-->
തിരുവനന്തപുരം; നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി ബി.ജെ.പിയുടെ പടയൊരുക്കം. പാര്‍ട്ടി ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന നേമത്ത് സ്വയം ചുവരെഴുതിക്കൊണ്ട് സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിട്ടു. എന്നാല്‍, സ്‌ഥാനാര്‍ത്ഥിയുടെ പേര് എഴുതിയിട്ടില്ല. നേമത്ത് ഇക്കുറി താന്‍ തന്നെ സ്‌ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കാനും അദ്ദേഹം മറന്നില്ല.
ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെയാണ് രാജീവിന്റെ നീക്കം. നേമത്ത് മാറ്റത്തിന്റെ തുടക്കമാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് മത്സരിക്കാനാണ് ആഗ്രഹം. പാര്‍ട്ടി ദേശീയ ഘടകം അത് തീരുമാനിക്കട്ടെ. തനിക്ക് നേമത്ത് മത്സരിക്കാന് അനുവാദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്‌തമാക്കി. നേമത്ത് താന്‍ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ മുമ്പും പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകള്‍ ഒഴിവാക്കാനും അണികളെ ആവേശത്തിലാക്കാനുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ തന്നെ രംഗത്തിറങ്ങിയതെന്നു അധ്യക്ഷനുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
തിരുവനന്തപുരം മണ്ഡലത്തിലടക്കം ബി.ജെ.പിക്കായി വിട്ടുവീഴ്‌ചാ സ്‌ഥാനാര്‍ഥികള്‍ വരുമെന്നാണ് വിവരം. ആര്‍.എസ്.എസിന്റെ നിര്‍ദേശം രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യങ്ങളില്‍ അംഗീകരിക്കും. നേമം, കഴക്കൂട്ടം, കാട്ടാക്കട എന്നിവിടങ്ങളില്‍ ബി.ജെ.പിയില്‍ സ്‌ഥാനാര്‍ത്ഥിയെ കുറിച്ച് ധാരണയായിട്ടുണ്ട്.
കഴക്കൂട്ടത്ത് വി. മുരളീധരനും കാട്ടാക്കടയില്‍ പി.കെ കൃഷ്‌ണദാസും മത്സരിക്കും. വട്ടിയൂര്‍ക്കാവിലും തിരുവനന്തപുരത്തും നെയ്യാറ്റിന്‍കരയിലും ആര്‍.എസ്.എസ് നിര്‍ദേശങ്ങള്‍ ബി.ജെ.പി അംഗീകരിക്കും. ഒരിക്കല്‍ ഒ. രാജഗോപാലിലൂടെ ബി.ജെ.പി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. കഴിഞ്ഞ തവണ കൈവിട്ടുപോയ നേമം
തിരിച്ചുപിടിക്കുക എന്നത് ബി.ജെ.പിക്ക് അഭിമാനപ്രശ്‌നമാണ്. സംസ്‌ഥാന അധ്യക്ഷന്‍ തന്നെ നേരിട്ട് മത്സരരംഗത്തിറങ്ങുന്നതോടെ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും അതിന്റെ ഓളം സൃഷ്‌ടിക്കാമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
ശബരില സ്വര്‍ണക്കൊള്ളയും രാഷ്‌ട്രീയ വിവാദങ്ങളും പുകയുന്ന സാഹചര്യത്തിലാണ് ബി.ജെ.പിയുടെ നേരത്തെയുള്ള പടയൊരുക്കം. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള തന്റെ സ്വാധീനവും വികസന അജന്‍ഡയും രാജീവ് ചന്ദ്രശേഖറിന് വോട്ടായി മാറുമെന്നാണ് ബി.ജെ.പി പാളയത്തിലെ വിശ്വാസം.