-->
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് നായികയായെത്തുന്ന പൊളിറ്റിക്കൽ ഡ്രാമ ചിത്രമാണ് എമര്‍ജന്‍സി.ജനുവരി 17 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യുകയാണ്. ചിത്രം ഒടിടിയില്‍ വന്ന ശേഷമുള്ള പ്രതികരണങ്ങളും അവലോകനങ്ങളും ഇൻസ്റ്റാഗ്രാമിൽ നടി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇതില്‍ ചിത്രം ഓസ്കര്‍ നേടണമായിരുന്നു എന്ന ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടിന് നടി തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
“അമേരിക്ക അതിന്റെ യഥാർത്ഥ മുഖം അംഗീകരിക്കാൻ ഇഷ്ടപ്പെടുന്നില്ല, വികസ്വര രാജ്യങ്ങളെ അവർ എങ്ങനെ ഭീഷണിപ്പെടുത്തി അടിച്ചമർത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്നത് എമര്‍ജന്‍സിയില്‍ അത് തുറന്നുകാട്ടപ്പെട്ടു. അവരുടെ സില്ലി ഓസ്കാര്‍ അവരുടെ കൈയ്യില്‍ തന്നെ വച്ചോട്ടെ. ഞങ്ങൾക്ക് ദേശീയ അവാർഡുണ്ട്” എന്നാണ് കങ്കണ മറുപടി നല്‍കിയത്.
1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളചിത്രത്തില്‍ ഇന്ദിര ഗാന്ധിയായാണ് കങ്കണ എത്തുന്നത്. സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് തിയേറ്ററിൽ നിന്നും ലഭിച്ചത്. അതേസമയം ചിത്രം ഒടിടിയിൽ എത്തിയപ്പോൾ കങ്കണയുടെ പ്രകടനത്തിന് മോശം അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
അനുപം ഖേർ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, മിലിന്ദ് സോമൻ, സതീഷ് കൗശിക് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) മാസങ്ങളോളം സർട്ടിഫിക്കേഷൻ തടഞ്ഞുവച്ചതിനെത്തുടർന്ന് ചിത്രം റിലീസ് ചെയ്യാൻ വൈകിയിരുന്നു. ഒടുവിൽ കുറച്ച് വെട്ടിക്കുറച്ചുകൊണ്ട് യു/എ സർട്ടിഫിക്കറ്റ് നൽകി. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് എമർജൻസി നിർമ്മിച്ചത്.