-->
വിവാദപരാമര്‍ശങ്ങളിലൂടെ എന്നും വാര്‍ത്തകളില്‍ നിറയാറുള്ള കേന്ദ്രമന്ത്രിയാണ് അഭിനേതാവ് കൂടിയായ സുരേഷ്ഗോപി. സിനിമയില്‍ താന്‍ അഭിനയിച്ച് കൈയടി വാങ്ങിയിട്ടുള്ള കഥാപാത്രങ്ങളെ ഓര്‍മ്മെപ്പടുത്തുന്ന രീതിയിലാണ് പലപ്പോഴും സുരേഷ്ഗോപി വാര്‍ത്താസമ്മേളനങ്ങളിലും പൊതുപരിപാടികളിലും നിയമസഭയിലുമൊക്കെ സംസാരിക്കാറുള്ളത്. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാണ് പലപ്പോഴും ഈ കേന്ദ്രമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ കേട്ടിട്ടുള്ളത്.
കേരളത്തില്‍ എയിംസ് വരുമെന്ന് സുരേഷ്ഗോപി പറഞ്ഞതിനെപ്പറ്റി ഒരുപാട് പരിഹാസങ്ങളും ട്രോളുകളുമൊക്കെ വന്നിരുന്നു. അടുത്തിടെ വീണ്ടും ഇതേ കാര്യം സുരേഷ്ഗോപി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ‘എയിംസ് വരുമെടാ മറ്റേമോനേ...’ എന്നായിരുന്നു ഇക്കഴിഞ്ഞ ദിവസം സുരേഷ്ഗോപി പറഞ്ഞത്. അത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്ക്കുകയും ചെയ്തു.
ഇപ്പോഴിതാ താന്‍ പറഞ്ഞ ആ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയാണ് സുരേഷ്ഗോപി. ‘‘എയിംസ് വരുമെടാ മറ്റേമോനേ...’ എന്ന് നേരത്തേ പറഞ്ഞതിനെപ്പറ്റി ചോദിച്ചപ്പോഴാണ് സുരേഷ്ഗോപി ഇതിന്റെ മറുപടി പറഞ്ഞത്.
‘‘അമ്മയാണെ സത്യം ഞാനതല്ല ഉദ്ദേശിച്ചത്. സത്യം പറഞ്ഞാൽ എനിക്ക് അദ്ദേഹത്തിന്റെ പേര് അന്നേരം എടുത്തുപറയാൻ തോന്നിയില്ല. മറ്റേ അത് പറഞ്ഞ ആ മോനില്ലേ... എന്നുള്ളതേ ഞാനുദ്ദേശിച്ചുള്ളൂ. നിങ്ങളെല്ലാംകൂടി വ്യാഖ്യാനിച്ച് അതങ്ങനെയാക്കിയെടുത്തതാണ്...’’ എന്നാണ് സുരേഷ്ഗോപി പറഞ്ഞത്. കൊല്ലത്ത് നടത്തിയ ബജറ്റ് പത്രസമ്മേളനത്തിൽ വിമർശനമുന്നയിച്ചയാളുടെ പേരു പരാമർശിക്കാതെയാണ് സുരേഷ് ഗോപി സംസാരിച്ചത്.
എയിംസിനെക്കുറിച്ചും സുരേഷ്ഗോപി സംസാരിച്ചു. കേരളത്തിൽ എയിംസ് വരുമെന്നാവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘എയിംസ് വരും. വന്നിരിക്കും. എയിംസ് 2026-ൽ വരുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് ഇനിയും സമയമുണ്ട്. ഞാൻ പ്രധാനമന്ത്രിയോ ആരോഗ്യമന്ത്രിയോ അല്ല. ഇപ്പോൾ സജ്ജമായാൽ 2027-ലോ 2028-ലോ എയിംസ് വരും...
2016-ൽ എയിംസ് പ്രഖ്യാപിച്ചതാണ്. കേരളം അതിനെന്തുചെയ്തെന്ന് പറയണം. ആലപ്പുഴയിൽ എയിംസ് വരണമെന്ന് 2016 മുതലുള്ള എന്റെ നിലപാടാണ്. അവിടെ സ്ഥലം തന്നില്ലെങ്കിൽ തൃശ്ശൂരിൽ വരും. അടുത്ത സർക്കാർ സ്ഥലം എടുത്തുനൽകട്ടെ. അനുയോജ്യമായ നാലു സ്ഥലങ്ങളെങ്കിലും നിർദേശിക്കണം. അല്ലാതെ എയിംസിനുവേണ്ടി ഒന്നും ചെയ്യാതിരുന്നാൽ എയിംസ് വരുമോ? കേരളത്തിൽനിന്ന് മുൻപ് യു.പി.എ. സർക്കാരിൽ ഒട്ടേറെ കേന്ദ്രമന്ത്രിമാർ ഉണ്ടായിരുന്നല്ലോ. അന്നൊന്നും ഈ ആവശ്യങ്ങളും ചിന്തകളും ഉണ്ടായിരുന്നില്ലേ...’’ എന്നും സുരേഷ് ഗോപി ചോദിച്ചു.