-->
ബിഗ് ബോസ് ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഉദ്ഘാടന വേദികളിലും പൊതു പരിപാടികളിലും എല്ലാം ഉറക്കെ സംസാരിക്കുന്ന റോബിനെ നിരന്തരം സോഷ്യല്‍ മീഡിയ വിമര്‍ശിക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ ഉദ്ഘാടനത്തിന് എത്തുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന് പറയുകയാണ് റോബിന്‍. സിവില്‍സ് 360 ഐഎഎസിന്റെ യുട്യൂബ് ചാനലിന് നല്‍കിയ പോഡ്കാസ്റ്റിലാണ് റോബിന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. അന്നുണ്ടായിരുന്ന ഓളം തനിക്ക് ഇപ്പോള്‍ ഇല്ലെന്നും ലൈവ് ആയിട്ട് നില്‍ക്കാന്‍ വേണ്ടി ഹാര്‍ഡ് വര്‍ക്ക് ചെയ്യണമെന്നും റോബിന്‍ പറയുന്നു.
'മെയില്‍ ഷോവനിസ്റ്റ് ആയ ഒരാളല്ല ഞാന്‍. എല്ലാവരെയും ഒരേപോലെ കാണുന്ന ഒരു മനുഷ്യനാണ്. എന്‍റെ സഹമത്സരാര്‍ഥികളില്‍ ആരോ പറഞ്ഞതുപോലെ ഞാന്‍ ഒരു ടോക്സിക് സൈക്കോപാത്ത് ആണെന്നൊക്കെ കരുതുന്നവര്‍ ഉണ്ട്. ശരിക്കും ഞാന്‍ അത്രയും ടോക്സിക് ആയ ആളൊന്നുമല്ല. ദേഷ്യം അടക്കം മനുഷ്യ വികാരങ്ങളൊക്കെ ഉള്ള ഒരാള്‍ എന്നേ ഉള്ളൂ. ബിഗ് ബോസ് കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ലൗഡ് ആയിട്ട് നിന്നാലേ ശ്രദ്ധിക്കപ്പെടൂ. ഒരു ഉദ്ഘാടനത്തിന് ചെല്ലുമ്പോള്‍ അവര്‍ തന്നെ അത്തരത്തില്‍ ആവശ്യപ്പെടും. 20 മിനിറ്റ് നില്‍ക്കുന്നതിന് മൂന്ന് ലക്ഷം രൂപ തരുമ്പോള്‍ അവര്‍ പറയും ഒരു ഓളമുണ്ടാക്കി തരണമെന്ന്.
അപ്പോള്‍ അത് ഞാന്‍ ചെയ്തുകൊടുക്കാറുണ്ടായിരുന്നു. അത് എല്ലാ സ്ഥലത്തും ചെയ്തിട്ടുമില്ല. ഞാന്‍ ചെയ്ത 146 ഉദ്ഘാടനങ്ങളില്‍ പത്തോ പതിനഞ്ചോ സ്ഥലത്ത് മാത്രമേ അത് നടന്നിട്ടുമുള്ളൂ. പക്ഷേ സോഷ്യല്‍ മീഡിയയില്‍ അതാവും ആളുകള്‍ എടുത്ത് ഓഡിറ്റ് ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ മുന്നിലൊന്നും അങ്ങനെ സംസാരിച്ചിട്ടില്ല. ഒരു കോളെജില്‍ മാത്രമേ ഞാന്‍ ലൗഡ് ആയി സംസാരിച്ചിട്ടുള്ളൂ. ആ സമയത്ത് അത്രയും ഫ്രസ്ട്രേഷനിലൂടെ കടന്നുപോയിരുന്നു. ഒരുപാട് കാര്യങ്ങള്‍ എനിക്കെതിരെ വന്ന സമയത്ത് ഞാന്‍ പൊട്ടിത്തെറിച്ചുപോയതാണ്. അത് എന്‍റെ ഭാഗത്തുണ്ടായ വീഴ്ചയാണെന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്. ചെയ്യാന്‍ പാടില്ലാത്തതായിരുന്നു എന്ന്. അതിന് ശേഷം ഞാന്‍ അത് ആവര്‍ത്തിച്ചിട്ടില്ല,'റോബിന്‍ പറഞ്ഞു.
'ബിഗ് ബോസ് സമയത്ത് ഒരു വലിയ വിജയത്തില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. ഇപ്പോള്‍ നോക്കുകയാണെങ്കില്‍ എന്‍റെ വിജയം കുറഞ്ഞു. ഞാന്‍ വലുതായിട്ട് ലൈം ലൈറ്റില്‍ ഇല്ല. ലൈവ് ആയിട്ട് നില്‍ക്കുന്നില്ല. അതിനുവേണ്ടി ഞാന്‍ ഇനിയും ഹാര്‍ഡ് വര്‍ക്ക് ചെയ്യണം. കഠിനാധ്വാനം ചെയ്യുമ്പോള്‍ ഞാന്‍ ചെയ്യുന്ന കാര്യം ചിലപ്പോള്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും', റോബിന്‍ കൂട്ടിച്ചേർത്തു.