-->
കൊച്ചി: വിസാ തട്ടിപ്പ് കേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് നാലുവര്‍ഷം തടവുശിക്ഷ വിധിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി.
രണ്ടുകേസുകളില്‍ പിഴയായി 66.5 ലക്ഷം രൂപയും അടയ്‌ക്കണം. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തിയിലുള്ള ദമ്പതികള്‍ എന്നിവരുടെ പരാതികളില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളിലാണു ശിക്ഷ. യു.കെയില്‍ വിസ നല്‍കാമെന്നു വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. കേസില്‍ ജോബി ജോര്‍ജിന്റെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.
തുടക്കംമുതല്‍ പരാതിക്കാരനെ വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെയാണു ജോബി പ്രവര്‍ത്തിച്ചതെന്ന് കോടതിയുടെ നിരീക്ഷിച്ചു. യു.കെയിലേക്കുള്ള വിസ ശരിയാക്കി നല്‍കാമെന്നു പറഞ്ഞ് 2011 ല്‍ രണ്ടുതവണയായി 50 ലക്ഷം രൂപയാണ് രാജേഷ് മാത്യുവില്‍നിന്ന് ജോബി കൈപ്പറ്റിയത്. വാഗ്‌ദാനം പാലിക്കാതിരുന്നതോടെ 2012 ല്‍ പണം തിരിച്ചുനല്‍കുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയെങ്കിലും മടങ്ങി. തുടര്‍ന്നാണ് രാജേഷ് മാത്യു പരാതി നല്‍കിയത്. ഈ കേസില്‍ ജോബി ജോര്‍ജ് 50 ലക്ഷം രൂപ പിഴ നല്‍കണം. ഇതു പരാതിക്കാരനു നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. യു.കെയില്‍ ബിസിനസ് പങ്കാളിത്തവും സ്‌റ്റുഡന്റ് വിസയും വാഗ്‌ദാനം ചെയ്‌താണ് മുളന്തുരുത്തി സ്വദേശികളായ ബിജു വര്‍ഗീസ്, ഭാര്യ ഡാര്‍ലി ബിജു എന്നിവരില്‍നിന്ന് ജോബി ലക്ഷങ്ങള്‍ തട്ടിയത്. ലണ്ടനിലെ ന്യൂകാസിലിലെ ഓഫ് ലൈസന്‍സ് ഷോപ്പില്‍ പങ്കാളിത്തം നല്‍കാമെന്നും ഡാര്‍ലിക്ക് ലണ്ടനിലെ എല്‍.ബി.എ. കോളജില്‍ ബിസിനസ് ഇന്‍ഫര്‍മേഷന്‍ ഡിപ്ലോമയ്‌ക്ക് അഡ്‌മിഷന്‍ ശരിയാക്കി നല്‍കാമെന്നുമായിരുന്നു വാഗ്‌ദാനം.