-->
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. മലയാളം വിട്ട് തമിഴിലേക്കും കന്നഡയിലേക്കും ഒക്കെ പോയെങ്കിലും ഇടയ്ക്കിടെ ചില ചിത്രങ്ങളുമായി തിരിച്ചെത്താറുണ്ട്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കയ്‌ക്കൊരു പ്രേമോണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാളത്തിലേക്ക് എത്തിയത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘അനോമി’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് ഭാവനയിപ്പോള്‍. താരത്തിന് ഏറെ പ്രതീക്ഷയുള്ള ത്രില്ലർ സിനിമയാണിത്. താരമഭിനയിച്ച 90-ാമത്തെ സിനിമയാണിത്.
ഇപ്പോഴിതാ തനിക്കുണ്ടായ സംഭവത്തിൽ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നുവെന്ന് പറയുകയാണ് ഭാവന. സ്ത്രീക്ക് നീതി കിട്ടുന്നത് സഹാനുഭൂതിയിലൂടെയാണോ അതോ പോരാട്ടത്തിലൂടെയാണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഭാവന മറുപടി പറഞ്ഞത്.
‘‘ഒരു പോയിന്റ് വരെയൊക്കെ ഫൈറ്റ് ചെയ്യുന്നത് നല്ലതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ നീതി കിട്ടുമോ എന്ന് ചോദിച്ചാല്‍ എനിക്കറിഞ്ഞു കൂടാ കേട്ടോ. പക്ഷേ നമ്മള്‍ നമുക്ക് വേണ്ടി നില്‍ക്കുക എന്നതാണ് അള്‍ട്ടിമേറ്റായി വേണ്ടത്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനത് അന്ന് പറഞ്ഞാല്‍ മതിയാരുന്നോ എന്ന് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ. വര്‍ഷങ്ങള്‍ക്കിപ്പുറം അങ്ങനെയൊരു ചിന്ത നമ്മളെ വേട്ടയാടുന്നതിലും നല്ലത് അതാണല്ലോ. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഞാൻ ചെയ്തു.
ഞാനൊരു സൂപ്പര്‍മാനൊന്നുമല്ല, എന്നെക്കൊണ്ട് ഇത്രയൊക്കയേ പറ്റൂ. ഇതിനപ്പുറത്തേക്ക് എന്താ ചെയ്യാന്‍ പറ്റുക എന്നെനിക്ക് അറിഞ്ഞു കൂടാ. ഒരു ഇന്ത്യന്‍ പൗര എന്ന നിലയില്‍ എനിക്കെന്താണോ ചെയ്യാന്‍ പറ്റുന്നത് അത് ഞാന്‍ ചെയ്തു. അതുകൊണ്ട് എന്റെ മനസാക്ഷിയെ എനിക്ക് തൃപ്തിപ്പെടുത്താന്‍ കഴിയുന്നുണ്ട്. നിശബ്ദമായി ഇരുന്നിരുന്നെങ്കില്‍ എനിക്ക് മറ്റു പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നു എന്നെനിക്ക് തോന്നുന്നു. ഒരു പരിധി വരെ ഫൈറ്റ് ചെയ്യുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നു.
എനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നു. എനിക്ക് അതാണ് ശരിയെന്ന് തോന്നി. അത് ചെയ്തു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതവും മാനസികമായ സമാധാനവും നഷ്ടപ്പെട്ടേനെ. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു...’’ ഭാവന പറയുന്നു. എഡിറ്റോറിയല്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അരുൺ രാഘവനോടാണ് ഭാവന മനസ്സു തുറന്നത്.