Saturday, March 14, 2026 Last Updated 13 Min 37 Sec ago English Edition
Todays E paper
Ads by Google
ബൈജു ഭാസി
Friday 23 Jan 2026 09.10 AM

ട്വന്റി 20- എന്‍.ഡി.എ. കൂട്ടുകെട്ട്‌, നിര്‍ണായക രാഷ്‌ട്രീയനീക്കം;​‍ കുന്നത്തുനാട്ടില്‍ കളമൊരുങ്ങുന്നത്‌ ശക്തമായ ത്രികോണമത്സരത്തിന്‌

എറണാകുളം ജില്ലയില്‍ വേരുകളുള്ള ട്വന്റി 20 യുടെ പിന്‍ബലത്തില്‍ എന്‍.ഡി.എ. കണ്ണുവയ്‌ക്കുന്നത്‌ ഒരു സീറ്റില്‍ വിജയിക്കുക എന്നതുകൂടിയാണ്‌. നിയമസഭയിലേക്ക്‌ ഒന്നിലേറെ സീറ്റുകളാണ്‌ എന്‍.ഡി.എ. ലക്ഷ്യമിടുന്നത്‌.
uploads/news/2026/01/822179/SAbu-Jacob-Rajee.jpg

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ ട്വന്റി 20 യുടെ എന്‍.ഡി.എയിലേക്കുള്ള ചുവടുമാറ്റം നിര്‍ണായക രാഷ്‌ട്രീയനീക്കമായി. എറണാകുളം ജില്ലയില്‍ വേരുകളുള്ള ട്വന്റി 20 യുടെ പിന്‍ബലത്തില്‍ എന്‍.ഡി.എ. കണ്ണുവയ്‌ക്കുന്നത്‌ ഒരു സീറ്റില്‍ വിജയിക്കുക എന്നതുകൂടിയാണ്‌. നിയമസഭയിലേക്ക്‌ ഒന്നിലേറെ സീറ്റുകളാണ്‌ എന്‍.ഡി.എ. ലക്ഷ്യമിടുന്നത്‌. ശ്രമിച്ചാല്‍, കുന്നത്തുനാട്‌ നിയോജകമണ്ഡലത്തിലും ജയിക്കാമെന്നാണു എന്‍.ഡി.എയുടെ വിലയിരുത്തല്‍.

കുന്നത്തുനാട്ടില്‍ നിലവില്‍ ബി.ജെ.പിയുടെ വോട്ടുവിഹിതവും ട്വന്റി 20 വോട്ടുകളും ചേര്‍ന്നാല്‍ ത്രികോണ മത്സരത്തിലേക്ക്‌ മണ്ഡലം വഴിമാറും. 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ട്വന്റി 20 മൂന്നാം സ്‌ഥാനത്തായിരുന്നു. എല്‍.ഡി.എഫിനായിരുന്നു വിജയം. ട്വന്റി 20 വോട്ടുകളും എന്‍.ഡി.എ.വോട്ടുകളും ചേര്‍ന്നാല്‍ മണ്ഡലത്തില്‍ മറ്റു മുന്നണികളെ മറികടക്കാമെന്ന വിശ്വാസവും ഈ പാര്‍ട്ടികളില്‍ വര്‍ധിച്ചിട്ടുണ്ട്‌. കുന്നത്തുനാടിന്‌ പുറമേ എറണാകുളം ജില്ലയിലെ മിക്ക നിയോജക മണ്ഡലങ്ങളിലും ട്വന്റി 20 ക്ക്‌ വേരോട്ടമുണ്ട്‌. ഇതു ജില്ലയിലെ ഇതര മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക്‌ പ്രതീക്ഷ പകരും.
കഴിഞ്ഞ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ 89 മെമ്പര്‍മാരെ വിജയിപ്പിക്കാന്‍ ട്വന്റി 20ക്ക്‌ സാധിച്ചിരുന്നു.

നാലു പഞ്ചായത്തുകള്‍ ഭരിക്കുന്നത്‌ ട്വന്റി 20 യാണ്‌. എന്നാല്‍, രണ്ടു പഞ്ചായത്തുകളില്‍ ഭരണം നഷ്‌ടപ്പെട്ടു. രണ്ട്‌ പഞ്ചായത്തുകള്‍ പുതുതായി ലഭിക്കുകയും ചെയ്‌തു. വോട്ടുവിഹിതം മൂന്നു ശതമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായാണ്‌ ട്വന്റി 20 വ്യക്‌തമാക്കുന്നത്‌. എന്നാല്‍, ട്വന്റി 20 യുടെ ചുവടുമാറ്റം കാര്യമായ ചലനമുണ്ടാക്കില്ലെന്ന്‌ നിലവിലെ എല്‍.ഡി.എഫ്‌. എം.എല്‍.എ. പി.വി. ശ്രീനിജിന്‍ പറയുന്നു. 2021 ല്‍ 52,351(33.79ശതമാനം) വോട്ടാണു ശ്രീനിജിനു ലഭിച്ചത്‌. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി വി.പി. സജീന്ദ്രന്‌ ലഭിച്ചത്‌ 49636 വോട്ട്‌(32.04 ശതമാനം). ഭൂരിപക്ഷം 2,715 വോട്ട്‌. ട്വന്റി 20 ക്ക്‌ ലഭിച്ചത്‌ 42,701 വോട്ട്‌(27.56 ശതമാനം). ഏഴായിരത്തില്‍പരം വോട്ടുകളാണ്‌ എന്‍.ഡി.എയ്‌ക്ക് ലഭിച്ചത്‌.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 സ്‌ഥാനാര്‍ഥികള്‍ക്കെതിരേ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചുനിന്ന്‌ സ്വതന്ത്രരെ രംഗത്തിറക്കിയാണ്‌ മത്സരിച്ചത്‌. ഇതുമൂലം ശക്‌തികേന്ദ്രങ്ങളില്‍ ട്വന്റി 20 ക്കു തിരിച്ചടി നേരിട്ടിരുന്നു. ട്വന്റി 20 യുടെ എന്‍.ഡി.എയിലേക്കു മാറ്റം വോട്ടു ചെയ്‌ത പ്രവര്‍ത്തകരോട്‌ കാണിച്ച രാഷ്‌ട്രീയ വഞ്ചനയാണെന്നു ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ്‌ ഷിയാസ്‌ പറഞ്ഞു.

പൊതുസ്വീകാര്യത ലക്ഷ്യമിട്ട്‌
ബി.ജെ.പി.

നിയമസഭയില്‍ അക്കൗണ്ട്‌ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന ബി.ജെ.പി., മുന്നണി വിപുലീകരണത്തിലൂടെ പൊതുസ്വീകാര്യത കൂട്ടാനാണു ശ്രമിക്കുന്നത്‌. നിലവില്‍ ബി.ഡി.ജെ.എസ്‌. ആണ്‌ എന്‍.ഡി.എയുടെ പ്രധാന ഘടകകക്ഷി. ദേശീയ തലത്തില്‍ പ്രധാനമന്ത്രി മോദി മുന്നോട്ടുവയ്‌ക്കുന്ന വികസനപരിപാടികള്‍ക്ക്‌ കേരളത്തില്‍നിന്ന്‌ വ്യവസായി നയിക്കുന്ന പാര്‍ട്ടി കൂടി ചേരുന്നു എന്നത്‌ നേട്ടമാകുമെന്ന്‌ ബി.ജെ.പി. കരുതുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW