-->
പ്രൊഫസർ ജയന്തി എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീനില്‍ കൈയടിയും പ്രശസ്തിയും നേടിയ ശേഷം മികച്ച കഥാപാത്രങ്ങളിലൂടെ ബിഗ് സ്‌ക്രീനില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ആശ ശരത്. വി എസ് കൃഷ്ണൻകുട്ടി നായരുടെയും കലാമണ്ഡലം സുമതിയുടെയും മകളായ ആശ ശരത് അഭിനേത്രി മാത്രമല്ല മികച്ച ഒരു നര്‍ത്തകി കൂടിയാണ്. നൃത്തവേദിയിലെ താരത്തിന്റെ ചടുലനൃത്തത്തിനും ലാസ്യഭാവങ്ങള്‍ക്കുമൊക്കെ ആരാധകര്‍ ഏറെയാണ്.
ഇപ്പോഴിതാ ദുബായിലെ ഒരു വേദിയില്‍ സുരേഷ്ഗോപിക്ക് മുന്നില്‍ താന്‍ ഏറെ നാളായി ആഗ്രഹിച്ച ഒരു നൃത്തം ചെയ്യാന്‍ കഴിഞ്ഞ സന്തോഷം പങ്കിടുകയാണ് ആശ ശരത്. മക്കളെ ഇത്രയധികം സ്നേഹിക്കുന്ന ഒരച്ഛനെ താന്‍ വേറെ കണ്ടിട്ടില്ലെന്നാണ് ആശ ശരത് പറഞ്ഞത്. ആശ ശരതിന്റെ വാക്കുകള്‍ ഈറനണിഞ്ഞ കണ്ണുകളോടെയാണ് സുരേഷ്ഗോപി കേട്ടത്.
‘‘സുരേഷേട്ടന്റെ മുന്നില്‍ ഈ നൃത്തം അവതരിപ്പിക്കണമെന്ന് കുറച്ചു നാളുകളായി ഞാന്‍ ആഗ്രഹിക്കുന്നതായിരുന്നു. സുരേഷ് ചേട്ടനോട് ഞാനതു പറയുകയും ചെയ്തിരുന്നു. കാരണം മക്കളെ ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. അങ്ങനെയൊരു അച്ഛനാണ് സുരേഷേട്ടന്‍. അച്ഛനെന്നു മാത്രമല്ല, ഞങ്ങളൊക്കെ സുരേഷേട്ടന്റെ സഹപ്രവര്‍ത്തകരെന്നോ കുഞ്ഞനിയത്തിയെന്നോ ഒക്കെ പറയാം. ഞങ്ങളെ എല്ലാവരെയും സുരേഷേട്ടന്‍ അങ്ങനെയാണ് ചേര്‍ത്തു പിടിക്കുന്നത്. ഒരു കളങ്കവുമില്ലാതെ നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന മൂത്ത സഹോദരനാണ് അദ്ദേഹം. എനിക്കു മാത്രമല്ല എന്നെപ്പോലെയുള്ള മലയാള സിനിമയിലെ പെണ്‍കട്ടികള്‍ക്ക് എല്ലാം സുരേഷേട്ടന്‍ അങ്ങനെയാണ്.
ഈ നൃത്തരൂപത്തിലൂടെ ലോകമെമ്പാടുമുള്ളവര്‍ ഒരമ്മയുടെ വേദന അറിയണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ അമ്മ, ഒരമ്മ മാത്രമാണ് കേട്ടോ. ഇന്നും കൂടി ഇത്തരത്തിലുള്ള ഒരു സംഭവം നടന്നതേയുള്ളൂ...’’ നൃത്തം അവതരിപ്പിച്ച ശേഷം ആശ ശരത് പറഞ്ഞു. നിറകണ്ണുകളോടെയാണ് സുരേഷ്ഗോപി ആശ ശരത്തിന്റെ വാക്കുകള്‍ കേട്ടത്. ബലാത്സംഗത്തിന്റെ വിനാശകരമായ ആഘാതം കാണിക്കുന്ന ‘മകളെ’ എന്ന നൃത്തരൂപമാണ് ആശ ശരത് ദുബായിലെ ക്രൗൺ പ്ലാസയിൽ നടന്ന ‘ഗ്ലോബൽ മലയാളി കൺവെൻഷൻ 2026’ വേദിയില്‍ അവതരിപ്പിച്ചത്.
തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും ആശ ശരത് ഈ നൃത്തരൂപത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ‘‘ദുബായിലെ ക്രൗൺ പ്ലാസയിൽ നടന്ന ‘ഗ്ലോബൽ മലയാളി കൺവെൻഷൻ 2026’ ൽ എന്റെ ‘മകളേ’ നൃത്ത പരിപാടിക്ക് ലഭിച്ച അവിശ്വസനീയമായ പ്രതികരണം എന്നെ വളരെയധികം സ്പർശിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ നിർണായക പ്രശ്നവും ബലാത്സംഗത്തിന്റെ വിനാശകരമായ ആഘാതവും അത് എടുത്തുകാണിച്ചു. ഈ അനുഭവം ശരിക്കും മറക്കാനാവാത്തതാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, മയക്കുമരുന്ന് വേണ്ട എന്ന് പറയുകയും, നമ്മുടെ ലോകത്തെ എല്ലാവർക്കും സുരക്ഷിതവും മികച്ചതുമായ സ്ഥലമാക്കി മാറ്റുകയും ചെയ്യാം....’’ എന്ന കുറിപ്പിനൊപ്പമാണ് ആശ ശരത് വീഡിയോ പങ്കിട്ടിരിക്കുന്നത്.