-->
ഇറാന്‍ ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിക്കുന്നവരില്‍ ഒരാളാണ് നടി എല്‍നാസ് നൗറസി. സേക്രഡ് ഗെയിംസ് എന്ന വെബ് സീരിസിലൂടെയാണ് എല്‍നാസ് ശ്രദ്ധ നേടുന്നത്. അക്ഷയ് കുമാറിനൊപ്പം വീല്‍ ഓഫ് ഫോര്‍ച്യൂണ്‍ എന്ന ഷോയുടെ അവതാരക കൂടിയാണ് എല്‍നാസ്. ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് ഇറാനെ ആക്രമിക്കുകയും രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തിരുന്നു എല്‍നാസ്.
തന്റെ എതിര്‍പ്പ് രാജ്യത്തോട് അല്ല മറിച്ച് ഭരണകൂടത്തോടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോള്‍. നിലവിലെ സര്‍ക്കാര്‍ അധികാരത്തിലുളളിടത്തോളം കാലം തനിക്ക് ജന്മനാടായ ഇറാനിലേക്ക് തിരിച്ചു പേകാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ടെഹ്‌റാനില്‍ ജനിച്ച് പിന്നീട് ജര്‍മ്മനിയിലേക്കും ഇന്ത്യയിലേക്കും താമസം മാറുകയായിരുന്നു നടി. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
"ഇറാനിൽ കാല് കുത്താൻ എനിക്ക് അനുവാദമില്ല. അങ്ങനെ ചെയ്താൽ അവർ എന്നെ കൊല്ലുമെന്ന് ഞാൻ കരുതുന്നു. 2022-ലെ പ്രതിഷേധത്തിനിടയിലുണ്ടായ ചില സംഭവങ്ങൾ കാരണമാണ് എനിക്ക് ഇറാനിൽ പോകാൻ കഴിയാത്തത്. അന്ന് അവർ മഹ്‌സ അമിനിയെ കൊലപ്പെടുത്തി. 2022 സെപ്റ്റംബറിൽ പോലീസ് കസ്റ്റഡിയിൽ വെച്ചുള്ള അവരുടെ മരണം വ്യാപകമായ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തി.
അവരുടെ മരണം അടിച്ചമർത്തലിനെതിരെയുള്ള പ്രതിരോധത്തിൻ്റെ പ്രതീകമായി മാറി. അന്ന് ഞാൻ ഖമനേയിയെയും ഭരണകൂടത്തെയും എതിർത്ത് സംസാരിച്ചപ്പോൾ എൻ്റെ കുടുംബത്തിന് എൻ്റെ സുരക്ഷയെക്കുറിച്ച് വളരെ ആശങ്കയുണ്ടായി.
ഈ യുദ്ധത്തിൽ ആളുകൾ മരിക്കുകയാണെങ്കിൽ, അതിൻ്റെ കുറ്റം ഞാൻ ഖമേനിയ്ക്ക് നൽകും. കാരണം നിങ്ങൾ ഭരണത്തിൽ വേണ്ടെന്ന് ആളുകൾ പലതവണ പറഞ്ഞതാണ്. ഇത് ഏകാധിപത്യമാണ്." എൽനാസ് പറഞ്ഞു.
ഖമേനി കൊല്ലപ്പെട്ട ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ എല്‍നാസ് സന്തോഷം പങ്കുവെച്ചിരുന്നു. '' ഇത് ഞങ്ങള്‍ക്ക് ഏറ്റവും അവിശ്വസനീയമായ വാര്‍ത്തയാണ്. 47 വര്‍ഷമായി ഞങ്ങള്‍ കാത്തിരുന്ന വാര്‍ത്ത വന്നിരിക്കുന്നു. ഖമേനി മരിച്ചു. ദൈവം ഏറ്റവും വലിയവനാണ്''.- എന്നായിരുന്നു നടിയുടെ വാക്കുകള്‍.