-->
തിരുവന്തപുരം: സര്‍ക്കാരിന്റെ അവഗണനയില്‍ സമരം ശക്തമാക്കിയിരിക്കുന്ന ആശാപ്രവര്‍ത്തകര്‍ തിങ്കളാഴ്ച കുട്ട ഉപവാസത്തിനൊരുങ്ങുന്നു. നിരാഹാരമിരിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായിട്ടാണ് തിങ്കളാഴ്ച കൂട്ട ഉപവാസത്തിനായി തയ്യാറെടുക്കുന്നത്. ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് നാല്‍പ്പത്തിയൊന്നാം ദിവസത്തിലേക്ക് കടന്നരിക്കുകയാണ്.
സമരത്തിന്റെ മൂന്നാം ഘട്ടത്തില്‍ നിരാഹാരസമരത്തിലേക്ക് ആശാവര്‍ക്കര്‍മാര്‍ മാറിയിരിക്കുകയാണ്. അനിശ്ചിതകാല നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേരള ആശ ഹല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിലവില്‍ നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആര്‍ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം ആശാസമരത്തിന് നേരെ സിപിഎം ആക്രമണം തുടരുകയുമാണ്.
സമരത്തിന് പിന്നില്‍ മഴവില്‍ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്നലെ ആക്ഷേപിച്ചത്. ആശാവര്‍ക്കര്‍മാരുടെത് രാഷ്ട്രീയ സമരമാണെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ഇടതുവിരുദ്ധര്‍ നടത്തുന്ന സമരമെന്നായിരുന്നു എ വിജയരാഘവന്റെ വിമര്‍ശനം. എസ്യുസിഐയും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസും ബിജെപിയും ലീഗും ഉള്‍പ്പെടെ ചേര്‍ന്ന് ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുമെന്നും പറഞ്ഞിരുന്നു.
90% ആശാവര്‍ക്കര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ സിപിഎം വിരുദ്ധര്‍ ചേര്‍ന്ന് കുറച്ചു പേരെ കൊണ്ട് ഇരുത്തിയാല്‍ സമരം ആവില്ലെന്നും് എ വിജയരാഘവനും ഇന്നലെ ദില്ലിയില്‍ പറഞ്ഞിരുന്നു.