Thursday, March 12, 2026 Last Updated 18 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 11.46 AM

മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍ ; ഭൂമിപ്രശ്‌നം നേരിടുന്ന 50 പേര്‍ക്ക് ബിജെപി അംഗത്വം നല്‍കി

uploads/news/2025/04/773986/rajeev-chandrasekhar.jpg

കൊച്ചി : വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും കടന്നതിന് പിന്നാലെ മുനമ്പത്ത് സമരപ്പന്തലില്‍ എത്തി എന്‍ഡിഎ നേതാക്കള്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമാണ് മുനമ്പം ഭൂസമരപന്തല്‍ സന്ദര്‍ശിച്ചത്. റവന്യൂ അവകാശം ലഭിക്കുന്നത് വരെ മുനമ്പം നിവാസികള്‍ക്ക് ഒപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

രാവിലെ 11 മണിയോടെ സമരവേദിയില്‍ എത്തിയ എന്‍ഡിഎ നേതാക്കള്‍ക്കൊപ്പം അനേകം പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സുരേഷ്‌ഗോപിയുടേയും ജോര്‍ജ്ജ് കുര്യന്റെയും രാജീവ് ചന്ദ്രശേഖറിന്റെയുമെല്ലാം പ്ലക്കാര്‍ഡും പിടിച്ചാണ് അണികള്‍ വരവേറ്റത്.

ഭൂമിപ്രശ്‌നം നേരിടുന്ന 50 പേര്‍ക്ക് ബിജെപി നേരിട്ട് അംഗത്വം നല്‍കി. ഇന്നലെ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും കടന്നതോടെ മുനമ്പത്ത് സമരക്കാര്‍ ഇന്നലെ ആഹ്‌ളാദപ്രകടനം നടത്തിയിരുന്നു. രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ഭൂസമരം വിജയം നേടിയിരിക്കുകയാണ്. ഭേദഗതി ബില്ലില്‍ പൂര്‍ണമായി വിശ്വസിക്കുകയാണെന്നും അതില്‍ മുനമ്പം ജനത ആഹ്‌ളാദത്തിലാണെന്നും സമരസമിതി അറിയിച്ചു.

ബില്‍ രാജ്യസഭയില്‍ പാസാകുന്നതോടെ മുനമ്പം ജനതയ്ക്ക് അവരുടെ മണ്ണ് നഷ്ടപ്പെടുകയില്ലെന്ന് ഉറപ്പായി. ഇനി ഭൂമിയില്‍ മേലുള്ള റവന്യു അവകാശങ്ങള്‍ തിരികെക്കിട്ടുന്നതുവരെ സമരം തുടരാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഇതിനുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുകയാണ് വേണ്ടതെന്നും സമരസമിതി ആവശ്യപ്പെട്ടു. അതുവരെ സമരപ്പന്തലില്‍ നിരാഹാരം സമരം തുടരും.

മുനമ്പം ഒരു നിയമപ്രശ്‌നമാണെന്നും അതില്‍ വര്‍ഗീയത കലര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നുമാണ് മുനമ്പം സമരക്കാര്‍ പറയുന്നത്. ഒരു നിയമം കൊണ്ട് തങ്ങളുടെ ജീവിതമാകെ മാറി മറിഞ്ഞുപോയിരുന്നു. മോദി സര്‍ക്കാര്‍ മറ്റൊരു നിയമത്തിലൂടെ അത് തിരുത്തിയെന്നും ആ സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും സമരക്കാര്‍ പറഞ്ഞു. അറുന്നൂറ്റിപത്തോളം കുടുംബങ്ങളിലെ ആയിരത്തിഎണ്ണൂറോളം പേരാണ് മുനമ്പം ഭൂമിയില്‍ നിന്ന് കുടിയിറക്ക് ഭീഷണി നേരിട്ടിരുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW