-->
അജയ് ബെഹൽ സംവിധാനം ചെയ്ത് 2023 ൽ പുറത്തിറങ്ങിയ സിനിമയാണ് 'ദ് ലേഡി കില്ലർ'. 45 കോടി ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ പരാജയ ചിത്രങ്ങളിലൊന്നായി മാറി. ഒരു ലക്ഷം രൂപയിൽ താഴെ മാത്രമാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്നും ആകെ നേടിയത്. അർജുൻ കപൂർ, ഭൂമി പട്നേക്കർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
അടുത്തിടെ ഒരഭിമുഖത്തിൽ 'ദ് ലേഡി കില്ലറി'ന്റെ പരാജയം തന്റെ കരിയറിനെ എങ്ങനെ ബാധിച്ചുവെന്ന് ഭൂമി പട്നേക്കർ തുറന്നു പറഞ്ഞിരുന്നു. തിയറ്ററുകളിൽ എത്തിയത് സ്‌ക്രിപ്റ്റിൽ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നുവെന്നും കഥയുടെ ഒരു വലിയ ഭാഗം ഷൂട്ട് പോലും ചെയ്തിട്ടില്ലെന്നും മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ഭൂമി പറഞ്ഞു.
"ഞങ്ങൾ വായിച്ച തിരക്കഥ പൂർണമായിരുന്നു. എന്നാൽ അതിന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചിട്ടില്ല. പുറത്തിറങ്ങിയത് ഒരു അപൂർണ്ണ ചിത്രമായിരുന്നു. ഒരുപക്ഷേ ഞാൻ സിസ്റ്റത്തിന്റെ ഭാഗമായിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു തരത്തിൽ ഞാൻ കൈകാര്യം ചെയ്യാമായിരുന്നു. ഞാൻ ആകെ ഞെട്ടി പോയി. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.
ഇതുപോലൊന്ന് മുൻപ് ഉണ്ടായിട്ടില്ലാത്തതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. പിന്നെ ഇതൊരു പാഠമാണെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.- ഭൂമി പട്നേക്കർ പറഞ്ഞു. ചിത്രത്തിന്റെ ഏകദേശം 35 ശതമാനം ഷൂട്ട് ചെയ്തിട്ടില്ല. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.
പെട്ടെന്ന് ചിത്രം റിലീസ് ചെയ്യുകയാണെന്ന് എന്നോട് പറഞ്ഞത് ഇപ്പോഴും എനിക്ക് ഒരു നിഗൂഢത പോലെയാണ് തോന്നുന്നത്. ബഡ്ജറ്റ് വിചാരിച്ചതിലും കൂടുതലായെന്നും കൂടുതൽ സമയമെടുത്തെന്നും എന്നോട് പറഞ്ഞു. അഭിനേതാക്കൾ എന്ന നിലയിൽ ആ സാഹചര്യത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാനാകില്ല, കാരണം ഇതൊന്നും ഞങ്ങളുടെ ഭാഗത്തു നിന്നല്ല സംഭവിച്ചത്."- ഭൂമി വിശദീകരിച്ചു.
"അതൊരു ഹൃദയഭേദകമായ സമയമായിരുന്നു എന്റെ ജീവിതത്തിൽ. എല്ലാം തീർന്നെന്ന് ഞാൻ വിചാരിച്ചു. അതിൽ നിന്ന് എങ്ങനെ കരകയറണമെന്ന് എനിക്കറിയില്ലായിരുന്നു... ഇപ്പോഴും എനിക്കതൊരു പ്രശ്നമാണ്- ആരാണ് ഉത്തരവാദി എന്നോർത്ത്. ആരുടെ ഭാഗത്താണ് പ്രശ്നമെന്ന കാര്യത്തിൽ എനിക്ക് ഇപ്പോഴും വ്യക്തതയില്ല.
ഞാനാണോ അതോ മറ്റൊരാളാണോ ഇതിന് കാരണമായതെന്ന് ഞാൻ ചിന്തിച്ചു കൊണ്ടിരിക്കും. പക്ഷേ, നിർമാതാക്കൾ ആ സമയത്ത് എടുത്ത ഒരു തീരുമാനമായിരുന്നു അത്, അത് ശരിയാണെന്ന് അവർക്ക് തോന്നിക്കാണും. മഹാമാരിയിൽ നിന്ന് ഇൻഡസ്ട്രി പൂർണമായും കരകയറിയിട്ടില്ലായിരുന്നു ആ സമയത്ത്. അതൊരു കുഴപ്പം മാത്രമായിരുന്നു".- ഭൂമി പറഞ്ഞു.