Thursday, March 12, 2026 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 31 Jan 2026 07.50 AM

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് നടക്കും ; ആദായ വകുപ്പിനെതിരെ ആരോപണവുമായി കുടുംബം

uploads/news/2026/01/823261/cj-roy.gif

ബെംഗളൂരു: ആദായവകുപ്പിന്റെ പരിശോധനയ്ക്കിടെ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് നടക്കും. കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്‌കാരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും.

സഹോദരന്‍ സി ജെ ബാബുവിന്റെ വീട്ടിലാണ് പൊതുദര്‍ശനം. ഉച്ചയ്ക്ക് ഒരു മണിവരെ പൊതുദര്‍ശനം ഉണ്ടാകും. റോയിയുടെ മരണത്തില്‍ ആദായ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് റോയ് ജീവനൊടുക്കിയതെന്ന് റോയിയുടെ സഹോദരന്‍ സി ജെ ബാബുആരോപിച്ചിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് റോയ് ജീവനൊടുക്കുന്നത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ് യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു.

ആദായ വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദാണ് റോയിയുടെ മരണത്തിന് ഉത്തരവാദി. റോയ് മരിച്ചിട്ടും ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടര്‍ന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ച് പൊലീസില്‍ പരാതിയും നല്‍കി. റോയിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ബെംഗളൂരു സെന്‍ട്രല്‍ ഡിസിപിക്കാണ് അന്വേഷണ ചുമതല.

ആദായവകുപ്പിന്റെ പരിശോധനയ്ക്കിടെ അതേകെട്ടിടത്തില്‍ തന്നെയുള്ള ഓഫീസിലെത്തി സ്വയം വെടിവെച്ച് ജീവനൊടുക്കുക ആയിരുന്നു. നേരത്തെ നടത്തിയ പരിശോധനയുടെ ബാക്കി നടപടിക്കായിട്ടായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയത്. തുടര്‍ന്ന് റോയ്യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു.

Ads by Google
Ads by Google
TRENDING NOW