്നു. പവന്‍ കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്നേവയുടേയും ഇളയമകനാണ് മാര്‍ക് ശങ്കര്‍. 2017-ലാണ് മാര്‍ക്കിന്റെ ജനനം. ദമ്പതിമാര്‍ക്ക് പൊലേന അഞ്ജന പവനോവ എന്ന പെണ്‍കുട്ടിയുമുണ്ട്.