-->
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പൃഥ്വിരാജിനും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും പിന്തുണയുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റ് മാത്രമേ സാധിക്കുകയുളളൂ എന്ന് പലരും പറഞ്ഞിടത്ത്, അതെല്ലാം കാറ്റില്‍ പറത്തി എമ്പുരാന്‍ കുതിക്കുകയാണ്. ആ സമയം ടീമിന്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കുന്നതിന് പകരം ആ സിനിമയുടെ സംവിധായകനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് മലയാളം സിനിമയെ തന്നെ ദോഷമായി ബാധിക്കുമെന്ന് ലിസ്റ്റിന്‍ പറഞ്ഞു. ഓരോ വെളളിയാഴ്ചയും നിരവധി സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. അതില്‍ ഒന്ന് മാത്രമാണ് എമ്പുരാന്‍. സിനിമയെ സിനിമയായി മാത്രം കാണണമെന്നും ലിസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'മലയാള സിനിമയ്ക്ക് പരിമിതമായ ബജറ്റേ പ്രായോഗികമാകൂ എന്ന പഴയ നിയമത്തെ കാറ്റിൽ പറത്തി കുതിയ്ക്കുകയാണ് " എമ്പുരാൻ ". ഇത് ഒരു ഫാൻ ബോയ് വെറുതെ ആവേശം കൊള്ളുന്നതല്ലാ, ഒരു തീയറ്റർ ഉടമ സാക്ഷ്യപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ കളക്ഷനിലേക്ക് എമ്പുരാൻ പറന്നുയരുന്നത് കലയിലും വ്യവസായത്തിലും വലിയ സ്വപ്നങ്ങൾ കാണാനുള്ള സാധ്യത തുറന്നു വച്ചിട്ടാണ്. മികച്ച ഒരു ടീമിൻ്റെ പരിശ്രമത്തെ സല്യൂട്ടടിച്ച് അഭിനന്ദിക്കേണ്ട നേരത്ത്, അതിൻ്റെ കപ്പിത്താനെ ഉന്നം വെച്ച് തേജോവധം ചെയ്യുന്നത് ആ വെക്തിയെ മാത്രമല്ല, സിനിമാ ഇൻഡസ്ട്രിയെ തന്നെയാണ് ദോഷമായി ബാധിക്കുന്നത്. ചർച്ചയാവാം , വിയോജിപ്പുകളാവാം, പക്ഷേ പരിഹാസവും, തെറ്റായ പദങ്ങളും ഇല്ലാതെ,
'രാജു… ആദ്യമായി ഒരു വഴിവെട്ടുന്നവർക്കെല്ലാം നേരിടേണ്ടി വരുന്ന ചെറിയ കാര്യങ്ങളായി മാത്രം ഇതിനെ കാണുക, സമീപിക്കുക. സിനിമയെ ഇഷ്ടപ്പെടുന്നവരും, ആഗ്രഹിക്കുന്നവരും നിങ്ങളോടൊപ്പം ഉണ്ട്. കാരണം, ഇനിമുതൽ നമ്മുടെ കൊച്ചു കേരളം ഭൂപടത്തിൽ മറ്റെല്ലാ ഭാഷകളോടും കിടപിടിയ്ക്കും. രാജു… ഇതിന് മുമ്പും ഈ അവഗണനകൾ ഒക്കെ നേരിട്ടത് ആണല്ലോ.. ഇത് ഒന്നും ഒരു പുതുമയുള്ള കാര്യം അല്ലാ!! ഓരോ വെള്ളിയാഴ്ച എത്രയോ സിനിമകൾ ഇറങ്ങുന്നു, അതിൽ ഒന്ന് മാത്രം ആണ് "എമ്പുരാൻ". സിനിമയെ സിനിമ മാത്രം ആയി കാണുക. മലയാള സിനിമയിലെ കളക്ഷൻ കണക്കുകൾ ഇനി രണ്ടായി വിഭജിക്കപ്പെടും. ബിഫോർ എമ്പുരാൻ ആൻഡ് ആഫ്റ്റർ എമ്പുരാൻ. എമ്പുരാൻ ചരിത്രത്തിലേക്ക് !!! പൃഥ്വിരാജിനൊപ്പം.. സിനിമയ്ക്കൊപ്പം..എന്നും എപ്പോഴും,' എന്ന് ലിസ്റ്റിൻ സ്റ്റീഫൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.