Saturday, March 14, 2026 Last Updated 43 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 09.52 AM

'ഈ അലവലാതിയെ ഇനിയും ചുമക്കണോ?' പിണറായിയെ പുകഴ്ത്തിയ മണിശങ്കര്‍ അയ്യരെ പരിഹസിച്ച് ജിന്റോജോണ്‍

uploads/news/2026/02/825672/jinto-john.gif

തിരുവനന്തപുരം: ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്ന് സ്വന്തം ദേശീയനേതാവ് മണിശങ്കര്‍ അയ്യരെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ട് കെപിസിസി വക്താവ് ഡോ. ജിന്റോ ജോണ്‍. മുഖ്യമന്ത്രിയെ പുകഴ്ത്തിയതിനും പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും നടത്തിയ പ്രസ്താവനയുമാണ് ജിന്റോയെ ചൊടിപ്പിച്ചിരിക്കുന്നത്.

'വിഷന്‍ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു മണിശങ്കര്‍ അയ്യര്‍ പിണറായി വിജയനെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്. മണിശങ്കര്‍ അയ്യര്‍ പറയുന്നതാണ് ശരിയെങ്കില്‍ ഇപ്പോള്‍ സര്‍ക്കാരിനെതിരേ സമരം ചെയ്യുകയും തല്ലു കൊള്ളുകയും ജയില്‍വാസം അനുഭവിക്കുകും കേസുകള്‍ നേരിടുകയും ചെയ്യുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലോക്‌സഭ, നിയമസഭ ഉപാതെരഞ്ഞെടുപ്പുകള്‍, തദ്ദേശ തെരഞ്ഞെടുപ്പുകളൊക്കെ സിപിഐഎമ്മിനെ തോല്‍പ്പിച്ച കേരളത്തിലെ സാധാരണ മനുഷ്യരും തെറ്റായിരുന്നോയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

ഈ അലവലാതിയെ ഇനിയും ചുമക്കണോ? എന്ന തലക്കെട്ടില്‍ നടത്തിയ കുറിപ്പില്‍ ജീവിതദുരിതങ്ങളുടെ നേരനുഭവങ്ങള്‍ ഇല്ലാത്ത അയ്യരല്ല മലയാളിയുടെ രാഷ്ട്രീയത്തിന് വിലയിടേണ്ടത് എന്നും പറയുന്നു. ഇയാള്‍ക്ക് കേരളത്തിലെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് എന്ത് തേങ്ങയാണ് അറിയാവുന്നത്. ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള വകതിരിവെങ്കിലും വേണ്ടേയെന്നും ചോദിക്കുന്നു.

'വിഷന്‍ 2031' അന്താരാഷ്ട്ര സമ്മേളനത്തില്‍ പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്നായിരുന്നു മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്. പിണറായി വിജയനെ വേദിയിലിരുത്തി 'അടുത്ത തവണയും എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍' എന്നായിരുന്നു മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്.

സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവര്‍ത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദര്‍ശനം ഇന്ത്യയില്‍ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്നും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങള്‍ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഈ അലവലാതിയെ ഇനിയും ചുമക്കണോ? കാലത്തോടും സാധാരണ മനുഷ്യരോടും ഒരു കാലത്തും ചേര്‍ന്നു നില്‍ക്കാത്തൊരു ബുദ്ധിജീവി! ഇയാളുടെ വിടുവായിത്തം കൊണ്ടുകൂടി അധികാരത്തില്‍ കയറിയ മോദിയെ താഴെയിറക്കാന്‍ ഒരു കോപ്പും ചെയ്യാനാവാത്ത ആളാണ് ഇപ്പോള്‍ 'കേരളത്തിലെ മോദി'യെ പുകഴ്ത്താന്‍ ഇറങ്ങിയത്. ഇയാള്‍ക്ക് കേരളത്തിലെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് എന്ത് തേങ്ങയാണ് അറിയാവുന്നത്. ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള വകതിരിവെങ്കിലും വേണ്ടേ? ഈ ശങ്കരയ്യരുടെ മണികിലുക്കം കേട്ട് പിണറായിസ്റ്റുകള്‍ ആരും തുള്ളണ്ട. സാധാരണക്കാരുടെ ജീവിതദുരിതങ്ങളുടെ നേരനുഭവങ്ങള്‍ ഇല്ലാത്ത അയ്യരല്ല മലയാളിയുടെ രാഷ്ട്രീയത്തിന് വിലയിടേണ്ടത്. അയ്യര്‍ ആണ് ശരിയെങ്കില്‍ ഈ സര്‍ക്കാരിന്റെ തെമ്മാടിത്തരങ്ങള്‍ക്കെതിരെ നിരന്തര സമരങ്ങള്‍ ചെയ്ത് അതിക്രൂര മര്‍ദ്ദനങ്ങളും ജയില്‍വാസവും കേസുകളും നേരിടുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയൊക്കെ പോരാട്ടങ്ങള്‍ തെറ്റാകണ്ടേ? പുതുയുഗ യാത്ര തെറ്റാകണ്ടേ? ലോകസഭ, നിയമസഭ ഉപാതിരഞ്ഞെടുപ്പുകള്‍, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒക്കെ സിപിഎമ്മിനെ തോല്‍പ്പിച്ച കേരളത്തിലെ സാധാരണ മനുഷ്യര്‍ തെറ്റായിരുന്നോ? ഒരിക്കലുമല്ല. മണിശങ്കര്‍ ആയ്യര്‍ തന്നെയാണ് തെറ്റ്. കാലിക രാഷ്ട്രീയത്തിന്റെ സാമാന്യബോധങ്ങള്‍ നഷ്ടപ്പെട്ട വലിയ തെറ്റ്. അയ്യരും അയ്യരുടെ വേണ്ടപ്പെട്ടവരുമല്ല, എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് പിണറായി വേട്ടയുടെ പക അറിയുന്നത്. ശീതള സുഖത്തില്‍ സൗകര്യപൂര്‍വ്വം ജീവിച്ചുകൊണ്ട് നില്‍ക്കുന്ന ഇടത്തെ ഒറ്റുകൊടുക്കുന്ന അയ്യരല്ല, ജീവിതാനുഭവങ്ങളില്‍ നിന്ന് ഈ സര്‍ക്കാരിനോട് 'കടക്ക് പുറത്ത്' എന്ന് അലമുറയിടുന്ന സാധാരണ മനുഷ്യരാണ് കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ നാവ്.

ഗാന്ധിജി കണ്ട സ്വപ്നം പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് പോലുള്ള കൊള്ളയടിയും തെമ്മാടിത്തരങ്ങളും വ്യാജ പ്രചരണങ്ങളുമല്ല. അവസാനത്തെ മനുഷ്യരെ വരെ ചേര്‍ത്തുനിര്‍ത്തുന്ന ജനാധിപത്യ ഉള്‍ചേര്‍ക്കല്‍ ആണ്. സാധാരണ പൗരരെ ആട്ടിയോടിച്ചിട്ട് പൗരപ്രമുഖര്‍ക്ക് സത്ക്കാരം നടത്തുന്ന ഫാസിസ്റ്റിനെ പുകഴ്ത്തുന്നത് ഗാന്ധിയോട് ഉപമിച്ചല്ല ചെയ്യേണ്ടത്. പ്രത്യയശാസ്ത്രപരമായ ദ്രോഹമാണത്. സാധാരണക്കാരെ മുതല്‍ ശബരിമല ശാസ്താവിനെ വരെ കൊള്ളയടിക്കുന്ന, മനുഷ്യരെ ജാതി -മത -വര്‍ഗ്ഗീയ -വിദ്വേഷ രാഷ്ട്രീയത്തിന്റെ സാധ്യതയില്‍ ഒറ്റുകൊടുക്കുന്ന പിണറായി സര്‍ക്കാരിന് ഒരു ഊഴം ഇനിയില്ല. അത് ഏത് അയ്യരെ കൊണ്ട് തത്തപേച്ച് നടത്തിച്ചാലും തീര്‍ച്ചയാണ്. അയ്യര്‍ക്ക് വിശ്രമമാകാം. സ്ഥലകാല വിഭ്രമത്തിന് മരുന്ന് വാങ്ങിക്കണം. നെല്ലിക്കാത്തളം നല്ലതാകാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW