-->
കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി മരണത്തിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി വിവരം. കോൺഫിഡന്‍റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി എ ജോസഫ് അശോക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് സംഭവ ദിവസം നടന്നത് എന്തെല്ലാമെന്ന വിവരങ്ങൾ ഉള്ളത്.
ആദായ നികുതി ഉദ്യോഗസ്ഥർക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ മൊഴി നൽകാനായി ടി എ ജോസഫിനൊപ്പം റോയ് ലാങ്ഫോർഡ് റോഡിലെ ഓഫിസിലെത്തി. തന്‍റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെന്നാണ് ജോസഫ് പറയുന്നത്.
പുറത്തിറങ്ങി പിന്നീട് തിരികെ എത്തിയപ്പോൾ ക്യാബിനിലേക്ക് കയറാൻ സെക്യൂരിറ്റി തന്നെ അനുവദിച്ചില്ലെന്ന് ജോസഫ് പറയുന്നു. ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് റോയ് പറഞ്ഞെന്നാണ് സെക്യൂരിറ്റി പറഞ്ഞത്. 10 മിനിറ്റിന് ശേഷം വീണ്ടും ക്യാബിന് മുന്നിലെത്തി. വാതിൽ മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുണ്ടായില്ല. വാതിൽ ഉള്ളിൽ നിന്നും കുറ്റിയിട്ട നിലയിലായിരുന്നു. ആവർത്തിച്ച് മുട്ടിയിട്ടും തുറക്കാതായതോടെ കതക് തകർത്ത് ഉള്ളിൽ പ്രവേശിച്ചു. രക്തത്തിൽ കുളിച്ച് കസേരയിൽ ഇരിക്കുന്ന നിലയിലാണ് കണ്ടത്. ഉടനെ ആംബുലൻസ് വിളിച്ചു വരുത്തി. ഉടൻ തന്നെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു ജോസഫിന്‍റെ പരാതിയിലെ ആവശ്യം.