-->
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാന്‍ സി ജെ റോയിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വെടിയുണ്ട റോയിയുടെ ഇടത് നെഞ്ച് തകർത്ത് പിൻഭാഗത്ത് കൂടി കടന്നുപോയതായാണ് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
6.35 മില്ലീമീറ്റർ വലിപ്പമുള്ള വെടിയുണ്ടയാണ് കണ്ടെത്തിയത്. വെടിയുണ്ട ശ്വാസകോശവും ഹൃദയവും തുളച്ചുകയറി. നെഞ്ചിനു നേരെ തോക്കു ചൂണ്ടി വെടിയുതിർത്തതായിരിക്കാം എന്നതാണ് പ്രാഥമിക അനുമാനം. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പിന്നീട് പുറത്തുവരും. റോയിയുടെ ഉടമസ്ഥതയിലുള്ള ബന്നാർഗട്ടയിലെ നേച്ചർ കോൺഫിഡന്‍റ് കാസ്കേഡിൽ നാളെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പൊതുദർശനം. നാളെ വൈകിട്ട് നാലിന് ബന്നാർഗട്ടയിൽ സംസ്കാരം നടക്കും.
സിജെ റോയിയുടെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കർണാടക സർക്കാർ രൂപീകരിച്ചു. ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നടത്തിയ സമ്മർദ്ദമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങൾ മൊഴി നൽകിയതിന് പിന്നാലെയാണ്, നിർണായക നീക്കം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെലുത്തിയ സമ്മർദമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങളും കോൺഫിഡന്റ് ഗ്രൂപ്പും ആരോപണം കടുപ്പിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം.