-->
മലയാളികൾ ഇന്ന് മൂളുന്ന ഹിറ്റുകൾക്ക് പിന്നിലെ മാന്ത്രിക സ്പർശം, എത്ര കേട്ടാലും മതിവരാത്ത സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സുകീഴടക്കിയ അതുല്യ സംഗീത സംവിധായകൻ, സംഗീത രാജൻ എന്നിങ്ങനെ അനവധി വിശേഷണങ്ങളുള്ള പ്രശസ്ത തെന്നിന്ത്യൻ സംഗീത സംവിധായകന്‍ എസ്.പി വെങ്കിടേഷ് വിടപറഞ്ഞു.
മലയാളസിനിമയ്ക്ക് മാത്രമല്ല സംഗീതലോകത്തിനും വലിയൊരു നഷ്ടമാണ് ഈ അതുല്യ പ്രതിഭയുടെ വേര്‍പാട് കൊണ്ടുണ്ടായത്. സിനിമാ സംഗീത മേഖലയിലെ പ്രശസ്തര്‍ എസ്. പി. വെങ്കിടേഷിന്റെ വേര്‍പാടുണ്ടാക്കിയ നൊമ്പരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ എസ്.പി വെങ്കിടേഷിന്റെ വേർപാട് പറഞ്ഞറിയിക്കാനാകാത്ത ദുഃഖമുണ്ടാക്കിയതായി കുറിക്കുകയാണ് ഗായകൻ എം.ജി ശ്രീകുമാർ. എസ്.പി.വെങ്കിടേഷിന്റെ പാട്ടുകള്‍ ഈ ലോകാവസാനം വരെ മലയാളികള്‍ ഏറ്റുപാടുമെന്നും കണ്ണീരോടെ വിട പറയുന്നുവെന്നുമാണ് എം.ജി ശ്രീകുമാർ ഫേസ്ബുക്കില്‍ കുറിച്ചത്.
‘‘ഒരുപാട് ഓർമകളും, അങ്ങയുടെ വേർപാടില്‍ പറഞ്ഞറിയിക്കാൻ പറ്റാത്ത ദുഃഖവും. എത്രായിരം പാട്ടുകള്‍ അങ്ങ് മലയാള സിനിമയ്ക്ക് നല്‍കി. എല്ലാം സൂപ്പർഹിറ്റ് ഗാനങ്ങള്‍. അതില്‍ എത്രയോ പാട്ടുകള്‍ പാടാൻ എനിക്കും സാധിച്ചു. അത് എന്റെ ജന്മ പുണ്യമായി കരുതുന്നു. അങ്ങയുടെ പാട്ടുകള്‍ ഈ ലോകാവസാനം വരെ മലയാളികള്‍ ഏറ്റുപാടും. കണ്ണീരോടെ വിട പറയുന്നു. ആദരാഞ്ജലികള്‍...’’ എന്നാണ് എസ്.പി. വെങ്കിടേഷിന്റെ ചിത്രം പങ്കിട്ട് എം.ജി ശ്രീകുമാർ കുറിച്ചത്.
എം.ജി. ശ്രീകുമാറിന് നിരവധി ഹിറ്റുകള്‍ നല്‍കിയ സംഗീതസംവിധായകനാണ് എസ്.പി. വെങ്കിടേഷ്. മിന്നാരത്തിലെ നിലാവേ മായുമോ..കിലുക്കത്തിലെ കിലുകില്‍ പമ്പരമെല്ലാം, ദൂരെ ദൂരെ ദൂരെ പാടും വാനാമ്പാടി, ഒരുവല്ലം പൊന്നും പൂവും എം.ജിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്. ചെന്നൈയിലെ വീട്ടില്‍ ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 150ല്‍ അധികം മലയാള ചലച്ചിത്രങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുള്ള എസ്.പി വെങ്കിടേഷിന്റെ വിയോഗം സിനിമ ലോകത്തിന് വലിയ നഷ്ടം തന്നെയാണ്.
കിലുക്കം, മിന്നാരം, സ്ഫടികം, ഇന്ദ്രജാലം, ദ്രുവം, കൗരവർ, ജോണി വാക്കർ, ഹിറ്റ്ലർ, രാജാവിന്റെ മകൻ എന്നീ സിനിമകളിലെ വെങ്കിടേഷിന്റെ പാട്ടുകള്‍ ഏറെ പ്രശസ്തമാണ്. തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു എസ്.പി വെങ്കിടേഷ്. 1968 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയില്‍ എസ്.പി വെങ്കിടേഷ് ഉണ്ടായിരുന്നു. 1971ല്‍ സംഗീത സംവിധായകൻ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ വെങ്കിടേഷ് തുടക്കം കുറിച്ചത്.