-->
അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകമനസ്സിലിടം നേടിയ ബാല കഴിഞ്ഞ കുറച്ചു നാളുകളായി വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍ കാരണമാണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഗായിക അമൃതയെ വിവാഹം കഴിച്ച ബാല ആ ബന്ധം ഉപേക്ഷിച്ച ശേഷം ഡോ. എലിസബത്ത് ഉദയനെ വിവാഹം ചെയ്തിരുന്നു. അമൃതയ്ക്കും ബാലയ്ക്കുമുണ്ടായ മകള്‍ അവന്തികയെ കാണണമെന്ന ആവശ്യം ഉന്നയിച്ചാണ് ആദ്യം ബാല വാര്‍ത്തകളില്‍ നിറഞ്ഞത്, പിന്നീട് അമൃതയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ചും ബാല ചിലതൊക്കെ പറഞ്ഞു. ഇതിനെതിരെ മകളും അമൃതയും ആഞ്ഞടിച്ചതോടെ ആ പ്രശ്നം തണുത്തു.
എലിസബത്തുമായി വേര്‍പെട്ടതോടെ വീണ്ടും ബാല വാര്‍ത്തകളില്‍ നിറഞ്ഞു. അതിനു ശേഷം അടുത്തിടെ മാമന്റെ മകള്‍ കോകിലയെ ബാല വിവാഹം ചെയ്തു. അതോടെ അമൃതയും എലിസബത്തും ബാലയില്‍ നിന്നുണ്ടായ ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു. ഇവരുടെ തുറന്നു പറച്ചിലുകള്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാലയ്ക്കെതിരെയുളള ആരോപണങ്ങൾ തുടരുകയാണ് മുൻ ഭാര്യ എലിസബത്ത്. ബാലയുടെ പല വാദങ്ങളെയും ഇല്ലാതാക്കുന്നതാണ് എലിസബത്തിന്റെ ആരോപണങ്ങൾ. അതോടെ നടനെതിരെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ബാലയെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു. ബാലയുടെ കള്ളങ്ങൾ ഓരോന്നായി പുറത്ത് കൊണ്ട് വരികയാണ് എലിസബത്തെന്ന് പലരും കുറിക്കുന്നു. ഇതാദ്യമായാണ് ബാലയ്ക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ തുടരെ വരുന്നത്.
ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ മുമ്പൊരിക്കൽ ബാല ഉന്നയിച്ച പരാതിയുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് എലിസബത്ത്. ഉണ്ണി നിർമ്മിച്ച് നായകനായെത്തിയ ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിൽ ഒരു വേഷം ചെയ്തതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം. അന്ന് സംഭവിച്ച കാര്യങ്ങളെക്കുറിച്ചാണ് എലിസബത്ത് യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തിയത്.ഉണ്ണി മുകുന്ദന്റെ പേരെടുത്ത് എലിസബത്ത് പറയുന്നില്ല. എന്നിരുന്നാലും അത് ഉണ്ണി മുകുന്ദനാണെന്ന് ഏവർക്കും മനസിലാകും.
‘‘ഒരു സിനിമാ നടൻ സാലറി കൊടുത്തില്ല എന്ന് പറഞ്ഞ് ന്യൂസും ചർച്ചയും ബഹളവുമുണ്ടായിരുന്നു. അതിൽ ക്ലാരിഫിക്കേഷൻ തരണമെന്നുണ്ട്. ആൾക്കാരുടെ പേര് പറയുന്നില്ല, ഏത് സിനിമയാണെന്നും പറയുന്നില്ല. കാരണം അവരത് കോംപ്രമെെസ് ആക്കിയോ എന്നെനിക്ക് അറിയില്ല. ഈ സിനിമയുടെ ഓഫർ വന്നപ്പോൾ പുള്ളിക്ക് (ബാല) ടെെഫോയ്ഡിന്റെ തുടക്കമായിരുന്നു. ഒരു ദിവസത്തെ സാലറി ഒരു ലക്ഷമാണെന്ന് ബാല എന്നോട് പറഞ്ഞിരുന്നു. 30 ദിവസത്തെ ഷൂട്ടാണ് അന്ന് പറഞ്ഞിരുന്നത്.
ഷൂട്ടിംഗിനിടെ പുള്ളിക്ക് തീരെ വയ്യാതായി ആശുപത്രിയിലായിരുന്നു. ഹോം നഴ്സിനെ പോലെയാണ് എന്നെ കൊണ്ട് പോയതെന്ന് ഇപ്പോൾ മനസിലാക്കുന്നു. സ്നേഹം കൊണ്ടാണെന്ന് അന്ന് ഞാൻ കരുതി. ഷൂട്ടിംഗിന്റെ അവസാനം സെലിബ്രേഷൻ സമയമായപ്പോൾ എന്നോട് എന്റെ വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു. സാലറിയുടെ കാര്യം സംസാരിച്ചിരുന്നു, പുള്ളി ഇത്തിരി ടെെറ്റിലാണ്, പ്രതിഫലം ഷൂട്ടിംഗ് കഴിഞ്ഞ് തരാമെന്നാണ് പറഞ്ഞതെന്ന് എന്നോട് പിന്നെ വന്ന് പറഞ്ഞത്.
ഞങ്ങൾ താമസിക്കാൻ സ്യൂട്ട് റൂം, നല്ല ഭക്ഷണം തുടങ്ങിയവയെല്ലാം പ്രൊഡക്ഷൻ ഞങ്ങൾക്ക് അറേഞ്ച് ചെയ്തിരുന്നു. ഞാനിത്ര വലിയ നടനല്ലേ, അതൊക്കെ അറേഞ്ച് ചെയ്യേണ്ടി വരും, ഇതിലൊന്നും കോംപ്രമൈസില്ല എന്നാണ് എന്നോട് ബാല പറഞ്ഞത്. ഡബ്ബിംഗിന് പോകുമ്പോഴേക്കും എനിക്ക് വയ്യാതെയായി. പുള്ളി വയ്യാതെയാണ് പോയത്. ഫുൾ ടെെമും കള്ള് കുടിച്ചും ബാഗിൽ കുപ്പിയുമായൊക്കെയാണ് ഈ പരിപാടിക്ക് പോകുന്നത്.
എനിക്ക് ന്യൂമോണിയ വന്നു. ഡബ്ബിംഗ് കഴിഞ്ഞ് ആറ് മാസം അവിടെ ഞാനുണ്ടായിരുന്നില്ല. അത് കഴിഞ്ഞ് വീണ്ടും ഞങ്ങൾ കോൺടാക്ട് തുടങ്ങി. തിരിച്ച് പോയ സമയത്ത് സിനിമയുടെ റിലീസാണ്. അന്ന് ഈ നടനോട് പുള്ളി നല്ല രീതിയിലാണ് സംസാരിക്കുന്നത്. കാശ് കൊടുക്കാത്ത പ്രശ്നമൊന്നും റിലീസ് വരെ ആരോടും മിണ്ടിയിട്ടില്ല. പെട്ടെന്നൊരു ദിവസം മീഡിയക്കാരെ വിളിച്ച് കാശ് തന്നില്ല എന്ന് പറഞ്ഞു.
അതിന് മുമ്പ് ഒരിക്കൽ കാശ് ചോദിച്ച് വിളിച്ചപ്പോൾ ഞാനവിടെയുണ്ട്. ഇങ്ങേർ കാശ് കിട്ടിയില്ലെന്ന് പറഞ്ഞ് കരച്ചിലായിരുന്നു. എന്നെക്കൊണ്ടും സംസാരിപ്പിച്ചു. ശരിയാക്കാം സിസ്റ്റർ, പുള്ളിക്ക് ഫോൺ കൊടുക്കെന്ന് നടൻ പറഞ്ഞു. പിന്നെ അവർ സംസാരിച്ചു. അത് കഴിഞ്ഞാണ് മീഡിയക്ക് മുന്നിൽ ബാല ആരോപണങ്ങൾ ഉന്നയിക്കുന്നത്.
നടൻ പണം നല്‍കിയ ശേഷം എന്നെ തെറ്റിദ്ധരിപ്പിച്ച് തെറ്റിദ്ധരിപ്പിച്ച് പണം നൽകിയില്ലെന്ന് വീഡിയോയയിൽ പറയിപ്പിച്ചു. സിനിമയുടെ ലെെൻ പ്രൊഡ്യൂസറെ ഗുണ്ടകളെ വിട്ട് മർദ്ദിച്ചാണ് ഒടുവിൽ പണം വാങ്ങിയതെന്നാണ് എനിക്കറിയാൻ കഴിഞ്ഞത്...’’ എലിസബത്ത് പറയുന്നു.
കുറച്ച് വർഷങ്ങള്‍ക്ക് മുമ്പ് വരെ അടുത്ത സുഹൃത്തുക്കളായിരുന്നു ബാലയും ഉണ്ണി മുകുന്ദനും. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ ബാലയെ ഉണ്ണി അഭിനയിപ്പിച്ചിരുന്നു. കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായാണ് ബാല എത്തിയിരുന്നതും. എന്നാല്‍ ഇതേ സിനിമ കാരണം തന്നെ ഇരുവരുടെയും സൗഹൃദത്തിലും വിള്ളല്‍ വീണു. സിനിമയില്‍ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം. ഇത് വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. വലിയ വിവാദങ്ങളാണ് ഈ പ്രശ്നം സൃഷ്ടിച്ചത്. പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദങ്ങള്‍ കത്തിപടർന്നപ്പോള്‍ അന്ന് ബാലയുടെ ഭാര്യയായിരുന്ന എലിസബത്തും ഉണ്ണിയ്ക്കും ചിത്രത്തിന്റെ ടീമിനുമെതിരെ രംഗത്ത് എത്തിയിരുന്നു.
ഡബ്ബിങ് കാണാനെത്തിയ എലിസബത്തിന്റെ മാതാപിതാക്കളെ ഉണ്ണിയുടെ ടീം ഇറക്കിവിട്ടുവെന്നും ബാല ആരോപിച്ചിരുന്നു. ശേഷം എല്ലാത്തിനും തെളിവുകള്‍ നിരത്തി ഉണ്ണി മുകുന്ദൻ വാർത്താ സമ്മേളനവും നടത്തിയിരുന്നു. എന്നാല്‍ ബാല കരള്‍ രോഗം മൂർച്ഛിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ആദ്യം ഓടി എത്തിയവരില്‍ ഉണ്ണിയും ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രശ്നമൊന്നും ഇല്ലെന്നും ഉണ്ണിയുമായി പഴയ സൗഹൃദം ഇപ്പോഴുമുണ്ടെന്നും അടുത്തിടെ ബാലയും പറഞ്ഞിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇതേ കുറിച്ച് വെളിപ്പെടുത്തിയത്.
2022 ലാണ് ഷെഫീഖിന്റെ സന്തോഷം റിലീസ് ചെയ്യുന്നത്. സിനിമയിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കുൾപ്പെടെ പ്രതിഫലം ലഭിച്ചില്ലെന്നായിരുന്നു ബാലയുടെ ആരോപണം. പിന്നീട് ഈ പ്രശ്നം പരിഹരിച്ചു. ബാല ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായപ്പോൾ ഉണ്ണി മുകുന്ദൻ കാണാൻ ചെന്നിരുന്നു.
വിവാഹ ശേഷം താൻ പീഡിപ്പിക്കപ്പെട്ടെന്നും മാനസികമായും ശാരീരികമായും വലിയ ഉപദ്രവങ്ങൾ തുടരെ ഉണ്ടായെന്നും മുന്‍പ് എലിസബത്ത് പറഞ്ഞിട്ടുണ്ട്. ഭക്ഷണം തരാതെ മുറിയിൽ പൂട്ടിയിട്ടു, കരൾ രോഗം മറച്ച് വെച്ച് വിവാഹം ചെയ്തു, വിവാഹ ശേഷവും പല സ്ത്രീകളുമായി ബന്ധം വെച്ചു എന്നിങ്ങനെ എലിബസത്തിന്റെ ആരോപണങ്ങൾ നീളുന്നു. എന്ത് സംഭവിച്ചാലും ആരോപണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നുമാണ് എലിസബത്ത് പറയുന്നത്. നിയമപരമായ സഹായം ലഭിച്ചാൽ കേസുമായി മുന്നോട്ട് പോകും. പേടി കൊണ്ടാണ് ഇതുവരെ തുറന്ന് പറയാതിരുന്നത്. എന്നാൽ ഇനിയും ഭയന്നിരിക്കാൻ തനിക്ക് സാധിക്കില്ലെന്നും തുറന്ന് പറച്ചിൽ തുടരുമെന്നും എലിസബത്ത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ബാല നിഷേധിക്കുന്നുണ്ട്. താൻ ഇപ്പോഴത്തെ ഭാര്യ കോകിലയ്ക്കൊപ്പം സമാധാനത്തോടെ ജീവിക്കുന്നത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ലെന്നും ഇതിന്റെ പേരിൽ പറഞ്ഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങളാണിതെന്നും ബാല വാദിക്കുന്നു, തന്റെ കോടിക്കണക്കിന് സ്വത്തുക്കൾ കണ്ടുള്ള നീക്കമാണിതെന്നും ബാല പറയുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയ ഒന്നടങ്കം ബാലയ്ക്കെതിരാണ്. വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന കള്ളങ്ങളെല്ലാം പൊളിഞ്ഞെന്നും ഇനിയും ബാല അഭിനയിക്കേണ്ടെന്നും കമന്റുകൾ വരുന്നുണ്ട്.
ബാലയുടെ മുൻ ഭാര്യ ഗായിക അമൃത സുരേഷ് ബാല കാരണം ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. മദ്യപിച്ച് പ്രശ്നമുണ്ടാക്കാൽ, ശരീരിക ഉപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ബാലയെക്കൊണ്ട് സഹികെട്ടപ്പോഴാണ് പിരിഞ്ഞതെന്ന് അമൃത. കൂടെ ജീവിച്ച രണ്ടുപേരും ഒരേ തരത്തിലുള്ള ആരോപണങ്ങളാണ് പറയുന്നത്.