-->
ബോളിവുഡ് പ്രണയചിത്രങ്ങളില്‍ മുന്‍നിരയിലുള്ള ചിത്രങ്ങളിലൊന്നാണ് മൊഹബത്തേന്‍. ഷാരൂഖ് ഖാനും ഐശ്വര്യ റായും അവരുടെ മാസ്മരികമായ ഓണ്‍സ്ക്രീന്‍ പ്രണയവും ആരാധകര്‍ ആഘോഷത്തോടെ ഏറ്റെടുത്താണ്. ഉദയ് ചോപ്ര, കിം ശര്‍മ്മ, ഷമിത ഷെട്ടി എന്നീ പുതുമുഖങ്ങളുടെ ആദ്യചിത്രം. അവര്‍ക്കൊപ്പം ജുഗൽ ഹൻസ്രാജ്, ജിമ്മി ഷെർഗിൽ, പ്രീതി ഝംഗിയാനി എന്നീ യുവതാരങ്ങളും ഒന്നിച്ചപ്പോള്‍ പ്രേക്ഷകര്‍ കാത്തിരുന്ന പ്രണയം സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ മൊഹബത്തേന്‍ ബോളിവുഡ് ആഘോഷമാക്കി. ആദിത്യ ചോപ്രയുടെ സംവിധാനത്തിലെത്തിയ ഈ ചിത്രം ബോളിവുഡിലെ എണ്ണം പറഞ്ഞ റൊമാന്റിക് ചിത്രങ്ങളിലൊന്നാണ്.
എന്നാല്‍ ഇപ്പോഴിതാ മൊഹബത്തേമിനു വേണ്ടി ഓഡിഷനെത്തിയപ്പോള്‍ കരണ്‍ ജോഹറിന് തന്നെ അല്‍പംപോലും ഇഷ്ടമായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കിം ശർമ.
‘‘സിനിമയിലേക്ക് മാറുന്നത് വളരെ യാദൃശ്ചികമായിരുന്നു. ആ സമയത്ത് ഞാൻ ചെയ്ത ഒരു പരസ്യം വൈആര്‍എഫ് കണ്ടു. അവർ ആദ്യം എന്റെ അമ്മയെ സമീപിച്ചു, പക്ഷേ അവർക്ക് ഒന്നും അറിയില്ലായിരുന്നു. എന്റെ അമ്മയ്ക്ക് അതിനെക്കുറിച്ച് ഒന്നുമറിയാത്തതു കൊണ്ട് അമ്മ ഇല്ല എന്ന് മറുപടി പറഞ്ഞു. ഞാൻ യാത്ര ചെയ്യുകയായിരുന്നു, ഞാൻ എവിടെയാണെന്ന് പോലും അമ്മയ്ക്ക് അറിയില്ലായിരുന്നു.
പക്ഷേ, അതിനു ശേഷം എനിക്ക് നേരിട്ട് ഒരു കോൾ ലഭിച്ചു, തുടർന്ന് ഞാൻ പോയി. എന്റെ വാതിൽക്കൽ വരെയെത്തി നിന്ന അവസരം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. കാരണം സിനിമകൾ ഒരിക്കലും എന്റെ മുൻഗണനയായിരുന്നില്ല. ഞാൻ വളരെ ചെറുപ്പമായിരുന്നു, നിമിഷങ്ങൾക്കകം എല്ലാം മാറിത്തുടങ്ങി. മൊഹബത്തേനിൽ ഒപ്പുവെച്ചപ്പോൾ എനിക്ക് 18 വയസ്സായിരുന്നു...
മൊഹബത്തേന് വേണ്ടി ഞാന്‍ മൂന്ന് ഓഡിഷനുകളിലാണ് പങ്കെടുത്തത്. നിഖില്‍ അദ്വാനി ആയിരുന്നു ഒരു ഓഡിഷനില്‍ വിധികർത്താവായിരുന്നത്. മറ്റൊന്നില്‍ കരണ്‍ ജോഹറും. ഓഡിഷനില്‍ എന്റെ പ്രകടനത്തില്‍ കരണ്‍ തൃപ്തനായിരുന്നില്ല. നിങ്ങള്‍ക്ക് നൃത്തം ചെയ്യാൻ അറിയില്ല, ഡയലോഗ് പറയാൻ അറിയില്ല. എന്തിനാണ് ഹീറോയിൻ ആകാൻ ആഗ്രഹിക്കുന്നത് എന്ന് കരണ്‍ ഓഡിഷനില്‍ ചോദിച്ചു. എനിക്ക് ഒരു നടിയാകാൻ താൽപ്പര്യമില്ലെന്നും അവിടെ ഉണ്ടായിരിക്കാൻ നിർദ്ദേശം ലഭിച്ചതുകൊണ്ടാണ് ഞാൻ ഇത് ചെയ്യുന്നതെന്നും ഞാൻ പറഞ്ഞു. സംവിധായകൻ ആദിത്യചോപ്രയുടെ മുൻപാകെയുള്ള മൂന്നാമത്തെ ഓഡിഷനിലാണ് എന്നെ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്...’’ കിം പറഞ്ഞു. നടി കുനിക സദാനന്ദിന്റെ യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കിം ഇക്കാര്യം പറഞ്ഞത്.
മൊഹബത്തേനിലെ അഭിനയത്തിന് ഐഐഎഫ്‌എയുടെ സ്റ്റാർ ഡെബ്യൂ ഓഫ് ദ ഇയർ (ഫീമെയ്ല്‍) പുരസ്കാരം കിമ്മിന് ലഭിച്ചിരുന്നു. തുംസേ അച്ഛാ കോൻ ഹേ, ഖദ്ഗം, ഫിദ, ഗോഡ്ഫാദർ തുടങ്ങിയ സിനിമകളിലും കിം അഭിനയിച്ചിട്ടുണ്ട്.