-->
കൊച്ചി: എൻ.ഡി.എയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. 'മാറ്റം തുടങ്ങാം, വികസിത കേരളം മോദിക്കൊപ്പം' എന്ന മുദ്രാവാക്യമുയർത്തി കൊച്ചിയിൽ നടക്കുന്ന വിപുലമായ പ്രചാരണ പരിപാടിയിൽ അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കും.
നേരത്തെ മാർച്ച് 6-ന് നിശ്ചയിച്ചിരുന്ന സന്ദർശനമാണ് ഇപ്പോൾ 11-ലേക്ക് മാറ്റിയിരിക്കുന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിന് മുന്നിൽ നടക്കുന്ന വമ്പിച്ച റോഡ് ഷോയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന ആകർഷണം. ഈ പരിപാടിയിൽ വെച്ച് എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക അദ്ദേഹം പുറത്തിറക്കും. രാഷ്ട്രീയ പരിപാടികൾക്ക് പുറമെ പ്രമുഖ മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിനായി പ്രത്യേക പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ബിജെപി പ്രചാരണ രംഗത്ത് സജീവമാകുന്നത്. രാഹുൽ ഗാന്ധിയുടെയും വി.ഡി. സതീശൻ്റെയും യാത്രകൾ പരാജയമാണെന്നും ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള സംഘടനകളുടെ അച്ചാരം വാങ്ങിയാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും എസ്. സുരേഷ് ആരോപിച്ചു. മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.