-->
പൊന്നാനി: ബിജെപി കേരളത്തില്‍ അധികാരത്തില്‍ എത്തിയാല്‍ മൂന്ന് മാസത്തിനകം അതിവേഗറെയില്‍ പാതയുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ഇ. ശ്രീധരന്‍. റെയില്‍വേ മന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് പദ്ധതിരേഖ തയ്യാറാക്കുന്നതിലേക്ക് കടന്നതെന്നും ഇതിനിടെ സംസ്ഥാനം ആര്‍ആര്‍ടിഎസ് പദ്ധതി അവതരിപ്പിച്ചതിനാലാണ് കേന്ദ്രം രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കാത്തതെന്നും പറഞ്ഞു.
മുഖ്യമന്ത്രിയ്ക്കും പദ്ധതിയെക്കുറിച്ച് അറിയാമെന്നും ചര്‍ച്ചനടത്തിയപ്പോള്‍ മുന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ പദ്ധതിയില്‍ തൃപ്തി അറിയിച്ചതാണെന്നും പറഞ്ഞു. എന്നാല്‍ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചതാകാം പിന്തിരിപ്പിച്ചതെന്നും ഇ ശ്രീധരന്‍ പറഞ്ഞു. 54,500-56,500 കോടി മുടക്കി മലപ്പുറം, പത്തനംതിട്ട നഗരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള 465 കി.മീ അതിവേഗ റെയില്‍പ്പാതയ്ക്ക് പുതിയ അലൈന്‍മെന്റും മെട്രോമാന്‍ അവതരിപ്പിച്ചു.
പദ്ധതിചെലവിന്റെ 70 ശതമാനം 51:49 എന്ന അനുപാതത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും 30 ശതമാനം കടമായോ ബോണ്ട് പങ്കാളിത്തം വഴിയോ കണ്ടെത്താം. 20,171 കോടി കേന്ദ്രവും 19,380 കോടി സംസ്ഥാനവുമാണ് വഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കരയില്‍ നിന്നും പത്തനംതിട്ട തിരുവല്ല വഴിയും. തൃശൂരില്‍ നിന്നും പട്ടാമ്പി, മലപ്പുറം, കരിപ്പൂര്‍ വഴിയുമാക്കി പുതുക്കിയ റൂട്ടാണ് നിര്‍ണ്ണയിച്ചിരിക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷന്‍ ഭൂഗര്‍ഭ സ്‌റ്റേഷനാകും. അവിടെ നിന്നും തിരുവനന്തപുരം വിമാനത്താവളം വരെ തുരങ്കത്തിലൂടെ പോകും. സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക മുകളിലും ഒഴിഞ്ഞയിടങ്ങളിലും സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനത്തിന് ആവശ്യമുള്ള വൈദ്യുതി പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തിലൂടെ കണ്ടെത്തുന്നത് പ്രവര്‍ത്തനചെലവ് മൂന്നിലൊന്നാക്കി കുറയ്ക്കും.
നേരത്തേ 25 മീറ്റര്‍ സ്ഥലം പുതുക്കിയ ഡിസൈനില്‍ 20 മീറ്റര്‍ മതിയാകും. ട്രെയിനുകള്‍ വാങ്ങുന്നതിന് പകരം പാട്ടത്തിനെടുക്കും. വിശദ പദ്ധതിരേഖയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക പഠനപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടിഎസിന്റെ നാലിലൊന്നു ചെലവില്‍ അതിവേഗറെയില്‍ യാഥാര്‍ത്ഥ്യമാക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.