-->
കുടുംബപ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച ഒരുപാട് പരമ്പരകളുണ്ട്, അതില്‍ത്തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലാണ് ‘ജ്വാലയായ്’. രണ്ടായിരത്തിന്റെ തുടക്കത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയലായിരുന്നു ‘ജ്വാലയായ്’. പ്രായഭേദമന്യേ പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലിന്റെ നിര്‍മ്മാതാവ് മമ്മൂട്ടിയായിരുന്നു.
മലയാളത്തിന്റെ പ്രിയ താരം നെടുമുടി വേണുവും സീരിയല്‍ താരം സംഗീതയും പ്രധാന കഥാപാത്രങ്ങളായ സീരിയലിന്റെ കഥയും കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകമനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. സീരിയല്‍ ലോകത്ത് എന്നും മികച്ചതെന്ന് പ്രേക്ഷകര്‍ ഐക്യകണേ്ഠന അഭിപ്രായപ്പെട്ട പരമ്പര കൂടിയാണിത്. സീരിയലില്‍ മറ്റൊരു പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചത് ബിഗ് സ്ക്രീന്‍ താരം കൂടിയായ വിന്ദുജ മേനോനാണ്.
ഇപ്പോഴിതാ സീരിയലിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് വിന്ദുജ. സീരിയലുകളെ കളിയാക്കുന്നവർ ‘ജ്വാലയായ്’ കാണണമെന്നും 25 വർഷങ്ങള്‍ക്കിപ്പുറവും ആ സീരിയലിന് പ്രസക്തിയുണ്ടെന്നും വിന്ദുജ മേനോൻ പറയുന്നു. ‘‘എനിക്ക് ആ സീരിയല്‍ അത്രക്ക് സ്പെഷ്യല്‍ ആയതുകൊണ്ടല്ല ഞാനിതു പറയുന്നത്. ആ കഥ അത്രക്ക് പ്രസക്തമാണ്. സീരിയലുകളെ കളിയാക്കുന്നവർ ‘ജ്വാലയായ്’ ഉറപ്പായും കാണണം. സീരിയല്‍ റീ റീലീസ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അല്ലെങ്കില്‍ എല്ലാവർക്കും കാണാൻ സാധിക്കുന്ന വിധം ഒടിടി പ്ലാറ്റ്‍ഫോമില്‍ അപ്‍ലോഡ് ചെയ്യാം. 2025 ലും കാണാൻ സാധിക്കുന്ന, ഈ കാലത്തും പ്രസക്തമായ കഥ തന്നെയാണത്...
ഇന്നും ആളുകള്‍ സീരിയലില്‍ ഞാന്‍ അവതരിപ്പിച്ച നന്ദിനിയെക്കുറിച്ച് പറയാറുണ്ട്. ഒരിക്കല്‍ മമ്മൂക്കയുടെ ഭാര്യ സുല്‍ഫത്ത് മാഡത്തെ കാണാൻ ഇടയായി. എന്നെ ഓർമയുണ്ടോ എന്ന് ഞാൻ മാഡത്തോട് ചോദിച്ചു. തീർച്ചയായും, ഞങ്ങളുടെ സീരിയലില്‍ ലീഡ് റോള്‍ ചെയ്ത ആളല്ലേ? എന്നാണ് മാഡം മറുപടി പറഞ്ഞത്. അതുകേട്ട് ഞാൻ ആശ്ചര്യപ്പെട്ടുപോയി. രണ്ടു പതിറ്റാണ്ടുകള്‍ക്കിപ്പുറവും ജ്വാലയായ് സീരിയലിനെക്കുറിച്ചും സീരിയലില്‍ ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചും ആളുകള്‍ എന്നോട് സംസാരിക്കാറുണ്ട്. അതിലെനിക്ക് സന്തോഷവും അഭിമാനവുമുണ്ട്...’’ വിന്ദുജ മേനോൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് വിന്ദു മേനോൻ മനസ് തുറന്നത്.