-->
ടി.ഐ. മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ളവർ ധൻരാജ് രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണനെ പുറത്താക്കി പാര്‍ട്ടി നേത്യത്വം. തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് ആരോപണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു.
എം.എല്‍.എയോട് യശസ് കളങ്കപ്പെടുത്താനാണ് കുഞ്ഞിക്കൃഷ്ണന്റെ ശ്രമം. വാര്‍ത്ത ചോര്‍ത്തിയതിന് കുഞ്ഞിക്കൃഷ്ണനെതിരെ തെളിവുണ്ട്. കുഞ്ഞിക്കൃഷ്ണനെ പാര്‍ട്ടി ശാസിച്ചിരുന്നു. അപ്പോഴൊന്നും പുറത്തുപറയാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നു. ഏരിയ കമ്മിറ്റി ഓഫിസ് നിര്‍മാണത്തില്‍ കണക്ക് കൃത്യമാണ്. കുഞ്ഞിക്കൃഷ്ണന്‍ പറയുന്നത് സ്വന്തം കണക്കാണ്. രസീത് അച്ചടിച്ചതില്‍ അക്ഷരത്തെറ്റുവന്നു. തെറ്റായ രസീത് അബദ്ധത്തില്‍ പണംപിരിക്കാന്‍ നല്‍കി. അതില്‍ പണം പിരിച്ചത് മധുസൂദനനല്ല, മറ്റൊരു നേതാവാണ്. ആ കണക്ക് കൃത്യമായി ഓഡിറ്റ് ചെയ്തിട്ടുണ്ടെന്നും ജില്ലാ സെക്രട്ട്റി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
സിപിഎം ആടിനെ പട്ടിയാക്കുന്നുവെന്ന് വി.കുഞ്ഞികൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഫണ്ട് തട്ടിപ്പിനെകുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ജനങ്ങളോട് വിശദീകരിക്കുമെന്നും കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.
രക്തസാക്ഷി ഫണ്ടില്‍ നിന്ന് നയാപ്പെസ പോകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. ഉയര്‍ന്നുവന്നത് സംഘടനാവിരുദ്ധ പ്രശ്നമെന്നും ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ചര്‍ച്ച ചെയ്യുമെന്നും വേണ്ടിവന്നാല്‍ മാത്രമേ സംസ്ഥാന നേതൃത്വം ഇടപെടൂവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.