-->
കൊച്ചി: നവകേരള സര്‍വേ റദ്ദ് ചെയ്‌ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. നവകേരള സര്‍വേയില്‍ എന്താണു തെറ്റെന്നു സുപ്രീംകോടതി ചോദിച്ചു. ക്ഷേമപദ്ധതികള്‍ക്കായി നൂറുകണക്കിനു കോടി രൂപ ചെലവഴിക്കുന്നു. നയം രൂപീകരിക്കാന്‍ പഠനം നടത്തുന്നതില്‍ എന്താണു തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു. സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി.
സര്‍വേയ്‌ക്കായി പാര്‍ട്ടി അംഗങ്ങള്‍ തയാറാകണമെന്നു ഭരണകക്ഷി നിര്‍ദേശം നല്‍കിയതായി കെ.എസ്.യു. നേതാക്കള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രദേശികമായി പാര്‍ട്ടി നേതാക്കള്‍ അത്തരം പ്രസ്‌താവന നടത്താറുണ്ടെന്നാണു സുപ്രീംകോടതി പറഞ്ഞത്. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണു കേസില്‍ വിധി പറഞ്ഞത്.
പൊതുജനങ്ങളില്‍നിന്നു പണം ചെലവഴിച്ച് സി.പി.എം. കാമ്പയിന്‍ നടത്തുന്നുവെന്നാരോപിച്ച് കെ.എസ്.യു. സംസ്‌ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും ജനറല്‍ സെക്രട്ടറി മുബാസുമായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
ഇതു പരിഗണിച്ചായിരുന്നു ഹൈക്കോടതി നവകേരള സര്‍വേ റദ്ദാക്കിയത്. രാഷ്‌ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നു പറഞ്ഞായിരുന്നു ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമാണിതെന്നും കോടതി നീരീക്ഷിച്ചിരുന്നു.
സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ജനങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്‌ക്കായിരുന്നു നവകേരള സര്‍വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ 29-ലെ മന്ത്രിസഭാ യോഗമാണു 'നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം' എന്ന പേരില്‍ സര്‍വേ നടത്താന്‍ തീരുമാനമെടുത്തത്. പരിശീലനം നേടിയ അയ്യായിരത്തോളം വളന്റിയര്‍മാരിലൂടെ ഗൃഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിയാണു സംസ്‌ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ. സംസ്‌ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പദ്ധതി ആയാണു സര്‍വേയെ സര്‍ക്കാര്‍ അവതരിപ്പിച്ചത്.
സര്‍വേയ്‌ക്കു 20 കോടി രൂപയുടെ ചെലവു സംബന്ധിച്ചു സംസ്‌ഥാനം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീം കോടതി വെബ്‌സൈറ്റിലെ രേഖകള്‍ പ്രകാരം ഇനി ഏപ്രില്‍ 13-നായിരിക്കും കേസ് പരിഗണിക്കുക.