-->
എമ്പുരാൻ വിവാദത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടൻ ഹരീഷ് പേരടി. ഒരു കലാ സൃഷ്ടിയുടെ പേരിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ കാഴ്ചയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളെയും കൂട്ടി മുഖ്യമന്ത്രി ഒരു സർവ്വകക്ഷി യോഗം വിളിക്കണമെന്നും ഹരീഷ് പേരടി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
'ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രി പിണറായി സഖാവിന്..സഖാവേ..ഒരു കലാ സൃഷ്ടിയുടെ പേരിൽ സമാനതകളില്ലാത്ത രീതിയിൽ സമൂഹം രണ്ടായി നിന്ന് പോരാടുന്ന അപകടകരമായ ഒരു കാഴച്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ തുടരുന്നത്…ഇതിന്റെ കാര്യകാരണങ്ങൾ വിശദീകരിക്കാനുള്ള സമയമല്ലിത് എന്ന് ഞാൻ കരുതുന്നു. ഇത് തുടർന്ന് പോകുന്നത് നമ്മൾ ഇത്രയും കാലം കാത്തുസൂക്ഷിച്ച നമ്മുടെ മത സൗഹാർദ്ധത്തിനും സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ നിലനിൽപ്പിനും കോട്ടം തട്ടുന്നതാണ്. അതിനാൽ എത്രയും പെട്ടന്ന് ഇടതുപക്ഷത്തിന്റെയും ബി.ജെ.പി.യുടെയും കോൺഗ്രസ്സിന്റെയും മറ്റ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഒരു സർവ്വകക്ഷി യോഗം വിളിച്ച് സമാധാനത്തിന്റെ സന്ദേശം മറ്റ് സംസ്ഥാനങ്ങൾക്ക്കൂടി മാതൃകയാകുന്ന രീതിയിൽ ഉറക്കെ പ്രഖ്യാപിക്കേണ്ടതാണ്…ഒരു കലകാരന്റെ സാമൂഹിക ഉത്തരവാദിത്വമാണ് ഇവിടെ രേഖപ്പെടുത്തിയത് എന്ന ഉറച്ച വിശ്വാസത്തോടെ', ഹരീഷ് പേരടി.
എമ്പുരാന്‍ സിനിമയ്‌ക്കെതിരെ സംഘപരിവാരില്‍ നിന്നും വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍ ഖേദപ്രകടനം നടത്തിയിരുന്നു. സിനിമയിലെ രംഗങ്ങളില്‍ മാറ്റം വരുത്തുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. സിനിമാ ടീം ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നത്.
സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്‌തെങ്കിലും തിരക്കഥാകൃത്തായ മുരളി ഗോപി മൗനം തുടരുകയായിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്യാതിരുന്ന അദ്ദേഹം സിനിമ റീഎഡിറ്റ് ചെയ്യുന്നതില്‍ എതിര്‍പ്പോ പിന്തുണയോ എവിടെയും പ്രകടിപ്പിച്ചിരുന്നില്ല.