-->
ആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിപുലമായ കണ്‍വന്‍ഷനുകളോ ചുവരെഴുത്തുകളോ നടത്തില്ലെന്നു ജി. സുധാകരന്‍. തന്റെ രാഷ്‌ട്രീയ നിലപാടുകള്‍ ജനങ്ങള്‍ക്കറിയാം. രാഷ്‌ട്രീയ രംഗത്തെ ക്രിമിനല്‍വത്‌കരണത്തിനെതിരേയുള്ള പോരാട്ടം തെരഞ്ഞെടുപ്പ് വിഷയമായിരിക്കും. ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികളുമായോ യു.ഡി.എഫുമായോ ഒരു ചര്‍ച്ചയും നടത്തിയിരുന്നില്ല. പാര്‍ട്ടി നേതാക്കളാരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായോ സമീപിച്ചിട്ടില്ല.
പലതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു പ്രതിപക്ഷ പാര്‍ട്ടിയുമായും സംസാരിച്ചിട്ടില്ല.-സുധാകരന്‍ പറഞ്ഞു.
അടിയന്തരാവസ്‌ഥക്കാലത്ത് ഏറ്റ പോലീസ് മര്‍ദനത്തെക്കുറിച്ചും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ' എസ്.എഫ്.ഐ. അഖിലേന്ത്യാ വൈസ് പ്രസിഡന്റായിരിക്കെ എല്‍എല്‍.ബി. ഹാള്‍ ടിക്കറ്റ് പോക്കറ്റിലിട്ടാണ് പഠിപ്പുമുടക്കി സമരത്തിന് പോയത്. സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ വച്ച് എട്ട് പോലീസുകാര്‍ ചേര്‍ന്നാണ് ഓരോരുത്തരെയും തല്ലിയത്. അന്ന് പോയതാണ് എന്റെ വാച്ച്, പിന്നീട് ഇന്നുവരെ വാച്ച് കെട്ടിയിട്ടില്ല. റിമാന്‍ഡിലായ തന്നെ കാണാന്‍ ഇ.എം.എസും എ.കെ.ജിയുമെത്തി. ഹൈക്കോടതി ഇടപെട്ടാണ് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കിയത്.'- ജി. സുധാകരന്‍ പറഞ്ഞു.