-->
കോഴിക്കോട്: ആര്‍.ജെ.ഡി സംസ്‌ഥാന നേതൃയോഗത്തില്‍ വാക്കേറ്റം. മുന്നണി വിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ എല്‍.ഡി.എഫില്‍ത്തന്നെ തുടരണമെന്നു പറഞ്ഞ് മറുവിഭാഗം രംഗത്തുവന്നു. ഇതോടെയാണ് കോഴിക്കോട് നടന്ന നേതൃയോഗത്തില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് സംസ്‌ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ രാജിസന്നദ്ധത അറിയിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയായിരുന്നു.
പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന വാക്കുപാലിക്കാന്‍ സി.പി.എം. തയാറാകണമെന്നും മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നും ആര്‍.ജെ.ഡി. സംസ്‌ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടിയുടെ ശക്‌തിയനുസരിച്ച് സീറ്റുകള്‍ വര്‍ധിപ്പിച്ചുനല്‍കാമെന്ന് കഴിഞ്ഞതവണ അന്നത്തെ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ല. ഇതില്‍ അനീതിയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവു വന്നു. വിജയശതമാനത്തില്‍ പാര്‍ട്ടി മുന്നണിയില്‍ നാലാം സ്‌ഥാനത്തെത്തി. പാര്‍ട്ടി സ്‌ഥാനാര്‍ഥികള്‍ക്കെതിരേ നിരവധി സ്‌ഥലത്ത് റിബലുകള്‍ മത്സരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായ തിരിച്ചടിക്കു കാരണം അച്ചടക്കരാഹിത്യമാണ്. മുന്നണിയുടെ സ്‌ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍തന്നെ വോട്ടുചെയ്‌തതു. മുന്നണി മാറാന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ജയവും തോല്‍വിയും പാര്‍ട്ടിക്ക് അവസാന വാക്കല്ല. ആര്‍.ജെ.ഡിക്ക് അര്‍ഹതപ്പെട്ട കോവളം സീറ്റിനുവേണ്ടി എല്‍.ഡി.എഫില്‍ ശക്‌തമായി ആവശ്യപ്പെടും. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ലെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
കഴിഞ്ഞ തവണ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മത്സരിച്ചത്. ഇത്തവണ വടകരയില്‍ മത്സരിക്കണമെന്ന് ഇടതുമുന്നണിയില്‍നിന്നു നിര്‍ദേശം വന്നിരുന്നു.
ജീവിതത്തില്‍ ഏതെങ്കിലും കാലഘട്ടത്തില്‍ ഇത്തരം കാര്യങ്ങളില്‍ മുന്‍ഗണന നിശ്‌ചയിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ഇനി ഇല്ലെന്നാണു നിലപാട്. എന്നാല്‍ രാഷ്‌ട്രീയത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.