-->
പൊന്നാനി: സംസ്‌ഥാനസര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കു ബദലായി, തിരുവനന്തപുരം-കണ്ണൂര്‍ 430 കി.മീ. അതിവേഗ റെയില്‍പാതയുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍. ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ നിര്‍ദേശപ്രകാരം തയാറാക്കിയ പദ്ധതി മന്ത്രാലയത്തിനു സമര്‍പ്പിക്കും. മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്‌ക്ക് ഒമ്പതുമാസംകൊണ്ട് വിശദപദ്ധതിരേഖ (ഡി.പി.ആര്‍) തയാറാക്കുമെന്നു ശ്രീധരന്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) സന്നദ്ധത അറിയിച്ചു. ഡി.എം.ആര്‍.സിയുടെ ഓഫീസ് പൊന്നാനിയില്‍ തുറക്കും. നിര്‍ദിഷ്‌ടപാതയിലെ ശരാശരി വേഗം മണിക്കൂറില്‍ 135 കിലോമീറ്ററാണ്. പരമാവധി 200 കി.മീ. വേഗത്തില്‍ യാത്രചെയ്യാം. തിരുവനന്തപുരത്തുനിന്ന് 3.15 മണിക്കൂര്‍കൊണ്ട് കണ്ണൂരിലെത്താം. എട്ട് കോച്ചുകളുള്ള പ്രത്യേക ട്രെയിനാകും അതിവേഗപാതയില്‍ ഉപയോഗിക്കുക. 560 പേര്‍ക്ക് യാത്ര ചെയ്യാം. അഞ്ച് മിനിട്ട് ഇടവിട്ട് സര്‍വീസ് നടത്താനാകും. ഓരോ കിലോമീറ്ററിനും 200 കോടി രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. 70 ശതമാനവും തൂണുകള്‍ക്കു മുകളിലൂടെയും 30% തുരങ്കങ്ങളിലൂടെയുമാകും പാത കടന്നുപോകുക. ആകര്‍ഷകമായ വില നല്‍കി ഏറ്റെടുക്കുന്ന ഭൂമിയിലെ ശേഷിക്കുന്ന ഭാഗം ഉടമകള്‍ക്കു കൃഷി ആവശ്യത്തിന് പാട്ടത്തിനു നല്‍കും.
കൊങ്കണ്‍ മാതൃകയിലുള്ള ഫണ്ട് സമാഹരണമാണ് ലക്ഷ്യമിടുന്നത്. അതിനായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രീതിയില്‍ കമ്പനി രൂപീകരിക്കും. 51% ഓഹരി റെയില്‍വേയ്‌ക്കും 49% സംസ്‌ഥാനസര്‍ക്കാരിനുമായിരിക്കും. ചെലവിന്റെ 60% കേന്ദ്ര-സംസ്‌ഥാനവിഹിതമായും ബാക്കി വായ്‌പയിലൂടെയും കണ്ടെത്തും.
നിലവിലെ ടിക്കറ്റ് നിരക്കിന്റെ ഒന്നര ഇരട്ടി കൂടുതലായിരിക്കും. 22 സ്‌റ്റേഷ5നുകളുണ്ടാകും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. സില്‍വര്‍ ലൈനിന് കോമ്പൗണ്ട് വാളുകളാണ് നിര്‍ദേശിക്കുന്നതെങ്കില്‍ അതിവേഗപാതയ്‌ക്ക് എലിവേറ്റഡ് ലൈനുകളാണ്. പരിസ്‌ഥിതി ആഘാതപഠനം നടത്തും. ഡി.എം.ആര്‍.സിയെ എല്‍പ്പിച്ചാല്‍ നാലുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാമെന്നും ശ്രീധരന്‍ പറഞ്ഞു.