-->
കോഴിക്കോട്: വികസനകാര്യത്തില്‍ പ്രതിപക്ഷവുമായും മുഖ്യമന്ത്രിയുമായും തുറന്ന ചര്‍ച്ചയ്‌ക്കു തയാറാണെന്നു ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌് രാജീവ് ചന്ദ്രശേഖര്‍. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മത്സരിക്കുന്നത് ഒരു സീറ്റോ രണ്ടു സീറ്റോ ജയിക്കാനല്ലെന്നും ഭരണത്തിലെത്തി മാറ്റം നടപ്പിലാക്കാനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'പത്തു കൊല്ലം ഭരിച്ചിട്ടു പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. വികസിത ഭാരതം സൃഷ്‌ടിക്കുമ്പോള്‍ അതിനൊപ്പം കേരളവും വികസിക്കണം. മാറിമാറി കേരളം ഭരിച്ച ഇടതു-വലതു മുന്നണികളെ ജനങ്ങള്‍ക്കു മടുത്തുതുടങ്ങി. യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചു നാടിന്റെ മുന്നേറ്റമാണു ബി.ജെ.പി. ലക്ഷ്യമിടുന്നത്. ബി.ജെ.പിക്ക് 140 സീറ്റിലും ശക്‌തരായ സ്‌ഥാനാര്‍ഥികളുണ്ടാകും. നാടിന്റെ ഭാവിക്കുവേണ്ടിയാണ് ബി.ജെ.പി. വോട്ട് ചോദിക്കുന്നത്. വികസനം, വിശ്വാസ സംരക്ഷണം, വികസിത കേരളം എന്നീ മുദ്രാവാക്യങ്ങളാണു ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. ഉയര്‍ത്തുക. വോട്ട് ബാങ്കും ഓരോ നിയമസഭാ മണ്ഡലവും നോക്കിയല്ല, കേരളത്തെ ഒത്തൊരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. വികസിത കേരളം ബി.ജെ.പി. ഹെല്‍പ്പ് ഡസ്‌കിലൂടെ 94,000 പരാതികള്‍ പരിഹരിച്ചുകഴിഞ്ഞു. ജൂലൈ മുതല്‍ 30 സംഘടനാ ജില്ലകളിലെ ഹെല്‍പ്പ് ഡെസ്‌കിലെത്തിയ 90 ശതമാനം പരാതികള്‍ക്കും പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ട്. കൂടെ ഉണ്ടാകും ഞങ്ങള്‍ എന്നതു ബി.ജെ.പിയുടെ മുദ്രാവാക്യമല്ല. അതു കേരളത്തിനു നല്‍കുന്ന ഉറപ്പാണ്.
കേരള സ്‌റ്റോറി സിനിമ കാണാനും കാണാതിരിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. സിനിമ ഉണ്ടാക്കാന്‍ സംവിധായകന് അവകാശമുണ്ട്. അതു തടയണോ വേണ്ടയോ എന്നു പറയേണ്ടതു കോടതികളാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടു'- അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ടെ ഹജ് പരിഹാര പോര്‍ട്ടല്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്‌ഘാടനം ചെയ്‌തു. ബി.ജെ.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, എസ്. സുരേഷ്, സംസ്‌ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്‌ദുള്‍ സലാം, സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു, കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റ് പ്രഫുല്‍ കൃഷ്‌ണന്‍, സ്‌റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.വി.കെ. സജീവന്‍, ഡോ. ഷമീര്‍ കെ. മുഹമ്മദ്, ഷെയ്‌ഖ് ഷാഹിദ്, അബ്‌ദുള്‍ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.