-->
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇ.യു.) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്.ടി.എ.) പൂര്‍ത്തിയായത് രാജ്യാന്തര മാധ്യമങ്ങള്‍, വിദേശ രാഷ്‌ട്രീയ നേതൃത്വങ്ങള്‍, ആഗോള വ്യവസായ മേധാവികള്‍, പ്രശസ്‌ത നയതന്ത്ര വിദഗ്‌ധര്‍ എന്നിവര്‍ക്കിടയില്‍ ശക്‌തവും ഗുണപരവുമായ പ്രതികരണങ്ങളാണ് സൃഷ്‌ടിച്ചത്. സാമ്പത്തികമായും ഭൗമരാഷ്‌ട്രീയപരമായും ചരിത്രപരവും, തന്ത്രപ്രധാനവും കൃത്യസമയത്തുള്ളതുമായ നീക്കമായാണ് ഈ കരാര്‍ വ്യാപകമായി വിശേഷിപ്പിക്കപ്പെടുന്നത്.
രാജ്യാന്തര മാധ്യമങ്ങള്‍ പ്രമുഖ ആഗോള മാധ്യമങ്ങള്‍ ഇന്ത്യ-ഇ.യു. സ്വതന്ത്ര വ്യാപാര കരാറിന്റെ വ്യാപ്‌തിയെയും ലക്ഷ്യത്തെയും അത് ഒപ്പുവച്ച തന്ത്രപ്രധാനമായ സമയത്തെയും എടുത്തുകാട്ടിയിട്ടുണ്ട്. 'യൂറോപ്യന്‍ യൂണിയനുമായുള്ള 'എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്' എന്ന് വിശേഷിപ്പിക്കാവുന്ന ഈ കരാറിലെ യഥാര്‍ത്ഥ വിജയി മോദിയാണ്' എന്ന ശീര്‍ഷകത്തില്‍ ജെയിംസ് ക്രിസ്‌പ് എഴുതിയ ലേഖനത്തില്‍, ദ് ടെലിഗ്രാഫ് ഈ കരാറിനെ "എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്" എന്ന് വിശേഷിപ്പിച്ചു. ഇന്ത്യയാണ് ഇതിലൂടെ തന്ത്രപ്രധാനമായ വിജയം കൈവരിച്ചതെന്നും ലേഖനം വാദിക്കുന്നു. ഇന്ത്യയിലേക്കുള്ള ഇ.യു. കയറ്റുമതിയുടെ 96.6% ഉല്‍പ്പന്നങ്ങളുടെയും തീരുവ ഈ കരാറിലൂടെ ഇല്ലാതാക്കുകയോ കുറയ്‌ക്കുകയോ ചെയ്യുന്നുണ്ടെന്നും, പകരം ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ 99.5% തീരുവ ഇ.യു. കുറയ്‌ക്കുമെന്നും പത്രം കുറിച്ചു.
ആഗോളതലത്തിലെ തീരുവ പ്രതിബന്ധങ്ങളോട് ഇടത്തരം ശക്‌തികള്‍ നടത്തുന്ന പ്രതികരണമായാണ് ദ് വോള്‍ സ്‌ട്രീറ്റ് ജേര്‍ണല്‍ ഈ കരാറിനെ വിലയിരുത്തിയത്. അമേരിക്കന്‍ വ്യാപാരനയങ്ങള്‍ സൃഷ്‌ടിച്ച അനിശ്‌ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തങ്ങളുടെ സഖ്യങ്ങള്‍ വിപുലീകരിക്കുന്നത് എങ്ങനെയെന്നും പത്രം എടുത്തുകാട്ടി. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിഭാഗവും അതിവേഗം വളരുന്ന പ്രമുഖ സമ്പദ്‌വ്യവസ്‌ഥയും ഒത്തുചേര്‍ന്നിരിക്കുകയാണെന്ന് ദ് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു. 'ഇന്ത്യയും ഇ.യുവും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിലൂടെ എല്ലാ വ്യാപാര കരാറുകളുടെയും മാതാവിനെ സ്വന്തമാക്കി' എന്ന തലക്കെട്ടോടെ ദ് വാഷിങ്‌ടണ്‍ പോസ്‌റ്റ് ഇതിനെ ചരിത്രപരമായ കരാര്‍ എന്ന് വിളിച്ചു. 'എല്ലാ കരാറുകളുടെയും മാതാവ്:ഇ.യു-വും ഇന്ത്യയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു' എന്നായിരുന്നു ദ് ഗാര്‍ഡിയന്‍ ഇതിനെ പരാമര്‍ശിച്ചത്. സമാനമായ തലക്കെട്ടുമായാണ് ബി.ബി.സിയും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത് - ഇന്ത്യയും ഇ.യുവും 'എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്' പ്രഖ്യാപിച്ചു.
വിതരണശൃംഖല സംയോജനം കൂടുതല്‍ ആഴത്തിലാകാനുള്ള സാധ്യതകളെക്കുറിച്ച് ബ്ലൂംബെര്‍ഗ് ചര്‍ച്ച ചെയ്‌തു. കാറുകളുടെ ഇറക്കുമതിച്ചുങ്കം മുമ്പുണ്ടായിരുന്ന 100 ശതമാനത്തിലധികം എന്ന നിലയില്‍നിന്ന് 10 ശതമാനം വരെയായി കുറയുമെന്നും വാഹനഘടകങ്ങളുടെ തീരുവ പൂര്‍ണമായും ഒഴിവാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 'ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെ പ്രതിനിധാനംചെയ്യുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും എത്തിച്ചേര്‍ന്നു' എന്ന തലക്കെട്ടിലൂടെ അസോസിയേറ്റഡ് പ്രസ് ഈ കരാറിന്റെ വ്യാപ്‌തി എടുത്തു കാട്ടി. ഈ കരാറിന്റെ വലിയ തോതിലുള്ള സ്വാധീനത്തെ അല്‍ ജസീറയും എടുത്തുപറഞ്ഞു. 'എല്ലാ കരാറുകളുടെയും മാതാവ്: ഇന്ത്യ-ഇ.യു. വ്യാപാര കരാര്‍ എങ്ങനെ 27 ട്രില്യണ്‍ ഡോളറിന്റെ വിപണി സൃഷ്‌ടിക്കുന്നു' എന്നായിരുന്നു അവരുടെ റിപ്പോര്‍ട്ട്.
'ഇന്ത്യയും ഇ.യുവും നാഴികക്കല്ലായ വ്യാപാര കരാറില്‍ എത്തിച്ചേര്‍ന്നു;ഭൂരിഭാഗം സാധനങ്ങളുടെയും തീരുവ വെട്ടിക്കുറയ്‌ക്കും' എന്ന് വിശേഷിപ്പിച്ചുകൊണ്ട് റോയിട്ടേഴ്‌സ് ഇതിനെ സുപ്രധാന കരാറായി വിശേഷിപ്പിച്ചു.
സ്വാഗതം ചെയ്‌ത്
വിദേശനേതാക്കള്‍
യൂറോപ്പിലുടനീളമുള്ള നിരവധി മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കള്‍ ഈ കരാറിനെ പരസ്യമായി സ്വാഗതം ചെയ്‌തു. ചര്‍ച്ചകള്‍ പൂര്‍ത്തിയായത് "വളരെ നല്ലൊരു സൂചന"യാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് അഭിപ്രായപ്പെട്ടു. വളര്‍ച്ചയും സമൃദ്ധിയും വര്‍ധിപ്പിക്കുന്നതിനായി കരാര്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യ-ഇ.യു. സ്വതന്ത്ര വ്യാപാര കരാര്‍ ചരിത്രപരമാണെന്നും ഇരുപക്ഷവും ഇതുവരെ ഒപ്പുവച്ചതില്‍ ഏറ്റവും വലിയ വ്യാപാര കരാറാണിതെന്നും ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്‌റ്റബ് വിശേഷിപ്പിച്ചു. ഇത് സാമ്പത്തിക-രാഷ്‌ട്രീയ ബന്ധങ്ങളെ ഗണ്യമായി ശക്‌തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്വീഡന്‍ പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്‌റ്റര്‍സണ്‍ പറഞ്ഞത്, ഈ കരാര്‍ സഹകരണത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നുവെന്നും വ്യാപാരത്തിലൂടെയും പങ്കാളിത്തത്തിലൂടെയും സമൃദ്ധി, മത്സരശേഷി, സുരക്ഷ എന്നിവ ശക്‌തിപ്പെടുത്തുമെന്നുമാണ്.
ഈ കരാര്‍ 200 കോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സ്വതന്ത്ര വ്യാപാര മേഖല സൃഷ്‌ടിക്കുന്നുവെന്ന് ഓസ്‌ട്രിയന്‍ ചാന്‍സലര്‍ ക്രിസ്‌റ്റ്യന്‍ സ്‌റ്റോക്കര്‍ പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള ക്രമത്തില്‍ യൂറോപ്പിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഈ കരാര്‍ ഭൗമരാഷ്‌ട്രീയപരമായി നിര്‍ണായകമാണെന്ന് ഡെന്മാര്‍ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്‌മുസെന്‍ അഭിപ്രായപ്പെടുകയും ഇതിന് പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്‌തു. 200 കോടി ജനങ്ങളുള്ള ഈ സംയോജിത വിപണിയില്‍ ആദ്യം ഇടപെടുന്നവര്‍ക്കുള്ള നേട്ടം അദ്ദേഹം എടുത്തുകാട്ടി. ഫ്രാന്‍സിന്റെ വിദേശ വ്യാപാര-സാമ്പത്തിക ആകര്‍ഷണീയതയുടെ ചുമതലയുള്ള മന്ത്രിയായ നിക്കോളാസ് ഫോറിസിയര്‍, ഇ.യു.-ഇന്ത്യ ഉടമ്പടിയെ സുപ്രധാന രാഷ്‌ട്രീയ ചുവടുവയ്‌പായി വിശേഷിപ്പിച്ചു. "ഇത് മറ്റുള്ളവയെപ്പോലുള്ള സാധാരണ കരാറല്ല" എന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ സാന്‍ഡ്രോ ഗോസി പറഞ്ഞത്, പങ്കാളിത്തങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനും സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും വര്‍ധിപ്പിക്കാനുമുള്ള യൂറോപ്യന്‍ യൂണിയന്റെ ആവശ്യകതയെ ഈ കരാര്‍ വ്യക്‌തമായി പ്രതിഫലിപ്പിക്കുന്നു എന്നാണ്. ഇന്ത്യയെ പ്രധാന ആഗോള ശക്‌തിയായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഭൗമരാഷ്‌ട്രീയപരവും നയതന്ത്രപരവുമായ കാഴ്‌ചപ്പാടില്‍, ഈ കരാര്‍ യൂറോപ്യര്‍ക്കും ഇന്ത്യക്കാര്‍ക്കും വലിയ അവസരങ്ങള്‍ തുറന്നുനല്‍കുന്നുവെന്നും അദ്ദേഹം കുറിച്ചു. വ്യവസായ പ്രമുഖരും വിദഗ്‌ധരും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍-ആഗോള വ്യവസായ പ്രമുഖര്‍ ശുഭപ്രതീക്ഷയോടെയാണ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്. ഏറെക്കാലമായി കാത്തിരുന്ന സുപ്രധാന വഴിത്തിരിവാണ് ഈ കരാറെന്ന് അവര്‍ വിശേഷിപ്പിച്ചു. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും എയര്‍ബസ് പ്രസിഡന്റും മാനേജിങ് ഡയറക്‌ടറും, ഫെഡറേഷന്‍ ഓഫ് യൂറോപ്യന്‍ ബിസിനസ് ഇന്‍ ഇന്ത്യയുടെ പ്രസിഡന്റുമായ ജര്‍ഗന്‍ വെസ്‌റ്റര്‍മിയര്‍, ഈ സ്വതന്ത്ര വ്യാപാര കരാറിനെ 20 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമുള്ള "വലിയ നിമിഷം" എന്ന് വിശേഷിപ്പിച്ചു. ഇത് ഇരുപക്ഷത്തിനും അവസരങ്ങളുടെ വേഗത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ബസ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് വൗട്ടര്‍ വാന്‍ വെര്‍ഷ് ഇതിനെ "അതിശയകരമായ ദിവസം" എന്ന് വിശേഷിപ്പിച്ചു. 'മേക്ക് ഇന്‍ ഇന്ത്യ', സാങ്കേതിക കൈമാറ്റം, പ്രതിരോധം, ബഹിരാകാശം, അത്യാധുനിക നിര്‍മാണം എന്നീ മേഖലകളില്‍ എയര്‍ബസിനുള്ള ദീര്‍ഘകാല പ്രതിജ്‌ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്തോ-ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്‌ടര്‍ ജനറല്‍ ജാന്‍ നോതര്‍, ഈ കരാര്‍ 200 കോടി ജനങ്ങളെയും ആഗോള ജി.ഡി.പിയുടെ ഏകദേശം നാലിലൊന്നിനെയും ഒന്നിപ്പിക്കുന്നു എന്ന് പറഞ്ഞു. ഇതിനെ "എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളുടെയും മാതാവ്" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഫ്രാങ്ക് ഷ്‌ലോഡര്‍ (ഹെഫെലെ സൗത്ത് ഏഷ്യ മാനേജിങ് ഡയറക്‌ടര്‍), തോമസ് വോള്‍ട്ടര്‍ (ക്രോണ്‍സ് മെഷിനറി ഇന്ത്യ മാനേജിങ് ഡയറക്‌ടര്‍), ലാര്‍സ് എറിക് ജോഹാന്‍സണ്‍ (ഓക്‌സിയ ജി.എം.ബി.എച്ച്. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ജാന്‍-ഒലോഫ് ജാക്കെ (സി.ഇ.ഒ., കോണ്‍ഫെഡറേഷന്‍ ഓഫ് സ്വീഡിഷ് എന്റര്‍ൈപ്രസ്), ഫ്രെഡ്രിക് പേഴ്‌സണ്‍ (പ്രസിഡന്റ്, ബിസിനസ് യൂറോപ്പ്) എന്നിവരുള്‍പ്പെടെയുള്ള മറ്റ് മുതിര്‍ന്ന വ്യവസായ പ്രതിനിധികളും കരാറിനെ സ്വാഗതം ചെയ്‌തു. നിയമങ്ങള്‍ അടിസ്‌ഥാനമാക്കിയുള്ള വ്യാപാരം, വിതരണശൃംഖലാശക്‌തി, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ച, ദീര്‍ഘകാല മത്സരശേഷി എന്നിവയ്‌ക്കുള്ള ശക്‌തമായ സൂചനയാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ആഗോള നയതന്ത്ര വിദഗ്‌ധരും നിരീക്ഷകരും ഈ കരാറിനെ ഉള്ളടക്കത്തില്‍ ശക്‌തവും, തന്ത്രപരമായി ശരിയായ സമയത്തുള്ളതും എന്ന് വിശേഷിപ്പിച്ചു.
സെന്റര്‍ ഫോര്‍ സ്‌ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്‌റ്റഡീസിലെ സീനിയര്‍ അഡൈ്വസറായ റിച്ചാര്‍ഡ് റോസോ, ഈ കരാര്‍ ലോകജനസംഖ്യയുടെ നാലിലൊന്നിനെയും ആഗോള വ്യാപാരത്തിന്റെ വലിയൊരു പങ്കിനെയും ഒന്നിപ്പിക്കുന്നു എന്ന് പറഞ്ഞു. ഈ കരാറിനോടുള്ള ഗുണപരമായ കാഴ്‌ചപ്പാടുകള്‍ അതിന്റെ ശക്‌തമായ ഉള്ളടക്കത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ആഴത്തിലുള്ളതും ലക്ഷ്യബോധമുള്ളതുമായ വ്യാപാര പ്രതിജ്‌ഞാബദ്ധതകളിലേക്കുള്ള ഇന്ത്യയുടെ വ്യക്‌തമായ മാറ്റമാണ് സമീപകാലത്തെ സ്വതന്ത്ര വ്യാപാര കരാറുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.
അറ്റ്‌ലാന്റിക് കൗണ്‍സിലിലെ സീനിയര്‍ ഫെല്ലോ ആയ മൈക്കല്‍ കുഗല്‍മാന്‍, ഇന്ത്യ-ഇ.യു. സ്വതന്ത്ര വ്യാപാര കരാറിനെ "ശരിയായ സമയത്തെ ശരിയായ കരാര്‍" എന്ന് വിശേഷിപ്പിച്ചു. അമേരിക്കന്‍ തീരുവകളുടെ ആഘാതം കുറയ്‌ക്കുന്നതിനേക്കാള്‍ ഉപരിയായി, അതിവേഗം വളരുന്ന വിപുലമായ തന്ത്രപ്രധാന പങ്കാളിത്തത്തെ ഇത് ദൃഢമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
(കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വാര്‍ത്താ വിഭാഗമായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തയാറാക്കിയത്.)