Friday, March 13, 2026 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 01.09 PM

‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു; കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ‘സമയനിഷ്ഠ’യെ എങ്ങനെ പ്രശംസിക്കണം...? ’കുറിപ്പുമായി ഷമ്മി തിലകന്‍

uploads/news/2026/01/823187/Untitled-3.jpg
Shammy Thilakan about invitation from Chalachitra Academy (Image Source: Instagram)

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങ് നടന്നത്. മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെ ആവേശത്തോടെയാണ് ഈ പുരസ്കാരനിശ ഏറ്റെടുത്തത്. ഭ്രമയു​ഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായും, ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനത്തിന് മികച്ച നടിയായി ഷംല ഹാസയുമായി തെരഞ്ഞെടുത്തത്. നിറഞ്ഞ സദസ്സിനു മുന്നില്‍ മലയാളത്തിന്റെ പ്രിയ താരങ്ങള്‍ തങ്ങളുടെ പുരസ്കാരങ്ങള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു.
ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ചലച്ചിത്ര അക്കാദമി തനിക്കയച്ച കത്ത് പരിപാടി കഴിഞ്ഞ് 4 ദിവസം കഴിഞ്ഞാണ് തനിക്ക് ലഭിച്ചതെന്ന് കുറിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ നാല് ദിവസം പിടിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇതിനെ വകുപ്പ് മന്ത്രിയുടെ അനാസ്ഥയെന്നോ കൊറിയർ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഷമ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘‘സമയം കഴിഞ്ഞ് എത്തിയ 'മഹനീയ' സാന്നിധ്യം...
സംഭവം കൗതുകകരമാണ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷമായി തന്നെ അത് നടന്നു കഴിഞ്ഞു.
പക്ഷേ, എന്റെ ‘മഹനീയ സാന്നിധ്യം’ അവിടെ വേണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള അക്കാദമിയുടെ സ്നേഹനിർഭരമായ ക്ഷണക്കത്ത് എന്റെ കൈകളിൽ എത്തുന്നത് ഇന്നാണ്- ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5.30-ന്!
അതായത്, അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ നാല് ദിവസം പിടിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ ചടങ്ങ് കഴിഞ്ഞ് 26-നോ 27-നോ കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ആ ‘സമയനിഷ്ഠ’യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത്?
ഇതിനെ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അനാസ്ഥ എന്നോ കൊറിയർ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇതിലെ ‘ആർട്ട്’ ആണ് ഞാൻ ശ്രദ്ധിക്കുന്നത്...
ചില നിരീക്ഷണങ്ങൾ:
‘വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുന്നത് നമ്മുടെ ശീലമല്ല’ എന്നത് മുൻകൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ ‘അഡ്വാൻസ്ഡ്’ ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു.
‘സമയം എന്ന മഹാപ്രവാഹത്തിന് തടയിടാൻ ആർക്കും കഴിയില്ല’എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓർമ്മിപ്പിക്കുകയാണോ?
അതോ, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നതിനേക്കാൾ നല്ലത്, അത് ചരിത്രമായ ശേഷം ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നതാണോ?
പരാതികളില്ല, പരിഭവങ്ങളുമില്ല. പക്ഷേ ഒരു ചെറിയ സംശയം മാത്രം ബാക്കി നിൽക്കുന്നു... അടുത്ത വർഷത്തെ അവാർഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാൽ, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുൻപെങ്കിലും അത് എന്റെ കയ്യിൽ കിട്ടുമായിരുന്നില്ലേ?
സാംസ്കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാൻ ഇനിയും 'കൊറിയർ' വരേണ്ടതുണ്ടോ?
നന്ദി....’’ എന്നാണ് ഷമ്മി തിലകൻ ക്ഷണക്കത്തിന്റെ ചിത്രം സഹിതം പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി പേര്‍ രസകരമായ കമന്റുകളും കുറിക്കുന്നുണ്ട്. ‘ഇന്ന് എങ്കിലും എത്തിയല്ലോ, ഷമ്മിക്ക് ക്ഷമ ഉണ്ടോ ന്ന് ടെസ്റ്റ്‌ ചെയ്തതാ... വെളുത്ത കുപ്പായം ഇട്ട കറുപ്പിനെ ഭയക്കുന്ന കാരണ ഭൂതൻ തമ്പിരാനാണെ സത്യം...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Friday 30 Jan 2026 01.09 PM
Ads by Google
LATEST NEWS
TRENDING NOW