-->
മലയാള സിനിമയുടെ പ്രിയപ്പെട്ട നടി കല്‍പ്പന വിട പറഞ്ഞിട്ട് ഇന്നേക്ക് പത്ത് വര്‍ഷം തികയുകയാണ്. ഇപ്പോഴിതാ കല്‍പ്പനയ്‌ക്കൊപ്പമുളള ഓര്‍മ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുളള ഒരു വ്യക്തിത്വം കല്‍പ്പനക്കുണ്ടായിരുന്നുവെന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
കൽപ്പന വിടപറഞ്ഞിട്ട് പത്തു വർഷം.... കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത്... ചിരിക്കുന്ന മുഖത്തോടെ മാത്രം കണ്ടിരുന്ന കൽപ്പനയെ മറക്കാൻ കഴിയില്ല.. അത്ഭുത ദ്വീപും, ആകാശഗംഗയും, വെള്ളിനക്ഷത്രവും പോലുള്ള എന്റെ നിരവധി സിനിമകളിൽ കൽപ്പനയുടെ കഥാപാത്രങ്ങൾ ചിരിയുടെ പൂരം തീർത്തിരുന്നു..
ഈ ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരു വ്യക്തിത്വം കൽപ്പനക്കുണ്ടായിരുന്നു എന്ന കാര്യം ഞാനിവിടെ ഓർക്കുകയാണ്. "പൃഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയ സമയത്തായിരുന്നു "അത്ഭുതദ്വീപ്" പ്ലാൻ ചെയ്യുന്നത്.. ആ നടനോടൊപ്പം അഭിനയിക്കാൻ പറ്റില്ലന്ന് പറഞ്ഞ് മറ്റു താരങ്ങൾ എഗ്രിമെന്റ് ഒപ്പിടാൻ മടിച്ച സമയത്ത്..
പക്രുവാണ് നായകൻ എന്നല്ലെ വിനയേട്ടൻ പറഞ്ഞത്..നമുക്കതല്ലെ അറിയു…. അതുകൊണ്ട് ഞാൻ ഒപ്പിട്ടു കൊടുത്തു എന്ന് ചിരിച്ചു കൊണ്ട് അമ്പിളിച്ചേട്ടനോട് (ജഗതി ശ്രീകുമാർ) പറഞ്ഞ കൽപ്പനയുടെ മുഖം ഞാനിന്നും ഓർക്കുന്നു.. ചിരിച്ചു കൊണ്ടുതന്നെ അമ്പിളിചേട്ടനും ഒപ്പിട്ടു.. ആ വിലക്ക് പൊളിയുകേം ചെയ്തു..പൃഥ്വിയോട് സംഘടന ചെയ്യുന്നത് നീതിയല്ല എന്ന വ്യക്തമായ ധാരണ കൽപ്പനക്ക് അന്നുണ്ടായിരുന്നു.. അതായിരുന്നു കൽപ്പന..
2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചു കൊണ്ട് നടി കലപ്പനയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതിനിടെയായിരുന്നു മരണം. ഹോട്ടലിലെ മുറിയില്‍ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണം.