-->
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജും ആശാ വര്‍ക്കര്‍മാരും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇന്നു മുതല്‍ നിരാഹാര സമരവുമായി ആശാവര്‍ക്കര്‍മാര്‍. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്നുപേര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം തുടങ്ങും.
എന്‍.എച്ച്.എം. ഡയറക്ടറുമായി ആശാ വര്‍ക്കര്‍മാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. അതിനുശേഷമായിരുന്നു മന്ത്രി ചര്‍ച്ചയ്ക്കു തയാറായത്. സമരം അവസാനിപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറഞ്ഞതല്ലാതെ സമരം പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങളൊന്നും മന്ത്രി മുന്നോട്ടുവച്ചില്ല. അതിന് ശേഷമാണ് ആശമാര്‍ നിരാഹാരം പ്രഖ്യാപിച്ചത്.
കേന്ദ്ര ഫണ്ടില്ലാത്തതാണ് പ്രശ്‌നകാരണമെന്ന് മന്ത്രി വിശദീകരിച്ചു നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്നും ആശമാര്‍ വ്യക്തമാക്കി. ഞങ്ങള്‍ ഉന്നയിച്ച ഒരാവശ്യങ്ങളും കേട്ടുപോലുമില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആശമാര്‍ അറിയിച്ചു. രാവിലെ നടന്ന ചര്‍ച്ചയില്‍ സമരത്തില്‍ നിന്ന് പിന്നോട്ടുപോകണമെന്നാണ് എന്‍എച്ച്എം മിഷന്‍ സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടതെന്ന് സമരസമിതി നേതാവ് എസ്. മിനി അറിയിച്ചിരുന്നു.
അതേസമയം കേന്ദ്ര സഹായം കിട്ടാതെ ആശാ വര്‍ക്കര്‍മാരുടെ വേതന വര്‍ധന നടക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍. വിഷയം ചര്‍ച്ചചെയ്യാന്‍ ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ സന്ദര്‍ശിക്കുന്നുണ്ട്. ഇടതു മുന്നണിക്കുള്ളില്‍നിന്നുതന്നെ ആശാ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദ്ദം കൂടിയ സാഹചര്യത്തിലാണ് ഈ നീക്കം.' ഓണറേറിയം സംസ്ഥാന സര്‍ക്കാരും ഇന്‍സെന്റീവ് കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചു നല്‍കുകയുമാണ് ചെയ്യുന്നത്. 7000 രൂപയാണ് ഓണറേറിയം. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നല്‍കുന്ന ഫിക്‌സഡ് ഇന്‍സെന്റീവ് 3000 രൂപയാണ്.
ഓണറേറിയം കൂട്ടണമെന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്ര ആരോഗ്യമന്ത്രിയെ നേരില്‍ക്കണ്ട് എല്ലാം ആവശ്യപ്പെടും.1600 രൂപ കേന്ദ്രവും 1400 രൂപ സംസ്ഥാനവുമാണ് നല്‍കുന്നത്. അതുകൂടാതെ ഓരോ സേവനങ്ങള്‍ക്കുമുള്ള ഇന്‍സെന്റീവ് ഒരു ആശയ്ക്ക് ലഭിക്കുന്നത് 75 രൂപയാണ്. 2006-ല്‍ കേന്ദ്രം നിശ്ചയിച്ച ഇന്‍സെന്റീവില്‍ ഇതുവരെ ഒരു രൂപ പോലും കൂട്ടിയിട്ടില്ല. 1600 കോടി രൂപ സൗജന്യ ചികിത്സയ്ക്കുവേണ്ടി സംസ്ഥാനം ചിലവഴിക്കുമ്പോള്‍ അതില്‍ ഒന്‍പത് ശതമാനത്തിന് താഴെയാണ് കേന്ദ്രം നല്‍കുന്നത്. അതും കിട്ടിയിട്ടില്ല. തെറ്റായ പ്രചരണങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. കേരളത്തിലാണ് ആശമാര്‍ക്ക് ഏറ്റവും കൂടുതല്‍ ജോലിയെടുക്കേണ്ടത് എന്നതാണ് അതിലൊന്ന്.
കേന്ദ്രം പറയുന്ന മാര്‍ഗനിര്‍ദേശത്തിനപ്പുറം ഒരു ജോലിയും കേരളത്തിലില്ല. ആശമാര്‍ക്ക് മറ്റൊരു തൊഴിലും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു മറ്റൊരാരോപണം. കോവിഡ് കാലത്ത് അങ്ങനെയൊരു നിബന്ധനവെച്ചിരുന്നു. 2021 നവംബര്‍ 17-ന് സ്‌റ്റേറ്റ് മിഷന്‍ പുറത്തിറക്കിയ സര്‍ക്കുലറിന്റെ അവസാനഭാഗത്ത് മുഴുവന്‍ സമയം മറ്റുജോലികള്‍ ചെയ്യാന്‍ പാടില്ലെന്നും ഭാഗികമായി മറ്റുജോലികള്‍ ചെയ്യാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.-മന്ത്രി പറഞ്ഞു.