-->
രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍നിന്ന് വീണ്ടും ഒരു താക്കീത് വന്നിരിക്കുന്നു;ഇത്തവണ അത് ജനാധിപത്യത്തിന്റെ കാവലാളുകളെന്ന് അവകാശപ്പെടുന്ന ഭരണാധികാരികള്‍ക്കും സാംസ്‌കാരിക ലോകത്തിനുമാണ്. മതമോ ജാതിയോ ഭാഷയോ നോക്കാതെ സഹജീവികളോട് ആദരവ് കാണിക്കണമെന്നും, വിദ്വേഷ പ്രസംഗങ്ങളിലൂടെ ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിടുന്നത് ഭരണഘടനാ ലംഘനമാണെന്നുമുള്ള സുപ്രീം കോടതിയുടെ നിരീക്ഷണം സമകാലിക ഇന്ത്യയില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. മുഖ്യമന്ത്രിമാരടക്കമുള്ള ഉന്നത ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ പോലും വിഭാഗീയതയുടെ വക്‌താക്കളാകുന്ന ഇക്കാലത്ത്, കോടതിയുടെ ഈ ഇടപെടല്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 എ(ഇ) അനുശാസിക്കുന്ന മൗലിക കടമകളെക്കുറിച്ചാണ് ജസ്‌റ്റിസ് ഉജ്‌ജല്‍ ഭുയാന്‍ ഓര്‍മിപ്പിച്ചത്. മതപരവും ഭാഷാപരവും പ്രാദേശികവുമായ വൈവിധ്യങ്ങള്‍ക്ക് അതീതമായി സാഹോദര്യം വളര്‍ത്തുക എന്നത് കേവലം ഒരു ആഗ്രഹമല്ല, മറിച്ച് ഓരോ പൗരന്റെയും, പ്രത്യേകിച്ച് ഭരണാധികാരികളുടെയും ബാധ്യതയാണ്. എന്നാല്‍, വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി സമൂഹത്തെ വിഭജിക്കുന്ന പ്രസ്‌താവനകള്‍ ഭരണഘടനാ പദവിയിലിരിക്കുന്നവരില്‍നിന്ന് നിത്യേനയെന്നോണം ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ വിവാദ പ്രസംഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മിയ മുസ്ലിം വിഭാഗങ്ങള്‍ക്കെതിരേ വിദ്വേഷ പ്രചാരണം നടത്തിയതിന് ഹിമന്ദയ്‌ക്ക് എതിരേ ഇന്നലെ ഗുവാഹത്തി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുമുണ്ട്. അധികാരം കൈയാളുന്നവര്‍ അസഹിഷ്‌ണുതയുടെ വക്‌താക്കളാകുമ്പോള്‍, അത് സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് പകരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
ഉന്നത പദവികള്‍ വഹിക്കുന്നവര്‍ സംസാരിക്കുമ്പോള്‍ കൂടുതല്‍ സംയമനം ആവശ്യമാണ്. അവര്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രമല്ല, മുഴുവന്‍ ജനതയുടെയും പ്രതിനിധികളാണ്. കലയോ സിനിമയോ മീമുകളോ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ താഴ്‌ത്തിക്കെട്ടാനോ അപമാനിക്കാനോ ഉള്ള ഉപാധികളാകരുത്. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഊന്നിപ്പറയുന്ന 'സാഹോദര്യം' എന്നത് വെറും വാക്കല്ല, മറിച്ച് സമൂഹത്തെ കോര്‍ത്തിണക്കുന്ന ചരടാണ് തുടങ്ങിയ കാര്യങ്ങളാണ് കോടതി വ്യക്‌തമാക്കിയത്.
നെറ്റ്‌ഫ്ലിക്‌സ് ചിത്രവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ചെങ്കിലും, വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ ശക്‌തമായ നിരീക്ഷണം നടത്താന്‍ കോടതി തയാറായത് പ്രതീക്ഷയുളവാക്കുന്നു. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന 'കേരള സ്‌റ്റോറി 2' സിനിമ റിലീസ് ചെയ്യുന്നത് ഇന്നലെ കേരള ഹൈക്കോടതി തടഞ്ഞതും ഇതേ വഴിയിലുള്ള നടപടിയാണ്.
വിഭാഗീയ ചിന്തകള്‍ പടര്‍ത്തി അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കും, കലയുടെ പേരില്‍ വിദ്വേഷം വില്‍ക്കുന്നവര്‍ക്കും ഇതൊരു പാഠമാകണം. ഭരണഘടന വിഭാവനം ചെയ്യുന്ന 'മതേതര ഇന്ത്യ' എന്ന സങ്കല്‍പം നിലനില്‍ക്കണമെങ്കില്‍ ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളേണ്ടതുണ്ട്.
വിദ്വേഷം വമിക്കുന്ന നാവുകളെ നിയമം കൊണ്ട് നേരിടുക എന്നതിലുപരി, ഭരണാധികാരികള്‍ തങ്ങളുടെ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. വിദ്വേഷം വിതച്ച് വിജയം കൊയ്യാമെന്ന് കരുതുന്നവര്‍ രാജ്യത്തിന്റെ ഐക്യത്തെയാണ് തകര്‍ക്കുന്നത്. സുപ്രീം കോടതിയുടെ ഈ താക്കീത് നമ്മുടെ ജനാധിപത്യം അതിന്റെ ശരിയായ വഴിയിലേക്ക് തിരിച്ചുനടക്കേണ്ടതിന്റെ അനിവാര്യതയെയാണ് ഓര്‍മിപ്പിക്കുന്നത്.
വിദ്വേഷം വിതയ്‌ക്കുന്ന പ്രസംഗങ്ങള്‍ കേവലം വാക്കുകളില്‍ ഒതുങ്ങുന്നില്ല എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം. ഓരോ വിഭജന പ്രസ്‌താവനയും സമൂഹത്തില്‍ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടാക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് വിമര്‍ശനങ്ങള്‍ ആരോഗ്യകരമാണ്, എന്നാല്‍, അത് ഒരു പ്രത്യേക മതത്തെയോ വിഭാഗത്തെയോ അപരവല്‍ക്കരിച്ചുകൊണ്ടുള്ളതാകരുത്. ഭരണകൂടം തന്നെ വിദ്വേഷത്തിന് തണലൊരുക്കുമ്പോള്‍ നിയമവാഴ്‌ചയിലുള്ള സാധാരണക്കാരന്റെ വിശ്വാസമാണ് തകരുന്നത്. അസഹിഷ്‌ണുതയുടെ വിത്തുകള്‍ പാകുന്ന ഇത്തരം പ്രവണതകള്‍ക്കെതിരേ മൗനം പാലിക്കുന്നത് ഭരണഘടനാപരമായ ലംഘനത്തിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ്.
മാധ്യമങ്ങളും കലാകാരന്മാരും ഈ വിഷയത്തില്‍ സ്വയംവിമര്‍ശനത്തിന് തയാറാകേണ്ടതുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ അന്തസ്സിനെ ചോദ്യം ചെയ്യാനുള്ള അധികാരമല്ല. സാമൂഹിക മാധ്യമങ്ങളിലെ മീമുകളും സിനിമകളിലെ കഥാപാത്ര ചിത്രീകരണങ്ങളും പലപ്പോഴും അറിഞ്ഞോ അറിയാതെയോ വിഭാഗീയതയ്‌ക്ക് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തില്‍, വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ സുപ്രീം കോടതി നടത്തിയ നിശിതമായ നിരീക്ഷണം കേവലം ഭരണാധികാരികള്‍ക്ക് മാത്രമല്ല, സമൂഹത്തിലെ ഓരോ വ്യക്‌തിക്കും തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള കൃത്യമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.