-->
നടന്‍ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകന്‍ വിനയന്‍. പ്രേംകുമാര്‍ പറഞ്ഞതില്‍ സത്യവും വസ്തുതയും ഉണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ വമ്പന്‍മാര്‍ ഒക്കെ ചെയ്തതിലും ഭംഗിയായി പ്രേംകുമാര്‍ ഭരണം നടത്തിയെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു വാക്കു പോലും പറയാതെ പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കിയത് ശുദ്ധ നെറികേടായിരുന്നുവെന്നും വിനയര്‍ പറഞ്ഞു. കൂലിപ്പണിക്കാരോട് പോലും നാളെ പണിക്ക് വരേണ്ട എന്ന പറഞ്ഞല്ലേ ഒഴിവാക്കാറുളളു, കഴിവുളള കലാകാരന്മാര്‍ക്കും സാധാരണക്കാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന വിലകൊടുക്കണമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
വിനയന്റെ കുറിപ്പിന്റെ പൂര്‍ണരൂപം :
നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു.. തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്..അല്ലങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽ അവൻ വഴക്കുണ്ടാക്കും..
പക്ഷേ പ്രേം കുമാറിന് കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാദ്ധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത്..
"ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ"... നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ..പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. എന്നാണ് അന്നു പ്രേംകുമാർ പറഞ്ഞത്.. അതിൽ എല്ലാമുണ്ട്... ഇതിഹാസങ്ങളേം കോട്ടിട്ട പൌരപ്രമുഖരേം മാത്രമല്ല കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണം.. അതാണു ജനാധിപത്യം... മറിച്ചു ചെയ്യുന്നതിനാണ് സ്വജനപക്ഷപാതമെന്നു പറയുന്നത്... മലയാള സിനിമാ സംഘടനകൾ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടൻ പ്രേം കുമാറിനെ സപ്പോർട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓർത്തു പോകുന്നു..