-->
കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ' ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി' സിനിമയെ വിമര്‍ശിച്ച് മനശാസ്ത്ര വിദഗ്ദന്‍ ഡോ.സി ജെ ജോണ്‍. വയലന്‍സിന്റെ അതിപ്രസരമുളള ' മാര്‍ക്കോ' സീരിസില്‍ പെടുത്താവുന്ന സിനിമയാണിതെന്നും പതിനെട്ട് വയസ്സില്‍ താഴെയുളള ആരെയും ഒടിടിയില്‍ പോലും ഇത് കാണിക്കരുതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.
'തികച്ചും അവിശ്വസനീയമായ കഥാ തന്തുവില്‍ അതിനേക്കാള്‍ അവിശ്വസനീയങ്ങളായ പ്രതികാരങ്ങളും ക്രൈമുകളും കോര്‍ത്തിണക്കിയ ആന്റി സോഷ്യല്‍ സിനിമയാണ് കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. തൂങ്ങി മരണത്തിന്റെ ഡെമോണ്‍സ്ട്രേഷനുണ്ട്. മാര്‍ക്കോ സീരിസില്‍ പെടുത്താവുന്ന സിനിമയാണ്. സമൂഹത്തില്‍ അക്രമം പൊടി പൊടിക്കുന്നുണ്ട്. പ്രസാദാത്മക മുഖം മാറ്റി വക്രീകരിച്ച മോന്തയുള്ള കുഞ്ചാക്കോ ബോബന്‍, സിനിമയുടെ മുഖം മാറ്റത്തിന്റെ പ്രതീകമാണ് .കാശ് വീഴാന്‍ ഇതേ വഴിയുള്ളൂ.ഇരകളാണെന്ന സാധ്യതയുള്ളവരുമായി ഡ്യൂട്ടിയില്‍ ഉള്ള പോലീസ് ഓഫിസര്‍ ഇടപെടുന്ന രീതി ഒട്ടും മാതൃകാപരമല്ല. മാനസിക പ്രശ്‌നമെന്ന നയം നീതികരിക്കാവുന്നതുമല്ല.വില്ലന്‍ ഗാങ്ങിന്റെ ക്രൂരത അവരുടെ വ്യക്തിപരമായ സ്വഭാവ ദൂഷ്യം. മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന ഇവരുടെ പെരുമാറ്റങ്ങളോട് അനിഷ്ടം കാട്ടിയവരേ ക്രൂരമായി ഉപദ്രവിക്കുന്നതിലെ ലോജിക്ക് തീരെ വര്‍ക്ക് ആകുന്നില്ല. ഇമ്മാതിരി മുതലുകളോട് എതിര്‍ക്കാന്‍ പോയി പണി വാങ്ങരുതെന്ന സന്ദേശവും കിട്ടും.
അവരുടെ രോഗാതുരമായ റിവഞ്ചിന് കൈയ്യടിക്കുന്നവരും ഉണ്ടാകാം . പട്ടാപകല്‍ കൊല ചെയ്തവര്‍ക്ക് പാട്ടും പാടി ജാമ്യം വാങ്ങി പുറത്തിറങ്ങാമെന്ന സൂചന നല്‍കുന്ന സന്ദേശവും കേമം തന്നെ. എന്നാലല്ലേ നായകന് കൊല്ലാനാകൂ .ആ നന്മ കൊലയ്ക്കും ക്ലാപ്പ്. എത്ര ക്രൂര മനോഹര സിനിമ. തികച്ചും 'കൊലാപരമായ' അഭ്ര കാവ്യം .ഈ സിനിമ പതിനെട്ട് വയസ്സില്‍ താഴെയുള്ള ആരെയും ഓ ടി ടി യില്‍ പോലും കാണിക്കാതിരിക്കുക .സിനിമ കാണുമ്പോഴുള്ള ഞരമ്പ് മുറുക്കം മാത്രം പരിഗണിച്ചല്ല സിനിമയെ വിലയിരുത്തേണ്ടത് .സത്യം കേള്‍ക്കുമ്പോള്‍ പൊള്ളുന്നവര്‍ക്ക് പൊള്ളട്ടെ', ഡോ.സി ജെ ജോണിന്റെ വാക്കുകള്‍.