Saturday, March 14, 2026 Last Updated 13 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.04 AM

ടി.പി, പെരിയ കേസ്‌ പ്രതികളുടെ പരോള്‍: നിയമസഭ ഇളകിമറിഞ്ഞു

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെയും പെരിയ ഇരട്ടക്കൊലക്കേസിലെയും പ്രതികള്‍ക്ക്‌ സര്‍ക്കാര്‍ വാരിക്കോരി പരോള്‍ നല്‍കുന്നതിനെച്ചൊല്ലി നിയമസഭയില്‍ നാടകീയരംഗങ്ങള്‍. രാഷ്‌ട്രീയ കൊലക്കേസുകളിലെ പ്രതികളോടുള്ള സര്‍ക്കാരിന്റെ അമിത വിധേയത്വത്തിനെതിരേ വടകര എം.എല്‍.എ: കെ.കെ. രമ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ്‌ സ്‌പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
'സര്‍ക്കാരിന്‌ ഇഷ്‌ടമുള്ളതുമാത്രം ചര്‍ച്ച ചെയ്യാനാണോ സഭ ചേരുന്നത്‌?' എന്ന
വി.ഡി. സതീശന്റെ ചോദ്യത്തിന്‌ പിന്നാലെയായിരുന്നു ബഹിഷ്‌കരണം. ടി.പി. കേസ്‌ പ്രതികള്‍ക്കു മൂന്ന്‌ വര്‍ഷത്തോളം പരോള്‍ ലഭിച്ചതും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ മാസത്തില്‍ മൂന്നുതവണ പുറത്തിറങ്ങുന്നതും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്‌ ആഞ്ഞടിച്ചു. കുറ്റവാളികളെ ഭയന്നാണ്‌ സി.പി.എം. ജീവിക്കുന്നതെന്നും കെ.കെ. രമയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയാണെന്നും സതീശന്‍ ആരോപിച്ചു.
അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചതോടെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം സ്‌പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധിച്ചു. ഇതിനിടെ മന്ത്രി വി. ശിവന്‍കുട്ടിയും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ വാക്‌പോര്‌ നടന്നു.
'ഞങ്ങളാരും ഓട്‌ പൊളിച്ച്‌ വന്നവരല്ല, വിരട്ടല്‍ ഇങ്ങോട്ട്‌ വേണ്ട' എന്ന ശിവന്‍കുട്ടിയുടെ മറുപടി ഭരണപക്ഷ ബഹളത്തിന്‌ ആക്കം കൂട്ടി. സഭയില്‍ പ്രതിപക്ഷത്തിനു ബഹളം വയ്‌ക്കാം പക്ഷേ ഭീഷണി വേണ്ടെന്നും മന്ത്രി പറഞ്ഞു. കെ.ടി. ജലീല്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷാംഗങ്ങളും പ്രതിപക്ഷത്തിനെതിരേ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി.
പെരിയ കേസിലെ പ്രതികളായ പീതാംബരനും ഗിജിനും കഴിഞ്ഞ മാസത്തെ പരോളിനു പിന്നാലെ വീണ്ടും പരോള്‍ അനുവദിച്ചതും സഭയില്‍ കനത്ത പ്രതിഷേധത്തിന്‌ കാരണമായി.
ക്രിമിനലുകള്‍ക്ക്‌ വേണ്ടിയുള്ള ഭരണമാണ്‌ കേരളത്തില്‍ നടക്കുന്നതെന്ന്‌ പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്‌പീക്കര്‍ സഭാനടപടികളുമായി മുന്നോട്ട്‌ പോയതോടെ, മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം സഭ വിട്ടിറങ്ങി.
ഐ.സി. ബാലകൃഷ്‌ണന്‍, എ.കെ.എം. അഷ്‌റഫ്‌ എന്നിവര്‍ സഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹം പുനരാരംഭിച്ചു.
വിഷയം നിയമസഭയില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാതെ സ്‌പീക്കര്‍ കടുത്ത നിലപാടെടുത്തു. പ്ലക്കാര്‍ഡുകള്‍ കാട്ടുന്നതിനെയും സ്‌പീക്കര്‍ ചോദ്യംചെയ്‌തു. വിഷയദാരിദ്രം കൊണ്ടാണ്‌ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന്‌ എം.ബി. രാജേഷ്‌ പറഞ്ഞു

Ads by Google
Tuesday 03 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW