-->
മധുര: സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു തമിഴ്‌നാട്ടിലെ മധുരയില്‍ കൊടിയേറി. മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് പതാക ഉയര്‍ത്തി. കേരളത്തിനുള്ള സഹായങ്ങള്‍ കേന്ദ്രം തടഞ്ഞുവയ്ക്കുകയാണെന്നും അതു മറയ്ക്കാന്‍ അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയത്തില്‍ പറയുന്നു. കേരള സര്‍ക്കാരിനെതിരായ നീക്കങ്ങളെ തടയണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം ആഹ്വാനം ചെയ്യുന്നു. അധിക വരുമാനം കണ്ടെത്താനുള്ള കിഫ്ബി അടക്കമുള്ള സംവിധാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയെന്നും പ്രമേയത്തില്‍ പറയുന്നു.
സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ കോണ്‍ഗ്രസും പങ്കാളിയാകുകയാണ്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നു. ഗവര്‍ണര്‍മാരെയും സര്‍ക്കാരിനെതിരേ ഉപയോഗിക്കുകയാണ്. ഭരണപരമായ ഉപജാപങ്ങളിലൂടെയും ബില്ലുകള്‍ തടഞ്ഞുവച്ചും ഗവര്‍ണര്‍ സംസ്ഥാനത്തെ ഞെരുക്കുകയാണ്.-പ്രമേയത്തില്‍ പറയുന്നു. നവ കേരള രേഖയെക്കുറിച്ച് പ്രത്യേക പരാമര്‍ശമില്ല.
പാര്‍ട്ടി കോണ്‍ഗ്രസില്‍ 19 പ്രമേയങ്ങളായിരിക്കും അവതരിപ്പിക്കുക. ജാതി സെന്‍സസ് അടിയന്തരമായി നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെടും.
അതേസമയം, ദേശീയതലത്തില്‍ പാര്‍ട്ടി വളരണമെങ്കില്‍ കേരളത്തില്‍ മൂന്നാംതവണയും ഭരണത്തിലെത്തണമെന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്. തുടര്‍ഭരണത്തിനു പാര്‍ട്ടിയില്‍ യോജിച്ച പ്രവര്‍ത്തനം വേണം. ഇന്ത്യാസഖ്യത്തെ നിര്‍ജീവമാക്കിയത് കോണ്‍ഗ്രസാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എം. പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ത്രിപുരയിലും പശ്ചിമ ബംഗാളിലും വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത പാര്‍ട്ടിക്കു മുന്നിലുണ്ട്. പാര്‍ട്ടിയെ അടിത്തട്ടില്‍ സജീവമായി മുന്നോട്ടുകൊണ്ടുപോയാല്‍ തിരിച്ചുവരാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ തുടരുകയാണ്.