-->
ബോളിവുഡിലെ മുതിര്‍ന്ന തിരക്കഥാകൃത്തും സൽമാൻ ഖാന്‍റെ പിതാവുമായ സലീം ഖാനെ കണ്ടുമുട്ടിയത് സിക്കന്ദറില്‍ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനേക്കാള്‍ വലിയ സന്തോഷമെന്ന് നടന്‍ സത്യരാജ്. ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പത്ര സമ്മേളനത്തിലാണ് സലീം ഖാനെ കണ്ടതിലുള്ള സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചത്.
'ഇന്ന് എനിക്കുണ്ടായ ഏറ്റവും വലിയ സന്തോഷകരമായ കാര്യം സലീം ജീയെ കാണാനായതാണ്. 'പപ്പാ, കട്ടപ്പാ' എന്ന് പറഞ്ഞ് സല്‍മാനാണ് അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തിയത്. എനിക്കേറെ സന്തോഷമുണ്ട്. കാരണം, ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത് സലീം-ജാവേദ് തിരക്കഥകളിലൂടെ നിരവധി ഹീറോകളാണ് സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ട്, ഇത് സല്‍മാനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനേക്കാള്‍ വലിയ സന്തോഷമായിരുന്നു'. സിക്കന്ദറിലെ വില്ലനായി തന്നെ തിരഞ്ഞെടുത്ത സംവിധായകന്‍ എആര്‍ മുരുഗദോസിനോടും അദ്ദേഹം നന്ദി പറഞ്ഞു. 'കഴിഞ്ഞ 47 വര്‍ഷക്കാലമായി ഞാൻ ഈ രംഗത്തുണ്ട്. 258-ഓളം സിനിമകള്‍ ചെയ്തു. വില്ലനായാണ് ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് നായകനാകാന്‍ അവസരം ലഭിച്ചു. 100 സിനിമകളില്‍ ഞാന്‍ നായകനായി. മുരുഗദോസ് വീണ്ടും എന്നെ വില്ലനായി തിരികെ കൊണ്ടുവന്നു', സത്യരാജ് പറഞ്ഞു.
രശ്മിക മന്ദാന, കാജല്‍ അഗര്‍വാള്‍, അഞ്ജിനി ധവാന്‍, ശര്‍മന്‍ ജോഷി എന്നിവരും സിക്കന്ദറില്‍ അണിനിരക്കുന്നുണ്ട്. സാജിദ് നാദിയദ്‌വാല നിര്‍മിക്കുന്ന ചിത്രം മാര്‍ച്ച് 30 ന് തീയറ്ററുകളിലെത്തും. അതേസമയം, സിനിമയുടെ ട്രെയ്ലറിന് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സ്ഥിരം സൽമാൻ ചിത്രത്തെ പോലെയാണ് സിക്കന്ദർ അനുഭവപ്പെടുന്നതെന്നും ട്രെയ്‌ലർ ഒരു തരത്തിലുമുള്ള ഹൈപ്പും സിനിമയ്ക്ക് നൽകുന്നില്ലെന്നും പ്രേക്ഷകർ കമന്റ് ചെയ്തു. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.