-->
തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ചരിത്രത്തിലെ ഏറ്റവും കൂടിയ വേഗത്തിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫ് 140 സ്ഥാനാർഥികളെ തീരുമാനിച്ചുകഴിഞ്ഞു. സീറ്റ് വിഭജനം ഒരു അപസ്വരവും ഇല്ലാതെയാണ് യുഡിഎഫിൽ പൂർത്തിയാക്കിയത്. ചരിത്രത്തിൽ ആദ്യമായിട്ട്. ഞാൻ ടീം യുഡിഎഫ് എന്നുള്ള വാക്ക് ഉപയോഗിച്ചത് അക്ഷരാർഥത്തിൽ അടിവരയിടുന്ന തരത്തിലുള്ള ചർച്ചകളാണ് യുഡിഎഫിന്റെ സീറ്റ് വിഭജനത്തിൽ നടന്നത്. അക്ഷരാർഥത്തിൽ ടീം യുഡിഎഫായി മാറി.
കോണ്‍ഗ്രസില്‍ അനൈക്യമെന്നത് ചില മാധ്യമങ്ങളുടെ നുണബോംബെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ചാനല്‍ കോണ്‍ഗ്രസിനെതിരെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 40ഓളം വ്യാജവാര്‍ത്തകളുണ്ടാക്കിയെന്നാണ് വി ഡി സതീശന്റെ ആരോപണം. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കപ്പുറം ജനങ്ങളുടെ മനസിലാണ് യുഡിഎഫ്. അതിനെ തകര്‍ക്കാനാകില്ല. വ്യാജ വാര്‍ത്തകള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച് പാവം സുധാകരനെ അധിക്ഷേപിക്കാന്‍ ശ്രമം നടന്നു. താനും കെ സി വേണുഗോപാലും അടിച്ചുപിരിഞ്ഞുവെന്ന വാര്‍ത്ത തങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ട് ചിരിച്ചെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കെ സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം വരുന്നതിനും വളരെ മുമ്പ് അദ്ദേഹത്തിന് ഹൈക്കമാന്‍ഡ് വഴങ്ങിയതായി വാര്‍ത്തകള്‍ വന്നുവെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഇത് തിരുത്തി വാര്‍ത്ത വന്നപ്പോഴും ഞങ്ങള്‍ ഔദ്യോഗിക തീരുമാനം എടുത്തിരുന്നില്ല. ചില മാധ്യമങ്ങള്‍ എകെജി സെന്ററില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ച് കോണ്‍ഗ്രസിനോട് ക്രൂരത കാണിക്കുന്നു.