-->
പണം വാങ്ങി വഞ്ചിച്ചെന്ന് വിവിധ പരാതികളില്‍ പ്രതികരണവുമായി നിര്‍മ്മാതാവ് എന്‍ എം ബാദുഷ. നടന്‍ ഹരീഷ് കണാരന്റെ ആരോപണത്തിലടക്കമാണ് പ്രതികരണവുമായി എം എം ബാദുഷ രംഗത്ത് എത്തിയത്. 20 ലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരികെ നൽകാതിരിക്കുകയും സിനിമയിൽ നിന്ന് ഒഴിവാക്കാൻ പ്രവർത്തിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം. ഹരീഷിനെ 50 ദിവസത്തേയ്ക്ക് എആര്‍എം സിനിമയില്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു. അങ്ങനെയാണ് സിനിമ ഇല്ലാതെയായത് എന്ന് ബാദുഷ പറഞ്ഞു.
ഓരോ ദിവസവും വിഷയം വഷളവുന്നു. കുടുംബത്തെ വരെ ബാധിക്കുന്നു. അതുകൊണ്ടാണ് മറുപടിയുമായി രംഗത്ത് എത്തിയത്. ഹരീഷിന്റെ ഡേറ്റ് മാനേജ് ചെയ്‍തിരുന്നയാളാണ്. ആവശ്യം വന്നപ്പോൾ പണം ചോദിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ തന്നു. പിന്നീട് നാല് ലക്ഷം രൂപയും. നാല് ലക്ഷം ഉടൻ തിരിച്ചു നൽകി. പിന്നീട് മൂന്ന് ലക്ഷവും തിരിച്ചു നൽകി. അയാൾക്ക് വേണ്ടി ജോലി ചെയ്‍തതിന് ഒരു രൂപ പോലും തന്നില്ല. ഹരീഷ് കണാരന് ഏഴ് ലക്ഷം കൂടി കൊടുക്കാനുണ്ട്. ബാങ്ക് വിവരങ്ങൾ ഉണ്ട്. അത് നിയമപരമായി നീങ്ങി തിരുമാനിക്കും. അത്ര വലിയ അപമാനമാണ് നേരിട്ടത്. ഗൂഢാലോചന സംശയിക്കുന്നു. ഹരീഷിന് സിനിമ ലഭിക്കാത്തത് സ്വഭാവം കൊണ്ട്. പല സെറ്റിലും പ്രശ്‍നമുണ്ടായിട്ടുണ്ട്. ഹരീഷിനെ പിന്നീട് വിളിച്ചിട്ടില്ല എന്നും പറയുന്നു എൻ എം ബാദുഷ.
നവംബറിലാണ് എൻ എം ബാദുഷയ്‌ക്കെതിരെ ആരോപണങ്ങളുമായി ഹരീഷ് കണാരൻ രംഗത്തുവരുന്നത്. ആദ്യ ഘട്ടത്തിൽ പേര് വെളിപ്പെടുത്താതെ ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ തന്നെ സിനിമകളിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഹരീഷ് ആരോപിച്ചത്. പിന്നീട് ഇത് ബാദുഷയാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. താൻ കടമായി 20 ലക്ഷം നൽകിയിരുന്നുവെന്നും അതിൽ തുച്ഛമായ തുക മാത്രമാണ് തിരികെ തന്നതെന്നുമാണ് ഹരീഷ് ആരോപിച്ചിരുന്നത്.
ഇത് തിരികെ ചോദിച്ചതിന് ബാദുഷ ഇടപെട്ട് സിനിമകളിൽ നിന്ന് തന്നെ മാറ്റിനിർത്തിയെന്നുമായിരുന്നു നടന്റെ വെളിപ്പെടുത്തൽ. അജയന്റെ രണ്ടാം മോഷണം അടക്കമുള്ള സിനിമകളിൽ നിന്ന് താൻ നീക്കം ചെയ്യപ്പെട്ടതിന്റെ കാരണം ബാദുഷയാണെന്ന് ഹരീഷ് പറഞ്ഞിരുന്നു. അഭിനയത്തിൽ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നും ഇതൊരു ഒറ്റപ്പട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അന്ന് ആരോപിച്ചിരുന്നു.