-->
മലയാളികള്‍ മാത്രമല്ല തെന്നിന്ത്യയും ബോളിവുഡുമടക്കം സിനിമാ ആരാധകരെല്ലാം എമ്പുരാന്‍ തരംഗത്തിലാണ്. പൃഥ്വിരാജ്- മോഹന്‍ലാല്‍ കോമ്പോയിലെത്തുന്ന ‘ലൂസിഫര്‍’ ഫ്രാഞ്ചൈസിയായ എമ്പുരാന്റെ വിശേഷങ്ങളും അപ്ഡേറ്റുകളും എല്ലാ ആരാധകരും ആവേശത്തോടെ ഏറ്റെടുക്കുന്നുണ്ട്. സാധാരണ ഒരു മലയാള സിനിമ റിലീസിനെത്തുന്നു എന്നതിനപ്പുറം ഭാഷയും ദേശവും കടന്നുള്ള പ്രൊമോഷന്‍ തിരക്കിലാണ് താരങ്ങള്‍.
തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലടക്കം മിക്ക യൂട്യൂബ് ചാനലുകളിലും എമ്പുരാന്റെ അഭിമുഖ തകര്‍പ്പിലാണ്. തമിഴ് നാട്ടിലും തെലുങ്കാനയിലുമെല്ലാം എമ്പുരാന്‍ അഭിമുഖങ്ങളും വിശേഷങ്ങളും ശ്രദ്ധ നേടുന്നുണ്ട്. തെലുങ്ക് അവതാരക ദീവി സുജാതയ്ക്ക് (തീൻമാർ ചന്ദ്രവ) മോഹൻലാലും പൃഥ്വിരാജും നല്‍കിയ അഭിമുഖം വൈറലായ ഒന്നായിരുന്നു.
അതിനിടയില്‍ ഇപ്പോഴിതാ തമിഴ് അവതാരകനായ ഇർഫാനൊപ്പമുള്ള മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും അഭിമുഖമാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. മോഹന്‍ലാല്‍ ഈ അഭിമുഖത്തില്‍ തമാശകളും ചിരിയുമായി ഫുള്‍ ഓണ്‍ ആണ് എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. തഗ്ഗ് മറുപടികളും കൗണ്ടറുകളുമൊക്കെയായി അവതാരകനായ ഇര്‍ഫാനെ റോസ്റ്റ് ചെയ്യുന്നുണ്ട് മോഹന്‍ലാല്‍.
പല ചോദ്യങ്ങള്‍ക്കും മോഹന്‍ലാല്‍ പറയുന്ന മറുപടികള്‍ കേട്ട് പൃഥ്വിരാജിനു പോലും ചിരിയടക്കാന്‍ കഴിയുന്നില്ല. പൊട്ടി പൊട്ടി ചിരിക്കുന്ന പൃഥ്വിയെ അഭിമുഖങ്ങളില്‍ കാണാം. കണ്ണു പൊത്തി ചിരിക്കുന്ന മോഹന്‍ലാലും അഭിമുഖത്തില്‍ കസര്‍ക്കുകയാണ്.
ഇര്‍ഫാന്റെ ചോദ്യശരങ്ങളില്‍ ഒന്നായിരുന്നു എമ്പുരാനില്‍ ഷാരൂഖ് ഖാൻ ഉണ്ടോ എന്നുള്ളത്. അതിനുള്ള മറുപടി പൃഥ്വി പറയാന്‍ തുടങ്ങുമ്പോഴേക്കും, ‘‘പാവം ഷാരൂഖ് ഖാൻ, മൂപ്പര് അഭിനയിച്ച സീൻ പൃഥ്വി കട്ടു ചെയ്തു കളഞ്ഞു...’’ എന്നാണ് മോഹൻലാലിന്റെ തഗ്ഗ്. പൊട്ടിച്ചിരിക്കുന്ന പൃഥ്വി ഡിലീറ്റഡ് സീന്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുമ്പോള്‍ അതുണ്ടാകുമെന്നും പറയുന്നുണ്ട്.
ചിരിയെല്ലാം കഴിഞ്ഞ്, അടുത്ത ക്വസ്റ്റ്യൻ എന്ന് ഇർഫാൻ പറയുമ്പോള്‍, ‘‘ഇതൊക്കെ ക്വസ്റ്റ്യനാ?’’ എന്നാണ് ചിരിയോടെ മോഹൻലാലിന്റെ ചോദിക്കുന്നുണ്ട്. എന്താണ് ഹോബി എന്ന ചോദ്യത്തിന്, ‘‘എനിക്ക് ഇതുപോലത്തെ ഇന്റർവ്യൂകള്‍...’’ എന്നാണ് മോഹൻലാലിന്റെ മറുപടി. അതുപോലെ ‘‘പ്രിയപ്പെട്ട തമിഴ് നടൻ അല്ലെങ്കിൽ നടി..’’ എന്ന് ഇര്‍ഫാന്‍ ചോദിക്കുമ്പോള്‍, ‘‘ആക്ട്രസ്...’’ എന്നാണ് ലാലിന്റെ മറുപടി. ഇതു കേള്‍ക്കുമ്പോഴും പൃഥ്വി പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നുണ്ട്.
സാധാരണ അഭിമുഖങ്ങളില്‍ നിന്ന് വിപരീതമായി ഒരേ കൗച്ചില്‍ മൂന്നാളും ഇരുന്ന് വളരെ രസകരമായി താരജാഡകളില്ലാതെയാണ് മോഹന്‍ലാലും പൃഥ്വിരാജും ഈ അഭിമുഖത്തില്‍ എത്തിയത്. നിരവധി മലയാളികള്‍ അഭിമുഖത്തിനു താഴെ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘‘എന്റെ പൊന്നു മോനെ ആങ്കറേ.... മലയാളത്തില്‍ പോലും ഈ അടുത്തകാലത്തൊന്നും ലാലേട്ടന്റെ ഇത്രയും ഭംഗിയായ ഒരു ഇന്റർവ്യൂ, ഞങ്ങള്‍ മലയാളികള്‍ കണ്ടിട്ടില്ല, ലാലേട്ടൻ വളരെ ഫ്രീ ആയിട്ട് സംസാരിക്കുന്ന കാണാൻ നല്ല രസം, ദുഃഖകരമായ കാര്യം... ലാലേട്ടൻ ഇത്രയും രസകരമായി തോന്നുന്ന ഒരു അഭിമുഖം പോലും മലയാളത്തിൽ ഇല്ല... അവതാരകന് അഭിനന്ദനങ്ങൾ....’’ എന്നൊക്കെയാണ് മലയാളികള്‍ നല്‍കുന്ന കമന്റ്.
മാർച്ച് 27 വ്യാഴാഴ്ച രാവിലെ ആറു മണിയ്ക്കാണ് എമ്പുരാന്റെ ആദ്യ ഷോ. കേരളത്തില്‍ ആശിര്‍വാദും തമിഴ്നാട്ടില്‍ ഗോകുലം മൂവീസുമാണ് ചിത്രത്തിന്റെ വിതരണം. ചിത്രത്തിനന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത് വമ്പന്‍ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിലെ എമ്പുരാന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആണ്. അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്.
ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹൻലാല്‍, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സച്ചിൻ ഖേദേക്കർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാർ, ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ്, ഒസിയേല്‍ ജിവാനി, സത്യജിത്ത് ശർമ, ശുഭാംഗി ലത്കർ, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാൻ, അലക്സ് ഒ'നെല്‍ , ബെഹ്സാദ് ഖാൻ, അനീഷ് ജി മേനോൻ, ജെയ്സ് ജോസ്, നൈല ഉഷ, ജിലു ജോണ്‍, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂർ, മുരുഗൻ മാർട്ടിൻ, മണിക്കുട്ടൻ, നയൻ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പൻ, എറിക് എബൗനി, സ്വകാന്ത് ഗോയല്‍, ആൻഡ്രിയ തിവാദർ, ജെറോം ഫ്ലിൻ, അഭിമന്യു സിംഗ്, കാർത്തിക് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീതം, സുജിത് വാസുദേവ് ഛായാഗ്രഹണം, അഖിലേഷ് മോഹന്‍ എഡിറ്റിംഗും. ഏതാണ്ട് 3 മണിക്കൂറാണ് എമ്പുരാന്റെ ദൈർഘ്യം എന്നാണ് റിപ്പോർട്ട്. മലയാളം സിനിമ ചരിത്രത്തില്‍ ആദ്യമായി IMAX-ല്‍ റിലീസ് ചെയ്യുന്ന ചിത്രമെന്ന പ്രതേകത കൂടിയുണ്ട് എമ്പുരാന്.