-->
തിരുവനന്തപുരം: എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ നിയമന വിഷയത്തില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി വി. ശിവന്‍കുട്ടി.
കോടതിയുടെ അനുമതി ലഭിക്കുന്നതോടെ ഏകദേശം 22,000അധ്യാപകര്‍ക്ക് അവരുടെ നിയമനത്തീയതി മുതല്‍തന്നെ സ്‌ഥിരനിയമനം നല്‍കാന്‍ സാധിക്കുമെന്നാണു കരുതുന്നതെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാരിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്‌ത സുപ്രീം കോടതിയില്‍ ഹാജരാകും. നായര്‍ സര്‍വീസ് സൊസൈറ്റിക്കു നല്‍കിയിട്ടുള്ള ഉത്തരവ് സമാന സ്‌ഥിതിയിലുള്ള മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കുകയെന്നതാണു സര്‍ക്കാര്‍ നയമെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ സര്‍വീസുകളില്‍ ഭിന്നശേഷി സംവരണം നടപ്പാക്കുന്നുണ്ടെങ്കിലും എയ്‌ഡഡ് സ്‌കൂളുകളില്‍ ഇതു കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. കോടതി വിധിന്യായങ്ങളുടെയും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്‌ഥാനത്തില്‍ ഈ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് അമ്പതോളം നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും നിയമനങ്ങള്‍ സുതാര്യമാക്കാന്‍ ഒരു കൈപ്പുസ്‌തകം പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം സംസ്‌ഥാന, ജില്ലാതല സമിതികള്‍ രൂപീകരിച്ച് 2025 മാര്‍ച്ച് 24ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ജില്ലാസമിതികള്‍ നിലവില്‍ വരുന്നതിനു മുമ്പുതന്നെ 1500ഓളം ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കി. കഴിഞ്ഞമാസം 24 ന് ആദ്യഘട്ട റാങ്ക്‌ലിസ്‌റ്റില്‍നിന്ന് 431 ഉദ്യോഗാര്‍ഥികള്‍ക്കുകൂടി നിയമന ശിപാര്‍ശ നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്ന ഒഴിവുകള്‍ നികത്താന്‍ ഉടന്‍തന്നെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുതെന്നും മന്ത്രി പറഞ്ഞു.
എയ്‌ഡഡ് മേഖലയില്‍ ജോലിചെയ്യുന്ന മറ്റ് അധ്യാപകരുടെ ആശങ്കകളെക്കുറിച്ച് സര്‍ക്കാരിനു വ്യക്‌തമായ ബോധ്യമുണ്ട്. കോടതി നിര്‍ദേശപ്രകാരം ഭിന്നശേഷി നിയമനം പൂര്‍ണമായി പാലിക്കപ്പെടുന്നതുവരെ ചില അധ്യാപകര്‍ക്ക് പ്ര?വിഷണലായും ദിവസവേതന അടിസ്‌ഥാനത്തിലുമാണു നിയമനം നല്‍കാന്‍ സാധിച്ചിരുന്നത്.
എങ്കിലും പെന്‍ നമ്പര്‍, ലീവ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, പി.എഫ്, സ്‌ഥാനക്കയറ്റം തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്‌തമാക്കി.