-->
നടന്‍, മുന്‍ കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രശസ്തനായ താരമാണ് നെപ്പോളിയന്‍ ദൂരൈസ്വാമി. കഴിഞ്ഞ വർഷമായിരുന്നു മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗബാധിതനായ നടന്റെ മകൻ ധനുഷിന്റെ വിവാഹം. ഇപ്പോഴിതാ നെപ്പോളിയനെക്കുറിച്ചും മകനെക്കുറിച്ചും തുറന്ന് പറയുകയാണ് നടൻ ശരത് കുമാർ. ധനുഷ് വിവാഹം കഴിച്ചതിൽ പലർക്കും എതിർ അഭിപ്രായം ഉണ്ടായിരുന്നെന്നും എന്നാൽ മരുമകളോട് എല്ലാ കാര്യവും നേരത്തെ തന്നെ നെപ്പോളിയൻ പറഞ്ഞിരുന്നുവെന്നും ശരത് കുമാർ പറഞ്ഞു. ജെഎഫ്ഡബ്ല്യു ബിഞ്ചിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'നെപ്പോളിയനൊപ്പം എപ്പോഴും ഞാൻ യാത്ര ചെയ്യുമായിരുന്നു. ഒരു ദിവസം നെപ്പോളിയൻ എന്നോടൊരു കാര്യം പറഞ്ഞു. മകൻ ധനുഷ് 13 വയസാകുമ്പോൾ ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. എന്താണീ പറയുന്നതെന്ന് ഞാൻ ചോദിച്ചു. അവന് മസ്കുലർ ഡിസ്ട്രോഫി ആണ്. മസിലുകൾ ദുർബലമാകും. ഹാർട്ടും മസിൽ ആണ്. അത് ദുർബലമായി ഹൃദയം നിലച്ചാൽ അവൻ മരിക്കുമെന്ന് നെപ്പോളിയൻ മറുപടി നൽകി. എനിക്കത് ഞെട്ടലായി.
ലോകത്തിൽ ഈ അവസ്ഥയ്ക്ക് ചികിത്സയില്ല. ഒരു ദിവസം നെപ്പോളിയൻ എന്നെ വിളിച്ചു. ഞാൻ അമേരിക്കയിലേക്ക് പോകുകയാണ്, അവിടെ ഇങ്ങനെയുള്ള കുട്ടികളുടെ ആയുസ് നീട്ടിക്കിട്ടിയേക്കും, കുറേക്കൂടി നല്ല പരിചരണം ലഭിച്ചേക്കുമെന്ന് പറഞ്ഞു. മകന് വേണ്ടി ഇങ്ങനെയൊരു ത്യാഗം ചെയ്തയാളെ കാണാൻ പറ്റില്ല. അദ്ദേഹം തന്റെ ജീവിതത്തിലെ എല്ലാം ത്യജിച്ചു. ഇവിടെ മന്ത്രിയായിരുന്നു. എല്ലാം വിട്ടു. 13 വയസിൽ ജീവൻ വെടിയുമെന്ന് പറഞ്ഞ ധനുഷിന് ദെെവം ആയുസ് നൽകി. അവനിപ്പോൾ 27 വയസായി.
ധനുഷ് വിവാഹം ചെയ്യുന്നെന്ന് പറഞ്ഞപ്പോൾ ആയിരം പേർ ആയിരം അഭിപ്രായങ്ങൾ പറഞ്ഞു. ഞാൻ പറഞ്ഞത് അത് നെപ്പോളിയനും മകനും ആ പെൺകുട്ടിക്കും ഇടയിലുള്ള കാര്യമാണ്. ആ കുട്ടി മഹത്തരമായ ത്യാഗം ചെയ്തെന്ന് പറയണം. നെപ്പോളിയൻ എന്നോട് പറഞ്ഞിട്ടുണ്ട്. ശരത് ജീ, എല്ലാം പെൺകുട്ടിയോട് പറഞ്ഞതാണ്, ധനുഷിന് എന്തെല്ലാം പറ്റും എന്തെല്ലാം പറ്റില്ല എന്ന്. എല്ലാം തുറന്ന് പറഞ്ഞു. ഞാനുണ്ടാകും എന്നാണ് അവൾ മറുപടി നൽകിയത്,' ശരത് കുമാർ പറഞ്ഞു.